മൂവാറ്റുപുഴ: പൊതുജന സേവനമെന്നാല്‍ ഭരണ സാരധ്യമെന്ന് മാത്രം കരുതുന്ന രാഷ്ട്രീയ മേലാളന്മാര്ക്കിടയില് വ്യത്യസ്തനാവുകയാണ് മഴുവന്നൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സോമന്. പ്രസിഡന്റ് പദവിയില്‍ നിന്നും പടിയിറങ്ങി പിന്നീട് എത്തിയത് പാലക്കുഴ പഞ്ചായത്ത് ആയുര്‍വേദ ആശുപത്രിയിലെ തൂപ്പുജോലിക്കാരന്റെ റോളിലേക്കാണ്. 2010 മുതല്‍ 2015വരെ പിന്നോക്ക സംവരണത്തിലൂടെ സിപിഎം ഭരണത്തില്‍ പ്രസിഡന്റായ സോമന് മഴുവന്നൂര്‍ പഞ്ചായത്തിലെ ജനകീയ പ്രസിഡന്റെന്ന രീതിയില്‍ പേരെടുത്തുവെങ്കിലും ഇക്കുറി മത്സരരംഗത്തുനിന്നും വിട്ടുനിന്നു. മത്സരിച്ച് വിജയിച്ച നെല്ലാട് വാര്‍ഡ് ഇക്കുറി വനിത സംവരണമായതും പാര്‍ട്ടിയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തതുമാണ് മത്സര രംഗത്തുനിന്നും സോമന് വിട്ടുനില്‍ക്കാന്‍ കാരണം.
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടക്കുന്നതിനിടയില് പ്രസിഡന്റിന് ലഭിക്കുന്ന ഓണറേറിയമായ 4,500/- രൂപ മതിയാവാതെ വന്നപ്പോള്‍ പലരില്‍ നിന്നും കടം വാങ്ങി ഭരണം നടത്തുന്നതിനിടെ കടബാധ്യത ആയിരങ്ങള്‍ കടന്ന് ലക്ഷങ്ങളില്‍ എത്തിനില്‍ക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തുനിന്നും വിരമിക്കുമ്പോള്‍ മിച്ചമുണ്ടായത് എട്ട് ലക്ഷം രൂപയുടെ കടം മാത്രമാണെന്ന് സ്വതസിദ്ധമായ പ്രസന്നതയോടെ സോമന് പറയുമ്പോള്‍ സാധാരണക്കാര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം.
12, 6, 2 വയസ്സുപ്രായമുള്ള മൂന്ന് പെണ്മക്കളും ഭാര്യയും, അച്ഛനും അമ്മയും പെങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സ് നാല്പത്തിയെട്ടുകാരനായ സോമന് മാത്രമാണ്. കുടുംബത്തിന്റെ പട്ടിണി അകറ്റാന്‍ മരപ്പണിയിലേക്ക് തിരിച്ച് പോകാന്‍ ശ്രമം നടത്തുന്നതിനിടെയാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ പാര്‍ട്ട് ടൈം സ്വീപ്പര്‍ ജോലിക്ക് അപേക്ഷിച്ചത്.
ഇന്റര്‍വ്യൂവില്‍ നിന്നും പൊക്കകുറവും വികലാംഗനുമായ സോമനെയാണ് ജില്ലാ ആയുര്‍വേദ വിഭാഗം മേധാവി തെരഞ്ഞെടുത്തത്. ഫെബ്രുവരി നാലിന് പാലക്കുഴ ആയുര്‍വേദ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ച സോമന് രണ്ടുദിവസം കൊണ്ട് ഇവിടെയും ജനകീയനായി. അദ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പാര്‍ട്ടിയെന്ന് വീമ്പിളക്കുമ്പോഴും ഭരണ നേതൃത്വത്തിലുള്ളവര്‍ പ്രസംഗതൊഴിലാളികളായല്ലാതെ മറ്റൊരു റോളിലും കാണാത്ത പാര്‍ട്ടിയുടെ പിന്നോക്കകാരോടുള്ള അവഗണനയുടെ നേര്‍ചിത്രമാണ് സോമനെ പോലുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: