ഈ അടുത്ത കാലത്ത് കേട്ട ഏറ്റവും ക്രൂരമായ തമാശയായിരുന്നു ആറ്റിങ്ങല്‍ കൊലപാതകത്തിലുള്ള സിപിഎം പോളിറ്റ് ബ്യൂറോ പിണറായി വിജയന്റെ ഞെട്ടല്‍. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇവിടെ ചെയ്തുകൂട്ടിയ കൊടും ക്രൂരതകള്‍ ആറ്റിങ്ങലില്‍ നടന്ന കൊലപാതകത്തേക്കാള്‍ എത്രയോ പതിന്മടങ്ങ് ഭീകരവും പ്രാകൃതവുമായിരുന്നുവെന്ന് പിണറായിക്ക് അറിയാത്തതല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരുമല പമ്പ കോളേജിലെ മാര്‍ക്സിസ്റ്റ് ഗുണ്ടാ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ പമ്പയാറ്റിലേക്ക് ചാടിയ മൂന്ന് കുട്ടികളെ ചുടുകട്ട കൊണ്ട് എറിഞ്ഞു കൊന്ന ക്രൂരത അദ്ദേഹം മറന്നു പോയെന്നു തോന്നുന്നു.കൊല്ലരുതേയെന്ന് കരഞ്ഞ ആ കുട്ടികളെ രക്ഷിക്കാന്‍ വന്നവരെപ്പോലും ഭീഷണിപ്പെടുത്തിയോടിച്ച കാപാലികതയ്ക്ക് സമാനം മറ്റെന്ത് ക്രൂരതയാണുള്ളത് ? 1982ല്‍ ആലപ്പുഴയില്‍ യശോദ എന്ന അമ്മയേയും അവരുടെ ഭര്‍ത്താവ് വിമുക്തഭടന് ധര്‍മ്മജനേയും പട്ടാപ്പകല്‍ വെട്ടിക്കൊന്നത് ഈ ഞെട്ടിയവരുടെ ആളുകള്‍ തന്നെയല്ലേ ? 1988 ല്‍ മുരുക്കുമ്പുഴയില്‍ ഇത്തവണത്തെ തിരുവോണം ഉണ്ണാന്‍ അനുവദിക്കുകയില്ല എന്ന പരസ്യ പ്രഖ്യാപനം നടത്തിയിട്ട് തിരുവോണത്തിന് നാല് ദിവസം മുന്‍പ് മൂന്ന് യുവാക്കളെ വെട്ടിയരിഞ്ഞ് ഒരു ഗ്രാമത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയത് ഓര്‍മ്മയുണ്ടോ ? മൊകേരി യു പി സ്കൂളിലെ 6 ബി ക്ളാസില്‍ കൊച്ചു കുട്ടികളുടെ മുന്നില്‍ വച്ച് അവരുടെ അദ്ധ്യാപകനെ തലങ്ങും വിലങ്ങും വെട്ടിയരിഞ്ഞ രാഷ്ട്രീയ നൃശംസതയ്ക്ക് പകരം വയ്ക്കാന്‍ മറ്റെന്താണുള്ളത് ? അതും പോരാഞ്ഞ് ‘സാക്ഷി പറയുന്നവന് ജയകൃഷ്ണന്റെ ഗതിയുണ്ടാകും ‘ എന്ന് ബോര്‍ഡില്‍ എഴുതി കുഞ്ഞുകുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 2008 ല്‍ വെണ്ടുട്ടായി സത്യനെന്ന പ്രവര്‍ത്തകനെ തട്ടിക്കൊണ്ട് പോയി താലിബാന് മോഡലില്‍ വിചാരണ ചെയ്ത് തലയറുത്ത കണ്ണൂര്‍ പഴയ നിരത്തിലെ സഖാക്കളൊക്കെ ഇപ്പോഴും പാര്‍ട്ടിയില്‍ തന്നെയില്ലേ ? അരിയില്‍ ഷുക്കൂറും ടി പി ചന്ദ്രശേഖരനുമൊക്കെ കൊല്ലപ്പെട്ടതും ഇതുപോലെ ക്രൂരമായി തന്നെ അല്ലേ ? അന്നൊന്നും ഞെട്ടാത്തവര്‍ ഇന്ന് ഞെട്ടുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് ആര്‍ക്കാണറിയാത്തത് ? എണ്ണിയാല്‍ തീരാത്ത കൊടും ക്രൂരതകള്‍ നടത്തിയിട്ടും അതിലൊന്നും ഒരിക്കല്‍ പോലും ഞെട്ടാത്ത കരിങ്കല്‍ ഹൃദയങ്ങള്‍ ഇപ്പോള്‍ ഞെട്ടിത്തുടങ്ങിയിട്ടുണ്ടെങ്കില്, ആ ഞെട്ടല്‍ ആത്മാര്‍ത്ഥമാണെങ്കില്‍, അതൊരു നല്ല ലക്ഷണമാണ്. ഞങ്ങളതിനെ സ്വാഗതം ചെയ്യുന്നു .അതല്ല അന്യന്റെ സ്വരത്തെ സംഗീതം പോലെ ആസ്വദിക്കുമെന്ന് പറഞ്ഞിട്ട് ഒപ്പം കഴുത്തിന് കുത്തിപ്പിടിക്കുന്ന സ്ഥിരം രാഷ്ട്രീയമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് കേരള ജനത തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: