മയന് വലിയൊരു യോഗിയായിരുന്നു. അദ്ദേഹത്തിന്റെ ഉദ്യാനത്തില്‍ മൃതസഞ്ജീവനിരസം നിറച്ച ഒരു കിണറുണ്ടായിരുന്നു. മയന് മരിച്ച അസുരന്മാരെ ഈ കിണറ്റില്‍ കൊണ്ടുവന്നിട്ടു. മൃതസഞ്ജീവനീരസസ്പര്ശത്താല്, അസുരന്മാരെല്ലാം വജ്രംപോലെ ദൃഢശരീരികളും അത്യന്തം ബലിശാലികളുമായി ജീവിച്ചെഴുന്നേറ്റു. അവര്‍ അതിശക്തന്മാരായി വീണ്ടും യുദ്ധത്തിനു തയ്യാറായി. മരിച്ചവരെയെല്ലാം ജീവിപ്പിച്ചതുകണ്ട് പരമശിവന് വിഷണ്ണനായി.
അപ്പോള്‍ വിഷ്ണുഭഗവാന് ഒരു ഉപായം കണ്ടുപിടിച്ചു. ബ്രഹ്മാവ് ഒരു പശുക്കുട്ടിയായിത്തീര്ന്നു. വിഷ്ണു ഒരു പശുവുമായിത്തീര്ന്നു. രണ്ടുപേരുംകൂടി മയന്റെ ഉദ്യാനത്തില്ച്ചെന്ന് മൃതസഞ്ജീവനിക്കിണറ്റിലെ വെള്ളം കുടിച്ചു വറ്റിക്കാന്‍ തുടങ്ങി. ആ കിണറിനു കാവല്‍ക്കാരായി നിന്നിരുന്ന അസുരന്മാര് പശുവിനെയും കുട്ടിയെയും ജലപാനത്തില്നിന്നു തടുത്തില്ല. അതു മനസ്സിലാക്കിയ മഹായോഗിയായ മയന് പറഞ്ഞു. ”ദേവനോ അസുരനോ മനുഷ്യനോ മറ്റുള്ളവരോ ആരായാലും, ഈശ്വരേച്ഛയെ മറികടക്കാന്‍ സാധിക്കില്ല.”
കിണറ്റിലെ മൃതസഞ്ജീവനിജലം മുഴുവന്‍ കുടിച്ചുവറ്റിച്ചശേഷം സ്വന്തം സ്വരൂപം സ്വീകരിച്ച വിഷ്ണുഭഗവാന്, പരമശിവന് യുദ്ധത്തിനുവേണ്ട സാമഗ്രികളെല്ലാം ഒരുക്കിക്കൊടുത്തു. ധര്‍മം ജ്ഞാനം വൈരാഗ്യം ഐശ്വര്യം തപസ്സ് വിദ്യ ക്രിയ എന്നീ ശക്തികളെക്കൊണ്ട് തേര് തേരാളി കൊടിമരം വില്ല് ശരങ്ങള്‍ കവചം മുതലായ യുദ്ധസാമഗ്രികള്‍ നിര്‍മിച്ചു നല്കി. ശ്രീപരമേശ്വരന് യുദ്ധസന്നദ്ധനായി തേരില്‍ക്കയറി വില്ലെടുത്തു. അഭിജിത് മുഹൂര്‍ത്തത്തില്‍ വില്ലില്‍ ദിവ്യാസ്ത്രം തൊടുത്തു.
അതുകൊണ്ട് മൂന്നുപുരങ്ങളേയും അതിലുണ്ടായിരുന്ന അസുരന്മാരെയും ദഹിപ്പിച്ചു. ആകാശത്തില്‍ ദേവവാദ്യങ്ങള്‍ മുഴങ്ങി. ദേവന്മാര് വിമാനങ്ങളില്‍ ആകാശത്തില്‍ വന്നുനിറഞ്ഞു. ദേവന്മാര് ഋഷികള്‍ പിതൃക്കള്‍ സിദ്ധന്മാര് മുതലായവര്‍ ‘ജയിച്ചാലും’ എന്നുപറഞ്ഞു പുഷ്പവര്‍ഷം ചെയ്തു. അവര്‍ സന്തോഷത്തോടെ പാട്ടുപാടി.
അപ്സരസ്ത്രീകള്‍ നൃത്തം ചെയ്തു. ഇപ്രകാരം മൂന്നു പൂരങ്ങളെയും ദഹിപ്പിച്ച് ത്രിപുരാന്തകനായ ഭഗവാന് ശ്രീപരമേശ്വരന്, ബ്രഹ്മാദിദേന്മാരാല് വാഴ്ത്തി സ്തുതിക്കപ്പെട്ടവനായി, തന്റെ വാസസ്ഥാനമായ കൈലാസത്തിലേക്കു മടങ്ങിപ്പോവുകയും ചെയ്തു. സ്വന്തം മായകൊണ്ടു മനുഷ്യസ്വരൂപം സ്വീകരിച്ച് ലോകത്തെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന ജഗദ്ഗുരുവായ ഭഗവാന്റെ മാഹാത്മ്യങ്ങളെ ഋഷികള്‍ കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: