സംഗീത് രവീന്ദ്രന്
ഇടുക്കി: ജില്ലയിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും വെള്ളയാഴ്ച പരേഡ് നടക്കുന്നില്ല. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വെള്ളിയാഴ്ച ദിവസങ്ങളില്‍ പരേഡ് കൃത്യമായി നടത്തണമെന്നാണ് പോലീസ് മേധാവിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇടുക്കിയിലെ മിക്ക സ്റ്റേഷനുകളിലും പരേഡ് നടക്കുന്നില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. അതാത് സ്റ്റേഷന് ഓഫീസര്‍മാരാണ് പരേഡിന് നേതൃത്വം നല്‍കേണ്ടത്. സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിയുള്ള പോലീസുകാരൊഴികെ എല്ലാവരും പരേഡില്‍ പങ്കെടുക്കണമെന്നാണ് വ്യവസ്ഥ. പോലീസുകാരുടെ അച്ചടക്കത്തിനും ആരോഗ്യത്തിനും വേണ്ടിയാണ് പരേഡ് നടത്തുന്നത്. വെള്ളിയാഴ്ച ദിവസം രാവിലെ ഏഴ് മുതല്‍ എട്ട് മണി വരെയാണ് പരേഡ് നിശ്ചയിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയുടെ പ്രത്യേക കാലാവസ്ഥ കണക്കിലെടുത്ത് രാവിലെ ഏഴര മുതല്‍ എട്ടരവരെയാണ് ഇവിടെ പരേഡിന്റെ സമയം. സ്റ്റേഷനുകളില്‍ നടത്തുന്ന പരേഡുകളെക്കുറിച്ച് സി.ഐമാര്‍ അന്വേഷിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ പരേഡ് നടത്താതെ എങ്ങനെ അന്വേഷണം നടത്തുമെന്നാണ് സി.ഐമാരുടെ നിലപാട്. പരേഡ് നടത്താത്ത സ്റ്റേഷന് ഓഫീസര്‍മാര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്കാന് പോലും സി.ഐമാര്‍ നടപടി സ്വീകരിക്കുന്നില്ല. സ്റ്റേഷനുകളിലുള്ള പോലീസുകാരില്‍ പകുതിപ്പേരും കാക്കി ധരിക്കാത്തവരാണ്. കോടതി, പെറ്റീഷ്യന്‍ , റൈറ്റര്‍, എന്നീ ഡ്യൂട്ടികള്‍ നിര്‍വ്വഹിക്കുന്നവര്‍ യൂണിഫോം ധരിക്കാറില്ല. ഇത്തരം ഡ്യൂട്ടി നോക്കുന്നവരൊക്കെ യൂണിഫോം അണിയുന്ന ദിവസമാണ് വെള്ളയാഴ്ച പരേഡുകള്‍. എന്നാല്‍ പരേഡില്ലാത്തതിനാല് യൂണിഫോം അണിയേണ്ടല്ലോ എന്ന നിലപാടാണ് ഈ ഉദ്യോഗസ്ഥര്‍ക്ക്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചങ്ങനാശേയില്‍ ഡ്യൂട്ടിക്കിടെ പോലീസുകാരന് കുഴഞ്ഞ് വീണ് മരിച്ചപ്പോള്‍ പോലീസുകാര്‍ കൃത്യമായി പരേഡില്‍ പങ്കെടുക്കണമെന്ന് വ്യവസ്തയുണ്ടായിരുന്നു. ഇത് കുറെക്കാലം പാലിച്ചെങ്കിലും വിശേഷ ദിവസങ്ങളില്‍ മാത്രമായി പരേഡ് പരിമിതപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: