ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ തീരുവ ഇളവ് റദ്ദ് ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെപ്പറ്റി സമ്മിശ്ര പ്രതികരണമാണ് ഉയര്‍ന്നിട്ടുള്ളത്. ജീവന് രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ നമ്മുടെ രാജ്യത്തു തന്നെ വന്‍തോതില്‍ ഉത്പാദനം ആരംഭിച്ച സാഹചര്യത്തില്‍ ഇറക്കുമതി നിയന്ത്രിക്കാനാണ് തീരുവ പുനഃസ്ഥാപിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതി പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാ ഇനം മരുന്നുകളും മെഡിക്കല്‍ എക്യുപ്മെന്റുകളും രാജ്യത്ത് ആവശ്യമുള്ള അത്രയും ഉത്പാദിപ്പിക്കാന്‍ ഇപ്പോള്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്കുള്ള നികുതി ഏഴര ശതമാനമായി അടുത്തിടെ ഉയര്‍ത്തിയിട്ടുണ്ട്.
തദ്ദേശീയമായ ഉപകരണങ്ങള്‍ക്ക് ഡിമാന്റ് ഉണ്ടാക്കാന്‍ ഇത് സഹായിക്കും. എല്ലാറ്റിനും ഇറക്കുമതി എന്ന പതിവ് ശീലം ഉപേക്ഷിക്കുക തന്നെ വേണം. ഒരു നിയന്ത്രണവുമില്ലാതെ മരുന്നുകള്‍ ഇറക്കുമതിക്ക് സാഹചര്യമുണ്ടായാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ സ്ഥിതി പരുങ്ങലിലാകും. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ചിലര്‍ക്ക് സംശയമുണ്ട്. അത് ദൂരീകരിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനും സാധിച്ചാല്‍ തീരുവ വെട്ടിക്കുറച്ച് വരുന്ന മരുന്നിനെക്കാള്‍ വിലക്കുറവില്‍ നമ്മുടെ മരുന്നുകള്‍ വിപണിയില്‍ സുലഭമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ അടുത്തകാലത്ത് മരുന്നുവിലയില്‍ ഇടിവ് വന്നിട്ടുണ്ട്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ക്ക് മുമ്പ് നല്കിപ്പോന്ന വില ഇപ്പോഴില്ല. ഇറക്കുമതി ചെയ്യുന്ന 74 ഇനം മരുന്നുകള്‍ക്കാണ് ഇപ്പോള്‍ തീരുവ ഇളവ് റദ്ദാക്കിയിട്ടുള്ളത്.
കസ്റ്റംസ് ഡ്യൂട്ടി ഇളവ് റദ്ദാക്കിയത് ജീവന്‍രക്ഷാമരുന്നുകളുടെ വില വര്‍ദ്ധിക്കില്ലേ എന്നാണ് ആശങ്ക. കാന്‍സര്‍, എച്ച്ഐവി, ഹീമോഫീലിയ, മൂത്രാശയകല്ല്, കാന്‍സര്‍ കീമോ തെറാപ്പി, പാര്‍ക്കിന്‍സണ്‍സ്, പ്രമേഹം, എല്ലുരോഗങ്ങള്‍, അണുബാധ, അലര്‍ജി, ആര്‍ത്രൈറ്റീസ്, കുട്ടികളിലെ വളര്‍ച്ചാകുറവ്, ഗ്ലൂക്കോമാ തുടങ്ങിയവയ്ക്കുള്ള മരുന്നുകളാണ് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നത്. കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് മരുന്നു സൗജന്യമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. മാത്രമല്ല തീരുവ ഇല്ലാതെ തദ്ദേശീയമായി നിര്‍മ്മിക്കുന്ന മരുന്നുകള്‍ വിപണിയിലെത്തുമ്പോള്‍ നിലവിലെ വിലയില്‍ പകുതിയോളം കുറയുമെന്നും കണക്കാക്കുന്നു. ജീവന് രക്ഷാ മരുന്നുകളെല്ലാം രാജ്യത്തു തന്നെ നിര്‍മ്മിക്കാനാണ് നിര്‍ദ്ദേശം. മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതി വഴി ഇത് ചെയ്യുമ്പോള്‍ മരുന്നുകളുടെ കയറ്റുമതിക്കും അത് വഴിതുറക്കും.
ഇറക്കുമതി നിയന്ത്രണം നിലനിര്‍ത്തുവാനുള്ള തീരുമാനത്തിനെതിരെ ആരോഗ്യമേഖലയിലെ ചില ഇടത്തട്ടുകാരും അവരുടെ സംഘടനകളുമാണ് രംഗത്തിറങ്ങിയിട്ടുള്ളത്. അവരുടെ പ്രചാരണങ്ങളാണ് ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഉത്പാദന മേഖലയില്‍ വന്‍തോതിലുള്ള വര്‍ദ്ധനവ് ഉണ്ടാക്കാനും കുറഞ്ഞ ചെലവില്‍ മരുന്നു ലഭ്യമാക്കാനുമുള്ള ശ്രമത്തെ കണ്ണുമടച്ച് എതിര്‍ക്കാന്‍ തുനിയുന്നവര്‍ രാജ്യതാല്പര്യത്തെ തന്നെയാണ് ഹനിക്കുന്നത്. അതോടൊപ്പം എതിര് പ്രചാരണക്കാര്‍ക്ക് അവസരം നല്‍കാതെ കുറഞ്ഞ വിലയ്ക്ക് ആവശ്യാനുസരണം മരുന്നു ലഭിക്കും എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും ആശിക്കാം.
ആരോഗ്യ മേഖലയില്‍ സ്വാഗതാര്‍ഹമായ മറ്റൊരു നിര്‍ദ്ദേശം മെഡിക്കല്‍ കൗണ്‍സിര്‍ ഓഫ് ഇന്ത്യയും മുന്നോട്ടുവച്ചിരിക്കുന്നു. മരുന്നുകമ്പനികളും ഡോക്ടര്‍മാരും നടത്തുന്ന പങ്കുകച്ചവടം നിയന്ത്രിക്കാനാണത്. മരുന്നു കമ്പനികള്‍ ഡോക്ടര്‍മാരുടെ കറവപ്പശുവാണെന്ന പരാതി പുതുതൊന്നുമല്ല. ലഭിക്കുന്ന ശമ്പളത്തെക്കാള്‍ മരുന്നു കമ്പനികളുടെ ‘കിമ്പളം’ പ്രതിമാസം പറ്റുന്ന ഡോക്ടര്‍മാരുണ്ട്. തങ്ങളെ സഹായിക്കുന്ന കമ്പനികളുടെ മരുന്നുകള്‍ വാങ്ങാന്‍ കുറിപ്പടി നല്‍കുന്നതാണ് തിരിച്ച് സഹായം. പണമായും പാരിതോഷികമായും ലഭിക്കുന്ന ഡോക്ടര്‍ മരുന്നു കമ്പനികളുടെ നല്ലപിള്ളകളാണ്. പണത്തിനു പുറമെ ഉല്ലാസയാത്രയും വിദേശയാത്രയുമെല്ലാം ഒരുക്കിക്കൊടുക്കുകയും ചെയ്യുക പതിവാണ്. തങ്ങളെ സഹായിക്കുന്ന കമ്പനികളുടെ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്നറിഞ്ഞുകൊണ്ടുതന്നെ അവ വാങ്ങിക്കാന്‍ രോഗികളെ നിര്‍ബന്ധിക്കാറുമുണ്ട്. ഇത് ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചത്.
നിര്‍ദ്ദേശം തിരസ്ക്കരിച്ച് പഴയ പണി തുടരുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്കാന് പോകുന്നത്. സമൂഹത്തോട് പ്രതിബദ്ധതയുള്ളവരാണ് ഡോക്ടര്‍മാര്‍. അവര്‍ക്ക് ബാധ്യത മരുന്നുകമ്പനികളോടല്ല. ഇത് സ്വയമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരാണ് അധികവും. ഒരു സമൂഹത്തെ മോശക്കാരായി ചിത്രീകരിക്കാന്‍ ഏതാനും പേര് തെറ്റുചെയ്താലും മതിയല്ലോ. ഏതായാലും ആരോഗ്യമേഖലയിലെ മോശം പ്രവണതകള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തെ ക്രിയാത്കമായി കാണാനും ജനങ്ങളുടെ ആരോഗ്യമാണ് പരമ പ്രധാനമെന്ന ചിന്ത വളര്‍ത്തിയെടുക്കുമെന്നുമാണ് പൊതുവായ താല്പര്യവും ആഗ്രഹവും.
രോഗികളുടെ മുമ്പില്‍ കാണപ്പെട്ട ദൈവമാണ് ഡോക്ടര്‍മാര്‍. ചികിത്സാ ചെലവേറിയ സാഹചര്യത്തില്‍ കുറഞ്ഞ മരുന്നുകൊണ്ട് കുറച്ച് സമയം കൊണ്ട് രോഗം ഭേദമാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അനാവശ്യമായി രോഗികളെ പിഴിയാന്‍ കഴുകന്‍കണ്ണുമായി കാത്തിരിക്കുന്നവരുണ്ട്. അവരുടെ കൈയിലെ ഉപകരണമായി മാറാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കരുതെന്നാണ് പൊതു സമൂഹം ആഗ്രഹിക്കുന്നത്. അതിനനുസരിച്ച് ഡോക്ടര്‍മാര്‍ക്കും പെരുമാറാന്‍ കഴിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: