തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തില്‍ വിമോചന ശബ്ദമുയര്‍ത്തിയ ഹിന്ദുമഹാമണ്ഡലത്തിന്റെ രംഗവേദിയില്‍ നിന്നും അധസ്ഥിതരുടെ വിമോചനത്തിന് അവതരിച്ച ഗുരുദേവന്റെ മണ്ണിലൂടെ വിമോചനനായകന് കുമ്മനത്തിന്റെ അശ്വമേധം അനന്തപത്മനാഭന്റെ തിരുമുറ്റത്ത്. സപ്തഭാഷാ സംഗമഭൂമിയില്‍ നിന്നാരംഭിച്ച വിമോചന പ്രയാണം കേരളത്തിലെമ്പാടും മാറ്റത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയാണ് സമാപന ജില്ലയായ തിരുവനന്തപുരത്തെത്തിയത്. അധികാര രാഷ്ട്രീയത്തിന്റെ അധിപന്മാര്ക്ക് ഇനി കേരളത്തെ വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനവുമായെത്തിയ പതിനായിരങ്ങള്‍ മാറുന്ന കേരളത്തിന്റെ മറക്കാനാകാത്ത ചിത്രമായി.
രാഷ്ട്രീയാധികാരം കുത്തകയാക്കിയവര്ക്കെതിരെ തുല്യനീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദം ഉയിര്‍ത്തെഴുന്നേറ്റ ഹിന്ദുമഹാമണ്ഡലത്തിന്റെ നായകന് ആര്.ശങ്കറിന്റെയും കല്ലുമാല പൊട്ടിച്ചെറിഞ്ഞ് അധസ്ഥിത സ്ത്രീ വിഭാഗത്തിന്റെ ആത്മാഭിമാനമുയര്‍ത്തിയ മഹാത്മാ അയ്യങ്കാളിയുടെയും പ്രതിമകള്‍ക്ക് മുന്നില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചാണ് യാത്ര ഇന്നലെ ആരംഭിച്ചത്. തങ്ങളുടെ രാഷ്ട്രീയാധികാരത്തിന് നേരെ ഉയര്‍ന്ന പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദം ഒന്നിച്ചടിച്ചമര്ത്താന് രാഷ്ട്രീയ എതിരാളികള്‍ ശ്രമിച്ചതിന് ചരിത്രം സാക്ഷി. പതിറ്റാണ്ടുകള്‍ക്ക് ശേഷം ചരിത്രത്തിന്റെ ആവര്‍ത്തനമായി സാമൂഹ്യ നീതി നിഷേധിക്കപ്പെട്ടവരുടെ വിമോചന നായകനായി കുമ്മനം അവതരിക്കുമ്പോള്‍ ഇരു മുന്നണികളും ഒന്നിച്ചെതിര്‍ക്കുന്നു.
കുമ്മനത്തിന്റെ തന്നെ ഭാഷയില്‍ ബിജെപിയെ കുറ്റം പറയുമ്പോള്‍ ഇരു മുന്നണികള്‍ക്കും കഴുത്തിന് ചുറ്റും നാവാണിപ്പോള്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് കോണ്‍ഗ്രസ്സും സോളാര്‍ അഴിമതിയില്‍ സിബിഐ വരേണ്ടെന്ന് സിപിഎമ്മും ധാരണയിലെത്തിയിരിക്കുന്നു. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് ഇതില്‍ക്കൂടുതല്‍ തെളിവെന്തിന് ജനങ്ങളോട് കുമ്മനം ചോദിക്കുന്നു.
ലോകത്തിന് ആത്മീയ വെളിച്ചം പകര്‍ന്ന ശിവഗിരിക്കുന്നുകളിലേക്ക് തീര്ത്ഥയാത്രപോലെയെത്തിയ വിമോചനയാത്രയെ ഗുരുവര്യന് പ്രകാശാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഗുരുദേവന്റെ അനുഗ്രഹം എന്നുമുണ്ടാകുമെന്ന് അനുഗ്രഹിച്ച സ്വാമിയോടൊത്ത് അരമണിക്കൂറോളം കുമ്മനം ചെലവിട്ടു. വര്‍ക്കലയിലായിരുന്നു തിരുവനന്തപുരം ജില്ലയിലെ ആദ്യസ്വീകരണം. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം നല്‍കിയതിന്റെ ആവേശവുമായാണ് പ്രവര്‍ത്തകര്‍ സമരനായകനെ വരവേറ്റത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യ കലാപം നടന്ന ആറ്റിങ്ങലില്‍ പ്രതിരോധത്തിന്റെ പുതിയ ചരിത്രം രചിക്കുന്നതായിരുന്നു സ്വീകരണം.
തുടര്‍ന്ന് അഗസ്ത്യന്റെ മടിത്തട്ടായ നെടുമങ്ങാട് യാത്രയെത്തുമ്പോള്‍ രാത്രി ഏറെ വൈകിയെങ്കിലും സഹ്യന്റെ താഴ്വര വിമോചനനായകനെ കാത്ത് നിറഞ്ഞുകവിഞ്ഞിരുന്നു.
ഇന്ന് അരുവിക്കര, കാട്ടാക്കട, പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം എന്നീ മണ്ഡലങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. ഒ. രാജഗോപാല്‍, ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്, കെ.സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പി.എം. വേലായുധന്, കെ.പി.ശ്രീശന് മാസ്റ്റര്‍, ബി.രാധാമണി, ജോര്‍ജ് കുര്യന്, സംസ്ഥാന സെക്രട്ടറിമാരായ വി.കെ.സജീവന്, അഡ്വ. ബി.ഗോപാലകൃഷ്ണന്, എ.കെ. നസീര്‍, എസ്.ഗിരിജാകുമാരി, രാജി പ്രസാദ്, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, എസ്സി-എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു, വൈസ് പ്രസിഡന്റ് ആര്.എസ്. രാജീവ് എന്നിവര്‍ വിവിധ സ്വീകരണങ്ങളില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: