ഗുവാഹത്തി: പന്ത്രണ്ടാത് സാഫ് ഗെയിംസില്‍ ഇന്ത്യന്‍ ആധിപത്യം സമ്പൂര്‍ണ്ണം. ഗെയിംസ് രണ്ട് ദിവസം പിന്നിട്ടപ്പോള്‍ 30 സ്വര്‍ണ്ണവും 12 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 45 മെഡലുകളാണ് ഇന്ത്യ നേടിയത്. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കയുടെ അക്കൗണ്ടിലുള്ളത് ആകെ 8 സ്വര്‍ണ്ണവും 18 വെള്ളിയും 13 വെങ്കലവുമടക്കം 38 മെഡലുകള്‍. രണ്ട് സ്വര്‍ണ്ണവും നാല് വെള്ളിയും 8 വെങ്കലവുമടക്കം 13 മെഡലുകളുമായി പാക്കിസ്ഥാന് മൂന്നാമതും രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും 13 വെങ്കലവുമടക്കം 18 മെഡലുകളുമായി ബംഗ്ലാദേശ് നാലാമതും നില്ക്കുന്നു.
ഇന്നലെ മാത്രം ഇന്ത്യ 13 സ്വര്‍ണ്ണവും 7 വെള്ളിയും മൂന്ന് വെങ്കലവുമാണ് വാരിക്കൂട്ടിയത്.
ആദ്യദിവസത്തിലെന്ന പോലെ ഇന്നലെയും സൈക്ലിങ്ങിലൂടെ മലയാളി താരം ലിഡിയമോള്‍ സണ്ണിയാണ് ഇന്ത്യന്‍ സ്വര്‍ണ്ണവേട്ടക്ക് തുടക്കമിട്ടത്. പിന്നീട് ഭാരോദ്വഹനത്തിലും ഗുസ്തിയിലും വുഷുവിലും നീന്തലിലും പൊന്നുവാരി. ഭാരോദ്വഹനത്തില്‍ സരസ്വതി റൗത്ത്, സാംബോ ലാപുങ്, അജയ് സിങ് എന്നിവരും നീന്തലില്‍ മലയാളി താരം സാജന് പ്രകാശ്, സന്ദീപ് സേജ്വാള്, സയാനി ഘോഷ്, എം. അരവിന്ദ്, വുഷുവില്‍ വൈ. സപ്ന ദേവി എന്നിവരും പൊന്നണിഞ്ഞു.
ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ നാല് സ്വര്‍ണ്ണവും നേടി. പുരുഷന്മാരുടെ 61 കി.ഗ്രം വിഭാഗത്തില്‍ പ്രദീപ്, 70 കി.ഗ്രാം വിഭാഗത്തില്‍ അമിത് കുമാര്‍ ധന്‍കര്‍, വനിതകളുടെ 53 കി.ഗ്രാം വിഭാഗത്തില്‍ മമത, 60 കി.ഗ്രാം വിഭാഗത്തില്‍ മനിഷ, 69 കി.ഗ്രാമില്‍ രാഖി ഹേലര് എന്നിവരും ഇന്നലെ ഇന്ത്യക്കായി പൊന്നണിഞ്ഞു.
സൈക്ലിങ്ങില്‍ മനോരമ ദേവി, നീന്തലില്‍ സൗരഭ് സാംഗ്വേക്കര്, ശ്രദ്ധ ബോസ്ലെ, മന്ന പട്ടേല്‍, പുനിത് റാണ, വീര്‍ധവാല്‍ ഘാഡെ, ഗുസ്തിയില്‍ ഗോപാല്‍ യാദവ് എന്നിവര്‍ വെള്ളിയും നേടി. വെങ്കലം നേടിയവര്‍: പങ്കജ്കുമാര്‍ (സൈക്ലിങ്ങ്), ചാഹത് അറോറ (നീന്തല്‍), അന്‍ജുല്‍ നാംഡിയോ (വുഷു).
വനിതാ വോളിയിലും ഹോക്കിയിലും ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. വോളിബോളില്‍ പാക്കിസ്ഥാനെതിരെ അനായാസ വിജയമാണ് ഇന്ത്യന്‍ വനിതകള്‍ നേടിയത്. എതിരാളികള്‍ക്ക് ഒന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെ 25-5, 25-7, 25-6 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ വനിതകള്‍ വിജയം കണ്ടത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം വിജയമാണ്
നേടിയത്. പുരുഷ വിഭാഗത്തില്‍ ഇന്ത്യ ശ്രീലങ്കയെയും തകര്‍ത്തു. നേരിട്ടുള്ള സെറ്റു25-19, 25-18, 25-19 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം.
വനിതാ ഹോക്കിയില്‍ ഇന്ത്യ നേപ്പാളിനെ 24-0ന് തകര്‍ത്തു. ഇന്ത്യക്ക് വേണ്ടി സൗന്ദര്യ യെന്ഡല, പൂനം ബാര്‍ല എന്നിവര്‍ നാല് വീതവും റാണി രാംപാല്‍, ജസ്പ്രീത് കൗര്‍, നേഹ, ദീപിക എന്നിവര്‍ മൂന്നുവീതവും ഗുര്‍ജീത് കൗര്‍, പ്രീതി എന്നിവര്‍ രണ്ട് വീതം ഗോളുകളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: