കോഴിക്കോട്: സോളറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയതായി ബിജു രാധാകൃഷ്ണന്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സോളാര്‍കേസിന്റെ വിചാരണയ്ക്കെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്കിയ കത്തിലാണ് ഈ വിവരം വ്യക്തമാക്കുന്നത്. പുതുപ്പള്ളിയിലും,തൃശൂര്‍ രാമനിലയത്തിലും വെച്ച് മുഖ്യമന്ത്രിക്ക് മൂന്നരക്കോടി രൂപ കൈമാറിയെന്ന് ബിജു രാധാകൃഷ്ണന് ഇന്നലെ രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
സോളാര്‍ കമ്പനി 25 കോടിയിലധികം പിരിച്ചിട്ടുണ്ടെന്നും ആറ് കോടി മൂലധനമുള്ള കമ്പനി എങ്ങനെ ഏഴര കോടി കൈക്കൂലി കൊടുത്തെന്ന ചോദ്യത്തിന് അര്‍ത്ഥമില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. പിരിച്ചതുകയില്‍ ഭൂരിഭാഗവും കണക്കില്‍ പെടുത്താന്‍ പറ്റാത്തതാണ്. ഈ പണമാണ് മുഖ്യമന്ത്രി അന്നത്തെ കേന്ദ്രസഹമന്ത്രി, മന്ത്രിമാര്‍ , എം.എല്‍.എ മാര്‍ എന്നിവര്‍ക്ക് നല്‍കിയത്. വാഗ്ദാനം ചെയ്ത സമയത്ത് പദ്ധതികള്‍ നടക്കാതായപ്പോഴാണ് കമ്പനി പ്രതിസന്ധിയിലായത്.
സോളാര്‍ കമ്മീഷനില്‍ സരിതാ എസ് നായരുടെ എതിര് വിസ്താരം നടന്നിരുന്നെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടിവരുമായിരുന്നു. ക്രോസ് വിസ്താരം തടയാനാണ് സരിത ശ്രമിച്ചത്. രഹസ്യ വിചാരണവേണമെന്ന അവരുടെ ആവശ്യം കമ്മീഷന് അംഗീകരിക്കുകയായിരുന്നു. സരിതയുടെ ക്രോസ് വിസ്താരത്തിന് കോടതി അനുമതി നല്കിയിരുന്നുവെങ്കില് കോണ്‍ഗ്രസ്സ് മന്ത്രിമാരുള്‍പ്പെട്ട ലൈംഗിക ആരോപണങ്ങള്‍ മുഴുവന്‍ വെളിച്ചത്തുവരുമായിരുന്നു.
സോളാര്‍ കേസില്‍ സുപ്രധാന തെളിവാകുമായിരുന്ന സിഡി പോലീസിനെ ഉപയോഗിച്ച് കോയമ്പത്തൂരില്‍ നിന്ന് നീക്കി. മന്ത്രിമാരുടെയും മറ്റു നേതാക്കളുടെയും ദൃശ്യങ്ങള്‍ ഇതിലുണ്ട്. മാര്‍ച്ച് 15 നകം മുഴുവന്‍ തെളിവുകളും മാധ്യമപ്രവര്‍ത്തകര്‍ക്കും കമ്മീഷനും താന്‍ നല്‍കും. സരിത അറസ്റ്റിലാവുന്നതിന് 20 ദിവസം മുമ്പാണ് സിഡി തനിക്ക് ലഭിച്ചത്. മൂന്ന് കോപ്പികളില്‍ ഒന്നാണ് കോയമ്പത്തൂരില്‍ സൂക്ഷിച്ചത്. കമ്മീഷനില്‍ നിന്ന് തന്നെ വിവരം ചോരുകയും പാലക്കാട് നിന്നുള്ള പോലീസ് സംഘം കമ്മിഷന് എത്തുന്നതിന് മുമ്പ് സിഡി മാറ്റുകയും ചെയ്യുകയായിരുന്നു. അന്ന് കമ്മീഷനില്‍ ഉണ്ടായിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് പോലീസുകാരന്റെയും ഡിവൈഎസ്പി ഹരികൃഷ്ണയുടെയും സരിതയുടെയും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിമാരുടെയും തമ്പാനൂര്‍ രവിയുടെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും കത്തില്‍ ബിജുരാധാകൃഷ്ണന് സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: