കാഠ്മണ്ഡു: നേപ്പാള്‍ മുന്‍പ്രധാനമന്ത്രിയും നേപ്പാള്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ സുശീല്‍ കൊയ്രാള (76) അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ ന്യൂമോണിയ മൂര്‍ച്ഛിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. നേപ്പാളി കോണ്‍ഗ്രസില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം.
ശ്വാസകോശാര്‍ബുദത്തെത്തുടര്‍ന്ന് അമേരിക്കയില്‍ ഓപ്പറേഷന് നടത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെട്ടുവരികയായിരുന്നു.
2014 ഫെബ്രുവരിയിലാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. അവിവാഹിതനായിരുന്നു. ലളിതവും സംശുദ്ധവുമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. നേപ്പാളില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ അക്ഷീണം പ്രയത്നിച്ച വ്യക്തിയായിരുന്നു. ജനാധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടങ്ങളുടെ ഭാഗമായി വിമാനം തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു വര്‍ഷം തടവ് അനുഭവിച്ചിട്ടുണ്ട്.
കാഠ്മണ്ഡുവിലെ മഹാരാജാകുഞ്ജിലെ വസതിയില്‍ നിന്ന് പാര്‍ട്ടി ഓഫീസില്‍ എത്തിച്ച ഭൗതികശരീരം അവിടെ പൊതുദര്‍ശനത്തിന് വച്ചു.
കാശിയില്‍ ജനിച്ച അദ്ദേഹം പിന്നീട് നേപ്പാളില്‍ എത്തുകയും 54ല്‍ രാഷ്ട്രീയത്തില്‍ സജീവമാകുകയും ചെയ്തു. 60 ല്‍ ഭരണം രാജാവ് വീണ്ടും പിടിച്ചെടുത്തതോടെ ഭാരതത്തില്‍ അഭയം തേടി. നീണ്ട പതിനാറു വര്‍ഷം അദ്ദേഹം ഭാരതത്തില്‍ കഴിഞ്ഞു. കഴിഞ്ഞ സപ്തംബറില്‍ നേപ്പാള്‍ പുതിയ ഭരണഘടന സ്വീകരിച്ചതിനു പിന്നിലെ ശക്തി സുശീലായിരുന്നു. പുതിയ ഭരണഘടന വന്നതോടെയാണ് അദ്ദേഹത്തിന് പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടതെന്നതാണ് വിചിത്രം.
അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നീണ്ട പോരാട്ടത്തിലാണ് നേപ്പാള്‍ രാജഭരണത്തില്‍ നിന്ന് മുക്തമായതും സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് ആയതും. വീണ്ടും നേപ്പളി കോണ്‍ഗ്രസിന്റെ അമരത്തെത്താന്‍ ഒരുങ്ങവേയാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത്. നിര്യാണത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: