പള്ളുരുത്തി: തോപ്പുംപടി ബിഒടി പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. പള്ളുരുത്തിയില്‍ നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന പള്ളുരുത്തി പുത്തന്‍പറമ്പില്‍ ഹമീദ്, മകന് വസീം എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള സാന്‍ടോ കാറാണ് അഗ്നിക്ക് ഇരയായത്. പാലത്തിന്റെ മദ്ധ്യഭാഗത്ത് എത്തിയപ്പോള്‍ വാഹനത്തിന്റെ അടിഭാഗത്തു നിന്നും തീ പടരുന്നത് പിന്നില്‍ വരികയായിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാര്‍ ഇവരുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.
ഓടിക്കൊണ്ടിരുന്ന വാഹനം പൊടുന്നനെ നിര്‍ത്തി കാറില്‍ നിന്നും ഇവര്‍ ഓടി രക്ഷപെടുകയായിരുന്നു. ആ സമയം തന്നെ വാഹനത്തില്‍ തീ ആളിപടര്‍ന്നിരുന്നു. അല്പം വൈകിയിരുന്നെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വില്ലിംഗ് ടണ്‍ ഫയര്‍ യൂണിറ്റില്‍നിന്നും അഗ്നിശമന സേനാംഗങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഹാര്‍ബര്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. ചെറുവാഹനങ്ങള്‍ ഹാര്‍ബര്‍ പാലത്തിലൂടെ കടത്തിവിട്ടു. ഫയര്‍ യൂണിറ്റില്‍ നിന്നുള്ള സബ്ബ് ഓഫീസര്‍ മൗലാല് കുമാര്‍, സാംസണ് ഫെലിക്ക്സ്മണ്ണാളി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: