തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രയുടെ സമാപനസമ്മേളനം 11ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പൂജപ്പുര മൈതാനിയില്‍ 1വൈകിട്ട് മൂന്നിനാണ് സമാപനസമ്മേളനം. സമാപനസമ്മേളനമുള്പ്പെടെ തിരുവനന്തപുരത്ത് നടക്കുന്ന 11 സ്വീകരണ പരിപാടികളിലായി ഒന്നരലക്ഷത്തിലധികംപേര്‍ പങ്കെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് അറിയിച്ചു.
ഇന്ന് തലസ്ഥാനജില്ലയിലെ അഞ്ചുമണ്ഡലങ്ങളില്‍ യാത്രാനായകന് സ്വീകരണം നല്‍കും. രാവിലെ 11ന് പാരിപ്പള്ളിമുക്കട ജങ്ഷനില്‍ ജില്ലാ കമ്മറ്റി സ്വീകരിക്കും. വൈകിട്ട് ആറിന് നെടുമങ്ങാട് ജങ്ഷനില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പങ്കെടുക്കും.
നാളെ രാവിലെ 10ന് അരുവിക്കര മണ്ഡലത്തിന്റെ സ്വീകരണം ആര്യനാട് ജങ്ഷനില്‍നിന്ന് ആരംഭിക്കും. സമാപന സമ്മേളനത്തില്‍ മഹിളാ മോര്‍ച്ച അഖിലേന്ത്യാ അധ്യക്ഷ വിജയ രഹ്ത്കര് പങ്കെടുക്കും.
സമാപനദിനമായ 11ന് വൈകുന്നേരം മൂന്നിന് ശ്രീകാര്യം ജങ്ഷനില്‍നിന്ന് നൂറുകണക്കിന് വാഹനങ്ങള്‍ നിശ്ചലദൃശ്യങ്ങള്‍, സാംസ്കാരിക പരിപാടികള്‍, പുഷ്പവൃഷ്ടി, മുത്തുക്കുടകള്‍ തുടങ്ങിയവയുടെ അകമ്പടിയോടെ വിമോചന യാത്രയെ തിരുവനന്തപുരം നഗരത്തിലേക്ക് സ്വീകരിക്കും.
പൂജപ്പുര സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ, പാര്‍ട്ടി ദേശീയ – സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. സമ്മേളവേദിയില്‍ പ്രമുഖര്‍ക്ക് ബിജെപി അംഗത്വം നല്‍കും. കുട്ടികളുടെ ചിത്രരചനാ മത്സരത്തില്‍ വിജയികള്‍ക്ക് രാജ്നാഥ്സിങ് സമ്മാനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: