കൊച്ചി: പോലീസ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തിന് 40 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും താന്‍ 20 ലക്ഷം രൂപ നല്‍കിയെന്നും സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി ജി. ആര്. അജിത്തിനെ സോളാര്‍ കമ്മീഷന് വിസ്തരിക്കും. അജിത്തിന് നോട്ടീസ് അയക്കാന്‍ കമീഷന് ഉത്തരവിട്ടു. സരിത.എസ്.നായരെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുമതി തേടി കേരള പൊലീസ് അസോസിയേഷന് നല്കിയ അപേക്ഷ കമ്മീഷന് സ്വീകരിച്ചു. ഇതനുസരിച്ച് ബുധനാഴ്ച അസോസിയേഷന്റെ അഭിഭാഷകന് സരിതയെ ക്രോസ്വിസ്താരം ചെയ്യാം.
തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എ. ജി. സുരേഷ്കുമാറിനെ കമ്മീഷന് ഇന്നലെ വിസ്തരിച്ചു. 2015 ഡിസംബര്‍ 10ന് രാവിലെ ഒമ്പതിന് ബിജു രാധാകൃഷ്ണനെ കമ്മീഷനില്‍ ഹാജരാക്കണമെന്നാവശ്യപ്പെടുന്ന കത്ത് തനിക്ക് ഡിസംബര്‍ എട്ടിന് ലഭിച്ചതായി സുരേഷ്കുമാര്‍ സമ്മതിച്ചു.
എന്നാല്‍ കോയമ്പത്തൂരിലേക്ക് ബിജുവുമായി രഹസ്യമായി പോകാനുള്ള കമ്മീഷന്റെ ദൗത്യം പരാജയപ്പെടുത്തിയത് തിരുവനന്തപുരം എആര്‍ ക്യാമ്പ് അധികൃതരാണെന്ന് അദ്ദേഹം മൊഴിനല്‍കി. ബിജുവിനെ കമ്മീഷനിലേക്ക് കൊണ്ടുപോകാന്‍ ചുമതലയുള്ള എആര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റിന് നല്കിയ നിര്‍ദേശ പത്രത്തില്‍ താന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അവര്‍ അത് ചെയ്തോ എന്നു പരിശോധിക്കേണ്ടത് താനല്ലെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു സിവില്‍ പൊലീസ് ഓഫീസര്‍മാരുടെയും ഒരു മേല്‍നോട്ടക്കാരന്റെയും ചുമതലയിലാണ് ബിജുവിനെ വിവിധ കോടതികളിലേക്ക് കൊണ്ടുപോയിരുന്നത്. രണ്ടുപേരുടെ മാത്രം സുരക്ഷയില്‍ കോയമ്പത്തൂര്‍ അടക്കമുള്ള കോടതികളില്‍ ബസിലും ട്രെയിനിലുമായി ബിജുവിനെ കൊണ്ടുപോയിട്ടുണ്ട്. കമീഷനില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ബിജുവിനെ അടുത്ത കാലത്ത് അതീവ ജാഗ്രതാ സെല്ലിലേക്ക് മാറ്റിയിട്ടുണ്ടെന്നും സുരേഷ്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: