തൃശൂര്‍: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.ബാബുവിനെ കുറ്റവിമുക്തനാക്കി വിജിലന്‍സിന്റെ ദ്രുതപരിശോധനാ റിപ്പോര്‍ട്ട്.കോഴ കൈപ്പറ്റിയതിന് തെളിവുകള്‍ ലഭിച്ചില്ലെന്നും, കേസെടുക്കേണ്ടതില്ലെന്നുമുള്ള ശുപാര്‍ശയോടെ വിജിലന്‍സ് ഡയറക്ടര്‍ എഡിജിപി ശങ്കര്‍ റെഡ്ഡി റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
സെക്രട്ടേറിയറ്റിലെ ഓഫീസില്‍ മന്ത്രി കെ. ബാബുവിന് അന്പ ത് ലക്ഷം രൂപ കോഴ നല്‍കിയെന്ന ബാര്‍ ഹോട്ടല്‍ ഓണേഴ്സ് വര്‍ക്കിങ് പ്രസിഡണ്ട് ബിജുരമേശിന്റെ ആരോപണം കളവാണെന്നും, ആരോപണത്തില്‍ ഉന്നയിക്കപ്പെട്ട കാലയളവില്‍ ഇത്രയും തുക അക്കൗണ്ടില്‍ വന്നതായി കണ്ടെത്താനായില്ലെന്നുമുള്ള വിജിലന്‍സ് എസ്പി ആര്. നിശാന്തിനിയുടെ അന്വേഷണ കണ്ടെത്തലടങ്ങിയതാണ് റിപ്പോര്‍ട്ട്.
അതേസമയം വിജിലന്‍സ് റിപ്പോര്‍ട്ട് അപാകതകളേറെയുള്ളതാണെന്നും മന്ത്രിയെ രക്ഷിക്കാന്‍ എസ്പി നിശാന്തിനിക്കുമേല് സമ്മര്‍ദ്ദം ചെലുത്തി എഴുതിച്ചതാണെന്നും ആക്ഷേപമുണ്ട്. കോഴപ്പണം ബാങ്ക് അക്കൗണ്ടില്‍ സാധാരണ ആരും നിക്ഷേപിക്കാറില്ല. ബാങ്ക് അക്കൗണ്ട് മാത്രം തെളിവായി പരിഗണിക്കുന്നത് ശരിയല്ല. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചിട്ടില്ല തുടങ്ങിയ ആക്ഷേപങ്ങളാണുയരുന്നത്. ബിജു രമേശിന്റെയും കെ.ബാബുവിന്റെയും മൊഴി രേഖപ്പെടുത്തിയത് റിപ്പോര്‍ട്ടില്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്.
വിജിലന്‍സ് ജഡ്ജ് എസ്.എസ്. വാസന് തിങ്കളാഴ്ച അവധിയായിരുന്നതിനാല്‍ റിപ്പോര്‍ട്ട് ഇന്ന് പരിഗണിച്ചേക്കും. അസോസിയേഷന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കാര്ത്തികേയകുമാര് ശേഖരിച്ചു നല്കിയ 28 ലക്ഷത്തിനൊപ്പം തന്റെ 10 ലക്ഷവും കൂട്ടിച്ചേര്‍ത്താണ് 50 ലക്ഷം തികക്കാനായി പ്രസിഡണ്ട് രാജ്കുമാര് ഉണ്ണിക്ക് നല്‍കിയതെന്നാണ് ബിജുരമേശിന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ ആരോപണമുന്നയിക്കുന്ന കാലഘട്ടത്തില്‍ അസോസിയേഷന്റെ അക്കൗണ്ടില്‍ ഇത്രയും പണമില്ലെന്നും ബിജുരമേശിന്റെ അക്കൗണ്ടില്‍ നിന്നും 10 ലക്ഷം പിന്‍വലിച്ചതായി രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. അതു കൊണ്ട് തന്നെ ആരോപണം വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബാബുവിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്കിയ മലയാളവേദി പ്രസിഡണ്ട് ജോര്‍ജ്ജ് വട്ടുകുളം, സാക്ഷിയായി ഉള്‍പ്പെടുത്തിയിരുന്ന സ്വകാര്യ ചാനലിലെ വെളിപ്പെടുത്തലിന് അഭിമുഖം നടത്തിയ ജിമ്മി ജെയിംസ്, ബാറുടമകളായ എം.ഡി.ധനേഷ്, പി.ജി.ഉണ്ണികൃഷ്ണന്, ജോസി ജോസ്, വി.ഷിബു, ജി. സന്തോഷ് കുമാര്‍ എ.എല്‍. ബഷീര്‍, നിജിത്ത്, മൈക്കിള്‍,രാജേഷ് എന്നിവരടക്കം 13 പേരുടെ മൊഴികളും ബിജു രമേശ്, മന്ത്രി കെ. ബാബു, ഭാര്യ ഗീത, മക്കളായ ആതിര, ഐശ്വര്യ, ബിസിനസുകാരായ മരുമക്കള്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളുമുള്ക്കൊള്ളിച്ച 44 രേഖകളുമുള്‍പ്പെടെ 300 പേജുള്ള ദ്രുതപരിശോധനാ റിപ്പോര്‍ട്ടാണ് എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി വിജിലന്‍സ് അഭിഭാഷകന് മുഖേന കോടതിയില്‍ സമര്‍പ്പിച്ചത്.
കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് നല്കിയ ഹര്‍ജിയില്‍ ദ്രുതപരിശോധന നടത്തി ജനുവരി 23ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ 23ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്ന വിജിലന്‍സ്, അന്വേഷണത്തിനായി കൂടുതല്‍ സമയം ചോദിച്ചിരുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ദ്രുത പരിശോധനാ നടപടിക്രമം മറി കടന്ന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ എഫ്.ഐ.ആര് ഇടാനുള്ള നടപടി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി 10 ദിവസത്തിനകം ദ്രുതപരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച സമര്‍പ്പിക്കേണ്ടിയിരുന്ന റിപ്പോര്‍ട്ട് കോടതിയുടെ അനുമതിയോടെയാണ് തിങ്കളാഴ്ചയിലേക്ക് മാറ്റിയത്. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട അന്ന് ബാബുവിന്റെയും, ബിജുരമേശിന്റെയും മൊഴിയെടുത്തുവോയെന്ന് ചോദിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബാബുവിന്റെയും ബിജു രമേശിന്റെയും മൊഴിയെടുത്തത് രേഖപ്പെടുത്തിയിട്ടില്ല.
നേരത്തെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഇരുവരില്‍ നിന്നും മൊഴിയെടുത്തിരുന്നുവെന്ന വിശദീകരണം വിജിലന്‍സ് നല്‍കുന്നുണ്ടെങ്കിലും ഇക്കാര്യം റിപ്പോര്‍ട്ടില്‍ ഇല്ല. ഏറെ ആരോപണമുയര്‍ന്ന ബാര്‍ കോഴയിലെ കള്ളപ്പണത്തിന്റെ സാധ്യതകളും അന്വേഷണത്തില്‍ പരിഗണിക്കപ്പെട്ടില്ല. ബാബുവിന് 50 ലക്ഷം രൂപ കൈമാറിയ ദിവസം കൃത്യമായി പറയാന്‍ ബിജു രമേശിന് കഴിഞ്ഞിട്ടില്ല. 2013 ഏപ്രില്‍ ആദ്യവാരം, കെ. ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം െ്രെപവറ്റ് സെക്രട്ടറി സുരേഷ് പൈക്ക് തന്റെ മാനേജര്‍ രാധാകൃഷ്ണനാണ് പണം കൈമാറിയതെന്നും താനും വ്യവസായി മുഹമ്മദ് റസീഫും ഇതിന് സാക്ഷികളാണെന്നുമായിരുന്നു ബിജുവിന്റെ വെളിപ്പെടുത്തല്‍. സാക്ഷിമൊഴികളില്‍ നിറയെ പൊരുത്തക്കേടുകളാണെന്നും വിശ്വാസയോഗ്യമല്ലെന്നും നിശാന്തിനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാബുവിനെതിരെ ആരോപണം ഉന്നയിച്ച ബിജു രമേശും കേസില്പ്രതിയാണ്. ഈ സാഹചര്യത്തില്‍ ബാബുവിനെതിരെ മൊഴികൊടുത്ത ബിജു രമേശിനെതിരെ കോടതിയില്‍ വിജിലന്‍സ് എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണ്ണായകമാണ്. ലൈസന്‍സ് ഫീസ് 23 ലക്ഷമായി നിശ്ചയിച്ച് മാര്‍ച്ചില്‍ തന്നെ എക്സൈസ് കമ്മിഷണര്‍ ഉത്തരവിറക്കിയെന്നും അതുകഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് കോഴ നല്‍കിയെന്ന ആരോപണമെന്നും നിശാന്തിനിയുടെ റിപ്പോര്‍ട്ടിലുണ്ട്. കോഴയിടപാട് നടന്ന ദിവസം മന്ത്രിയുടെയും ആരോപണമുന്നയിക്കുന്നവരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ബി.എസ്.എന്‍.എല്ലിനോട് ആവശ്യപ്പെട്ടെങ്കിലും ഒരുവര്‍ഷം വരെയേ ഈ രേഖകള്‍ സൂക്ഷിക്കാറുള്ളൂ എന്നാണ് മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: