നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെത്തിയശേഷം രാജ്യത്തിന് ഉപകാരപ്രദമായ പല പദ്ധതികളും പ്രഖ്യാപിക്കുകയുണ്ടായി. ഇപ്പോള്‍ മെഡിക്കല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ ഇനി ഒരൊറ്റ പരീക്ഷ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന പ്രഖ്യാപനം മെഡിക്കല്‍ പ്രവേശനം കാംക്ഷിക്കുന്ന പുതുതലമുറയ്ക്ക്, പ്രത്യേകിച്ച് ഡോക്ടര്‍ ബിരുദം സ്വപ്നംകാണുന്ന കേരളത്തിലെ യുവതലമുറയ്ക്ക് വളരെ സന്തോഷം നല്‍കുന്നതും പരക്കെ സ്വാഗതം ചെയ്യപ്പെടുന്നതുമാണ്.
കേരളത്തില്‍ പത്താംതരം കഴിഞ്ഞാല്‍ ഇനി എന്ത് എന്ന ചോദ്യത്തിന് വിദ്യാര്‍ത്ഥികള്‍ പതറാതെ പറയുന്ന മറുപടി മെഡിസിന് അല്ലെങ്കില്‍ എഞ്ചിനീയറിങ് എന്നാണ്. അതിന് ഏതു പരിശീലന കോഴ്സിന് ചേരാനും എന്തുത്യാഗം സഹിക്കാനും അവര്‍ സന്നദ്ധരുമാണ്. മെഡിക്കല്‍ പ്രവേശനത്തില്‍ പ്രൈവറ്റ് മെഡിക്കല്‍ കോളേജാണെങ്കില്‍ വന്‍കോഴ കൊടുക്കേണ്ടിവരുന്നുണ്ട്.
പ്രവേശനത്തിനുവേണ്ടി പരിശീലനം നേടിയ പല വിദ്യാര്‍ത്ഥികളുടെയും മെഡിക്കല്‍ സ്വപ്നം പൊലിയുന്നതാണ് കണ്ടുവരുന്നത്. കേരളത്തില്‍ അഡ്മിഷന് കിട്ടാനുള്ള സാധ്യത നഷ്ടപ്പെടുമ്പോള്‍ അവര്‍ തമിഴ്നാട്ടിലും കര്‍ണാടകയിലും മറ്റും പ്രവേശനം നേടുന്നതും നാം കണ്ടുവരുന്നുണ്ട്. രാജ്യത്തെങ്ങും മെഡിക്കല്‍ ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ക്ക് ഒറ്റപ്രവേശന പരീക്ഷ നടത്താന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്ന ശുപാര്‍ശയ്ക്ക് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ കൗണ്‍സിലിന്റെ ഏകീകൃത പരീക്ഷാനയം നിലവില്‍ വന്നാല്‍ സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അത് ബാധകമാകും.
പല സംസ്ഥാനങ്ങളില്‍നിന്നുള്ള, പല ഭാഷകള്‍ സംസാരിക്കുന്ന വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പ്രവേശനത്തിന് ശ്രമിക്കുന്നു. പക്ഷെ വിവിധ സംസ്ഥാനങ്ങളിലെത്തി പ്രവേശന പരീക്ഷ എഴുതുക എന്നത് ശ്രമകരമാണ്. കുറഞ്ഞ മാര്‍ക്ക്, സംവരണം, പ്രാദേശിക ഭാഷ, ചോദ്യാവലികള്‍ എന്നിവയെക്കുറിച്ചും സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശം തേടും. ഇവ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും പരിശോധിക്കും. കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖല പല ആരോപണങ്ങള്‍ക്കും കാലാകാലങ്ങളില്‍ വിധേമാകാറുണ്ട്. സര്‍ക്കാരും കല്‍പ്പിത സര്‍വകലാശാലകളും പ്രവേശന പരീക്ഷ സ്വന്തമായാണ് നടത്തുന്നത്. ഏകീകൃത പ്രവേശന പരീക്ഷാ നടത്തിപ്പ് മുതല്‍ ആരോഗ്യവിദ്യാഭ്യാസ രംഗത്ത് മെഡിക്കല്‍ കൗണ്‍സിലിന് കൂടുതല്‍ അധികാരങ്ങള്‍ കൈമാറുമ്പോള്‍ സ്വാശ്രയ പ്രവേശനരംഗത്ത് നടന്നുവരുന്ന അഴിമതികള്‍ ഇല്ലാതാകും.
ഭേദഗതിയോടെ സ്വകാര്യ-കല്‍പ്പിത സര്‍വകലാശാലകള്‍ ഉള്‍പ്പെടെ മെഡിക്കല്‍ പ്രവേശനത്തിന് ഒറ്റ പരീക്ഷ നടത്തുകയെന്നത് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വളരെ ആശ്വാസകരമാണ്. അഖിലേന്ത്യാ പ്രീമെഡിക്കല്‍ ടെസ്റ്റ് പോലൊരു ഏകീകൃത പരീക്ഷയാക്കുകയോ പുതിയൊരു പരീക്ഷാക്രമത്തിന് രൂപംനല്‍കുകയോ ചെയ്യുമെന്നാണ് കൗണ്‍സില്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് അനുസരിച്ച് പുതിയ പാഠ്യപദ്ധതിക്ക് അന്തിമരൂപം നല്‍കേണ്ടത് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ തന്നെയാണ്. ഇപ്പോള്‍ നേരത്തെ പറഞ്ഞപോലെ സര്‍ക്കാര്‍-സ്വകാര്യ മേഖല പരീക്ഷയ്ക്ക് പകരം പൊതുപ്രവേശന പരീക്ഷ നടത്താന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ജനറല്‍ബോഡി പ്രമേയം പാസാക്കിയിരിക്കുന്നത്.
മെഡിക്കല്‍ ബിരുദത്തിന് മാത്രമല്ല, ബിരുദാനന്തര ബിരുദത്തിനും ഇനി ഒറ്റപരീക്ഷയേ ഉണ്ടാകുകയുള്ളൂ. നേരത്തെ കൗണ്‍സില്‍ ഇറക്കിയിരുന്ന ഈ വിജ്ഞാപനം കോടതി റദ്ദാക്കിയിരുന്നു. നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിനെതിരായി വിവിധ ജനപക്ഷ സ്ഥാപനങ്ങളും സ്വകാര്യ കോളേജുകളും ചില സംസ്ഥാന സര്‍ക്കാരുകളും സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു ഈ വിധി. ഇപ്പോള്‍ സുപ്രീംകോടതി വിജ്ഞാപനത്തില്‍ വന്ന വീഴ്ചകള്‍ പരിഹരിച്ചാണ് ഒറ്റപ്രവേശന പരീക്ഷ എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
ഒരു വിദ്യാര്‍ത്ഥിക്ക് പലയിടങ്ങളില്‍ ഇനിമുതല്‍ പരീക്ഷ എഴുതേണ്ടിവരില്ല. മറ്റൊരു വസ്തുത മെഡിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടി പുറത്തുവരുന്നവര്‍ക്ക് കാര്യപ്രാപ്തിയില്ലെന്ന് കണ്ടെത്തിയിരുന്നുവെന്നതാണ്. കാര്യപ്രാപ്തി കുറഞ്ഞവരെ ഒഴിവാക്കാന്‍ കൂടിയാണ് കേന്ദ്രം ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ക്ക് പുറമെ തമിഴ്, ബംഗാളി, ആസാമീസ്, മറാത്തി, ഗുജറാത്തി ഭാഷകളിലും ചോദ്യാവലി തയ്യാറാക്കാനാണ് മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശം. വിവിധ സംസ്ഥാനങ്ങളില്‍ പോയി പരീക്ഷ എഴുതേണ്ടുന്ന സാഹചര്യമാണ് ഇതോടെ ഒഴിവാകുന്നത്. മോദി സര്‍ക്കാരിന്റെ ശ്രദ്ധ എല്ലാ മേഖലകളിലും പതിയുന്നു എന്നതിന്റെ തെളിവുകൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: