തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സ്ത്രീസുരക്ഷയ്ക്ക് ആവിഷ്കരിച്ച പദ്ധതികളും നിയമങ്ങളും നടപ്പാക്കാന്‍ സമൂഹം മുന്നിട്ടിറങ്ങണമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സ്ത്രീയെ ഗര്‍ഭത്തിലേ നശിപ്പിക്കുന്ന പെണ്‍ഭ്രൂണഹത്യയും സ്ത്രീപീഡനവും തടയാന്‍ സര്‍ക്കാരിന് നിയമം കൊണ്ടുവരാനാകും. പക്ഷേ സമൂഹം അത് ഏറ്റെടുത്താലേ പ്രാവര്‍ത്തികമാകൂ. സര്‍ക്കാരും സമൂഹവും തമ്മിലുള്ള ബന്ധം ഊഷ്മളമായാല്‍ ഇത് സാധ്യമാകും, കേന്ദ്ര മാനവശേഷി വകുപ്പു മന്ത്രി പറഞ്ഞു. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ മാതൃസമിതികാസര്കോടു നിന്ന് അദ്ധ്യക്ഷ പ്രൊഫ. വി. ടി. രമയുടെ നേതൃത്വത്തില്‍ നടത്തിയ സ്ത്രീ സ്വാഭിമാന്‍ യാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്ത്രീ സ്വാഭിമാന്‍ യാത്ര കേരളത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ ഭാരതം മുഴുവന്‍ വ്യാപിപ്പിക്കണമെന്ന് സ്മൃതി ഇറാനി പറഞ്ഞു. മാതൃസമിതിക്ക് സമൂഹത്തിലെ നിരാലംബരായ സ്ത്രീകളെ ഒരുകുടക്കീഴില്‍ കൊണ്ടുവന്ന് ശക്തിപ്പെടുത്താനാവും. ഈശ്വരന് നമ്മുടെ ഉള്ളിലും കുടുംബങ്ങളിലുമാണ് സ്ഥിതിചെയ്യുന്നത്. അത് നമ്മെ ബോധ്യപ്പെടുത്തുന്ന മാതൃത്വത്തിന് ലോകത്തെ എല്ലാ തിന്മയെയും ഭസ്മീകരിക്കാന്‍ ശക്തിയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സ്ത്രീ സുരക്ഷയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ മന്ത്രി വിശദീകരിച്ചു. ഒരു രൂപയ്ക്ക് സ്ത്രീസുരക്ഷ സാധ്യമാകുന്ന പോളിസി കൊണ്ടുവന്നത് മോദി സര്‍ക്കാരിന്റെ ഭരണനേട്ടമാണ്.
സ്ത്രീകള്‍ക്കായി ആവിഷ്കരിച്ച ജന്‍ധന്‍ യോജന സമൃദ്ധവും സുസ്ഥിരവുമായ ഐശ്വര്യം നല്‍കും. മുദ്ര യോജന വഴി ഒരു ഈടുമില്ലാതെ സ്ത്രീകള്‍ക്ക് പത്തുലക്ഷം രൂപവരെ ബാങ്കുകള്‍ വായ്പ നല്കുന്ന കേന്ദ്ര പദ്ധതിയും സ്ത്രീയെ ശക്തിപ്പെടുത്തും. സ്ത്രീയെ ശക്തിയായും ഐശ്വര്യമായും ജ്ഞാനമായും ആരാധിച്ചിരുന്ന പാരമ്പര്യമാണ് ഭാരതത്തിന്റെത്. അത് നിലനിര്‍ത്താനും തുടരാനും സ്ത്രീ സ്വാഭിമാന്‍ യാത്ര പ്രചോദനമേകുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: