തൃശൂര്‍: ഗായികയും അന്തരിച്ച സംഗിതസംവിധായകന്‍ ജോണ്‍സന്റെ മകളുമായ ഷാന്‍ ജോണ്സന് നാട് വിടചൊല്ലി. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തോടനുബന്ധിച്ചുള്ള സെമിത്തേരിയില്‍ ഷാനിന്റെ മൃതദേഹം സംസ്കരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി വന്‍ ജനാവലി അന്തിമചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ശനിയാഴ്ച രാത്രി ചെന്നെയില്‍ നിന്ന് ചേലക്കോട്ടുകരയിലെ വസതിയിലെത്തിച്ച മൃതദേഹം രാവിലെ പത്തുമണിയോടെ പൊതുദര്‍ശനത്തിന് വെച്ചു. ഒട്ടേറെപ്പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം.എ.ബേബി, കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ സംവിധായകരായ കമല്‍,സിബി മലയില്‍ തുടങ്ങിയവര്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. സിനിമാമേഖലയില്‍ നിന്നും നിരവധി പേര് സംസ്കാര ചടങ്ങുകള്‍ക്ക് എത്തിയിരുന്നു. 2011ലാണ് ജോണ്സണ് മാഷ് അന്തരിച്ചത്. 2012 ഫെബ്രുവരിയില്‍ ജോണ്‍സന്റെ മകനും ഷാനിന്റെ സഹോദരനുമായ റെന്‍ ജോണ്സണ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഭര്‍ത്താവും രണ്ട് മക്കളും അകാലത്തില്‍ നഷ്ടപ്പെട്ട ജോണ്സന്റെവിധവ റാണിയുടെ ദുഖം കണ്ടുനിന്നവരുടെ കരളലിയിക്കുന്നതായിരുന്നു.
സംഗീത സംവിധായകന് ജോണ്‍സന്റെ മകള്‍ ഷാന്‍ ജോണ്‍സണിന്റെ
മൃതദേഹത്തിനരികില്‍ അമ്മ റാണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: