ആലപ്പുഴ: കായല്‍ ടൂറിസം മേഖലയ്ക്ക് ഗൈഡുകള്‍ പാരയാകുന്നു. ഡിടിപിസി യാതൊരു മാനദണ്ഡവും പാലിക്കാതെ ചിലരെ ഗൈഡുകളായി അംഗീകരിച്ച് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയതാണ് പ്രശ്മായിരിക്കുന്നത്. 183 പേര്‍ക്കാണ് പരിശീലനം നല്കി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയത്.
ഇവരുടെ ഈ മേഖലയിലെ മുന്പരിചയമോ സ്വഭാവ ഗുണങ്ങളോ ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യമോ ഒന്നും പരിശോധിക്കാതെയാണ് ഡിടിപിസി ഗൈഡുകളായി അംഗീകരിച്ചത്. പലരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്.
നേരത്തെ വിനോദസഞ്ചാരികളെ ഭീഷണിപ്പെടുത്തി തങ്ങള്‍ക്കു താത്പര്യമുള്ള ഹൗസ്ബോട്ടില്‍ യാത്ര ചെയ്യിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയ പലരുമാണ് നിലവില്‍ ഔദ്യോഗിക ഗൈഡുകള്‍ എന്നപേരില്‍ രംഗത്തെത്തിയിട്ടുള്ളത്. നേരത്തെ അനധികൃതമായി നടത്തിയിരുന്ന പ്രവര്‍ത്തനം ഇപ്പോള്‍ ഡിടിപിസിയുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ മറവില്‍ ഔദ്യോഗികമായി നടത്തുന്നുവെന്നതാണ് ദുരവസ്ഥ.
വിദേശികളും സ്വദേശികളുമായി സഞ്ചാരികളെ വാഹനം വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി ഹൗസ് ബോട്ടുകളിലേക്കും റിസോര്‍ട്ടുകളിലേക്കും ഇവര്‍ അയയ്ക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇടനിലക്കാരായി നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കുകമാത്രമാണ് പലരുടെയും ലക്ഷ്യം.
പേര് ഗൈഡുകള്‍ എന്നാണെങ്കിലും ഫലത്തില്‍ ഇടനിലക്കാരുടെ ജോലിയാണ് ഇവര്‍ നടത്തുന്നത്. ആലപ്പുഴയിലെ കായല്‍ ടൂറിസം മേഖലയ്ക്ക് ഈ ഗൈഡുകള്‍ യഥാര്‍ത്ഥത്തില്‍ ഭീഷണിയായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: