ഇടുക്കി: വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്കുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിലായി. കട്ടപ്പന പടിഞ്ഞാറേപൊന്പാറയില് അനില്‍കുമാറി(46)നെയാണ് ആലപ്പുഴ മുഹമ്മ പോലീസ് കട്ടപ്പനയില്‍ നിന്ന് പിടികൂടിയത്. കട്ടപ്പനയില്‍ ഫ്രണ്ട്സ് ഓട്ടോ കണ്‍സള്‍ട്ടന്‍സ് എന്ന പേരില്‍ ഡ്രൈവിംഗ് സ്കൂള്‍ നടത്തിവരുന്നയാളാണ് അനില്‍കുമാര്‍. മുഹമ്മ പോലീസ് കട്ടപ്പന പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഇയാളില്‍ നിന്നും 2014-ല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ രണ്ടുപേരെ വെള്ളിയാഴ്ച മുഹമ്മയില്‍ പിടികൂടിയിരുന്നു. ഡ്രൈവിംഗ് ടെസ്റ്റിന് മുന്നോടിയായി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുമ്പോഴാണ് ബാഡ്ജിന് ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കണ്ടെത്തിയത്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ചേര്‍ത്തല തൈക്കല്‍ തുമ്പോളിശ്ശേരി വീട്ടില്‍ ജോസഫ്(26), ഏജന്റ് തൈക്കല്‍ ചിറയ്ക്കല്പാടത്ത് റോക്കി(റോബിന്-37) എന്നിവരെയാണ് മുഹമ്മ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. എട്ടാംക്ലാസ് പാസാകാത്ത ജോസഫ് കോട്ടയത്തെ സ്വകാര്യ ഹയര്‍സെക്കണ്ടറി സ്കൂളിന്റെ വ്യാജസര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ പരാതിയില്‍ മുഹമ്മ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വന്‍ സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്. ഇതേ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ടോടെ മുഹമ്മ പോലീസ് ഇടുക്കിയിലെത്തി കട്ടപ്പനയിലെ ഓഫീസില്‍ നിന്നും അനില്‍കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയില്‍ വിവിധ സ്കൂളുകളുടെ സര്‍ട്ടിഫിക്കറ്റുകളും സീലും കണ്ടെത്തി. സംഘത്തില്‍ വന്‍ലോബി ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു. അന്വേഷണം നടന്നുവരുകയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ കുടുങ്ങിയതായി വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: