കൊച്ചി: കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ ഉത്തരവ്.
വധക്കേസിലെ 32, 33 പ്രതികളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എക്കുമെതിരെ എന്തുകൊണ്ടാണ് ഗൂഢാലോചനാകുറ്റം ചുമത്താത്തതെന്ന് കോടതി ചോദിച്ചു. ഇക്കാര്യം ഗൗരവത്തിലെടുക്കണം. പോലീസിനെ സിപിഎം ഭീഷണിപ്പെടുത്തിയിരിക്കാം, സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിച്ചിരിക്കാം. ഇത്തരം സ്വയംപ്രഖ്യാപിത രാജാക്കന്മാര് ക്രിമിനല്‍ നീതിനിര്‍വഹണ സംവിധാനത്തെ തകിടംമറിക്കുന്നത് അനുവദിക്കാനാവില്ല.
സിപിഎമ്മിനെയും അന്വേഷണ ഉദ്യോഗസ്ഥനെയും അതിരൂക്ഷമായി വിമര്‍ശിച്ച കോടതി മനഃസാക്ഷിയെ ഞെട്ടിച്ച കേസാണിതെന്നും പറഞ്ഞു. ഗൂഢാലോചനാ കുറ്റത്തില്‍നിന്ന് ഒഴിവാക്കി അന്വേഷണ ഉദ്യോഗസ്ഥന് ഇരു നേതാക്കളെയും സഹായിച്ചു.പകരം നിസാരകുറ്റമാണ് ചുമത്തിയത്.
കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ഏറ്റെടുക്കാന്‍ സിബിഐ വിസമ്മതിച്ചിരുന്നു. ഇതിനെ കോടതി വിമര്‍ശിച്ചു. ഇത്തരം കേസുകളില്‍ നിന്ന് സിബിഐക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പ്രതിസന്ധിഘട്ടങ്ങളില്‍ കണ്ണടയ്ക്കാതെ കേസ് അന്വേഷിക്കുകയാണ് വേണ്ടത്. ഷുക്കൂറിന്റെ മാതാവിന്റെ കണ്ണീര് കണ്ടില്ലെന്ന് നടിക്കാനാവില്ല. കോടതി വ്യക്തമാക്കി.
രാഷ്ട്രീയ ഇടപെടല്‍ കാരണം അന്വേഷണം വഴിമുട്ടിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്താന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചു. അന്വേഷണം ശരിയായ രീതിയില്‍ നടത്താന്‍ കേരള പൊലീസിന് കഴിഞ്ഞില്ലെന്നും അതിനാല്‍ സിബിഐ അന്വേഷിക്കണമെന്നും ഡിജിപിയും കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
തളിപ്പറമ്പ് പട്ടുവം അരിയില്‍ സ്വദേശിയും എംഎസ്എഫ് പ്രവര്‍ത്തകനുമായിരുന്ന ഷുക്കൂറിനെ (21) 2012 ഫെബ്രുവരി 20നാണ് സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയില്‍ കൊന്നത്. പി. ജയരാജന്, ടി.വി. രാജേഷ് എംഎല്‍എ എന്നിവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പട്ടുവം അരിയില്‍ വച്ച് കല്ലെറിഞ്ഞിരുന്നു. ഈ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് അടുത്ത സ്ഥലമായ വയലില്‍ ആത്തിക്കയുടെ മകനും കോഴിക്കോട് സര്‍വകലാശാലയിലെ ബിഎ അറബി വിദ്യാര്‍ഥിയുമായിരുന്ന ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഷുക്കൂറിനെയും നാല് സുഹൃത്തുക്കളെയും സിപിഎമ്മുകാര്‍ പിന്തുടരുകയായിരുന്നു. അപകടം മനസിലാക്കി ഷുക്കൂറും സുഹൃത്തുക്കളും അടുത്ത വീട്ടില്‍ അഭയം പ്രാപിച്ചു. എന്നാല്‍ 20 പേരടങ്ങുന്ന അക്രമിസംഘം അഭയംപ്രാപിച്ച വീട്ടില്‍ ഇവരെ തടഞ്ഞുവെയ്ക്കുകയും ആശുപത്രിയിലുണ്ടായിരുന്ന ടി.വി. രാജേഷിന്റെയും പി. ജയരാജന്റെയും നിര്‍ദേശപ്രകാരം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
കണ്ണൂര്‍ കണ്ണാപുരം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തില്‍ സിബിഐക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: