കവരത്തി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് രണ്ട് ദിവസത്തെ ലക്ഷദ്വീപ് സന്ദര്‍ശനം നടത്തി. കൊച്ചിയില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ കവരത്തി ദ്വീപിലെത്തിയ മന്ത്രി കവരത്തി പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന പൊതുപരിപാടിയില്‍ സംബന്ധിച്ചു.
സുരക്ഷ, വികസനം തുടങ്ങിയ കാര്യങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഗതാഗതം, ലക്ഷദ്വീപില്‍ നിന്നും വന്‍കരയിലേക്കുള്ള ബന്ധം എന്നിവയ്ക്ക് 15 വര്‍ഷത്തെ വിശദമായ പ്ലാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് യാത്രാകപ്പലുകള്‍, ഒരു എണ്ണക്കപ്പല്‍, ഒരു എല്‍പിജി കണ്ടെയ്നര്‍ എന്നിവ ഇതിന്റെ ഭാഗമായി അനുവദിക്കും. ഫോണ്‍ബന്ധം സുഗമമാക്കുന്നതിനും ഡിജിറ്റല്‍ സാങ്കേതിക വിടവ് പരിഹരിക്കുന്നതിനും നടപടികളെടുക്കും. 92 ശതമാനം സാക്ഷരതയുള്ള ലക്ഷദ്വീപിനെ സമ്പൂര്‍ണ്ണ സാക്ഷരതയുള്ള പ്രദേശമാക്കും. സൗരോര്‍ജ്ജ സബ്സിഡി 70 ശതമാനമായി ഉയര്‍ത്തും. ലക്ഷദ്വീപിനെ നൂറു ശതമാനം സൗരോര്‍ജ്ജ സൗഹൃദപ്രദേശമാക്കും.
മന്ത്രി അറിയിച്ചു. നവീകരിച്ച ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഉദ്ഘാടനം, ജെബി സ്കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എന്നിവ മന്ത്രി നിര്‍വ്വഹിച്ചു. ബിജെപി പ്രവര്‍ത്തക യോഗത്തിലും അദ്ദേഹം പങ്കെടുത്തു.
ബിജെപി ലക്ഷദ്വീപ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി. മുത്തുക്കോയ, വൈസ്പ്രസിഡന്റുമാരായ ഡോ. എം. മുത്തുക്കോയ, എം.സി. മുത്തുക്കോയ, ജനറല്‍സെക്രട്ടറി പി. ജാഫര്‍ഷാ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: