തിരുവനന്തപുരം: ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറപ്പിക്കാമെന്ന് ബാര്‍ ഉടമകള്‍ക്ക് സിപിഎമ്മിന്റെ ഉറപ്പ്. ഇത് സംബന്ധിച്ച് സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്, പിണറായി വിജയന് എന്നിവര്‍ ഉറപ്പ് നല്‍കിയെന്ന് ബാര്‍ ഉടമകളുടെ യോഗത്തില്‍ ബിജു രമേശ് പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്തായത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് കൂടി ഉറപ്പുനല്‍കിയാല്‍ സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ കഴിയുമെന്നും ബിജു രമേശ് പറയുന്നുണ്ട്.
മന്ത്രിമാരുടെ പേരുകള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തണമെന്ന് തന്നോട് വിജിലന്‍സ് എസ്പി സുകേശന് പറഞ്ഞെന്ന ബിജുവിന്റെ വെളിപ്പെടുത്തലും പുറത്തുവന്ന ശബ്ദരേഖയിലുണ്ട്. മൊഴിയെടുക്കാന്‍ ചെന്നപ്പോഴാണ് എസ്പി സുകേശന് ഇങ്ങനെ പറഞ്ഞതെന്ന് ബിജു രമേശ് പറയുന്നതായി ശബ്ദരേഖയിലുണ്ട്. എസ്പി സുകേശന് സര്‍ക്കാരിന് എതിരാണ്. പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ നില്‍പ്പുണ്ടെന്നും അവരോട് എന്തു പറയണമെന്നും ചോദിച്ചപ്പോള്‍ തനിക്ക് പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും ബിജു ഒരു അലക്ക് അലക്കിയേക്കെന്നും നാലു മന്ത്രിമാരുടെ പേരുകള്‍ കൂടി പറഞ്ഞേക്ക്, അവന്മാരും കൂടി അനുഭവിക്കട്ടെ എന്ന മറുപടിയാണ് സുകേശന് നല്‍കിയതെന്ന് ബിജു രമേശ് പറയുന്നതായി ശബ്ദരേഖയിലുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്പി സുകേശനെതിരെ സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിനെ ഭയക്കേണ്ടതില്ല. എന്നാല്‍ ജേക്കബ് തോമസിനെ ഭയപ്പെടണമെന്നും സുകേശന് തന്നോട് പറഞ്ഞതായി ബിജുവിന്റെ ശബ്ദരേഖയിലുണ്ട്.
കൊച്ചിയില്‍ നടന്ന ബാറുടമകളുടെ യോഗത്തില്‍ ബാര്‍ അസോസിയേഷന് അംഗങ്ങളോടാണ് ബിജു രമേശ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിന്റെ ശബ്ദരേഖ ബിജുരമേശ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ ശബ്ദരേഖ കോടതി വിജിലന്‍സിന് കൈമാറുകയായിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ബാബുവിന്റെ പേരു പറയാന്‍ നിര്‍ബന്ധിച്ചത് മറ്റൊരു മന്ത്രി-ബിജു രമേശ്
തിരുവനന്തപുരം: വിവാദമായ ബാര്‍കോഴ കേസില്‍ മന്ത്രി കെ. ബാബുവിന്റെ പേരു പറയാന്‍ നിര്‍ബന്ധിച്ചത് മറ്റൊരു മന്ത്രിയാണെന്ന വെളിപ്പെടുത്തലുമായി വീണ്ടും ബിജു രമേശ്. സര്‍ക്കാരിനെ താഴെയിറക്കാന്‍ താന്‍ എസ്പി സുകേശനുമായി ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇതും ഉള്‍പ്പെടുത്തി അന്വേഷിക്കണമെന്ന് ബിജു രമേശ് ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജു രമേശ്. ഇപ്പോള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്നും ബിജു രമേശ് ആരോപിച്ചു.
ബാര്‍ കോഴ കേസില്‍ ഇനിയും ദ്രോഹിച്ചാല്‍ മന്ത്രിയുടെ പേരു വെളിപ്പെടുത്തുമെന്നും ബിജു രമേശ് മുന്നറിയിപ്പു നല്കി. മാത്രമല്ല മന്ത്രിമാരുടെ വടക്കേയിന്ത്യയിലെ നിക്ഷേപങ്ങളെക്കുറിച്ചും തെളിവു സഹിതം വെളിപ്പെടുത്തും. താന്‍ എസ്പി സുകേശനുമായി ഗൂഢാലോചന നടത്തിയിട്ടില്ല. എന്നാല്‍ പണം വാങ്ങിയ മുഴുവന്‍ മന്ത്രിമാരുടെയും പേരുകള്‍ വെളിപ്പെടുത്തുമെന്ന് എസ്പിയോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു എസ്പിയുടെ മറുപടി. വേണമെങ്കില്‍ മാധ്യമങ്ങളോട് പേരുകള്‍ വെളിപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞിരുന്നെന്ന് ബിജു വ്യക്തമാക്കി.
പൂട്ടിയ ബാറുകള്‍ തുറക്കാമെന്ന് ഇടതുമുന്നണി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന ശബ്ദരേഖ സര്‍ക്കാര്‍ എഡിറ്റു ചെയ്ത ഭാഗമാണ്. ധൈര്യമുണ്ടെങ്കില്‍ എഡിറ്റു ചെയ്യാത്ത ശബ്ദരേഖ സര്‍ക്കാര്‍ പുറത്തുവിടണം. അഴിമതി ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണ്. 300 പേര് ചേര്‍ന്ന് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണം നിലനില്‍ക്കാത്തതാണ്. എപ്പോള്‍ അറസ്റ്റു ചെയ്താലും നല്‍കാനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ട്. തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത് അവരുടെ നാശത്തിനാണെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: