മുംബൈ: വിവരങ്ങള്‍ ചോര്‍ത്തി നല്കാന് ഭാരത കരസേനയില്‍ ചാരന്മാരെ കണ്ടെത്തണമെന്നു ഐഎസ്ഐ തന്നോട് ആവശ്യപ്പെട്ടിരുന്നതായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്ക്കര്‍ ഭീകരനുമായ് ഡേവിഡ് കോള്മാന് ഹെഡ്ലി.
2007ല്‍ ഭാരത പ്രതിരോധ വകുപ്പിന്റെ യോഗം താജ് ഹോട്ടലില്‍ നടക്കുമ്പോള്‍ ഹോട്ടല്‍ ആക്രമിക്കണമെന്നു ഐഎസ്ഐ തന്നോട് ആവശ്യപ്പെട്ടിരുന്നതായും ഹെഡ്ലി വെളിപ്പെടുത്തി. 35 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് അമേരിക്കന്‍ ജയിലില്‍ കഴിയുന്ന ഡേവിഡ് കോള്മാന് ഹെഡ്ലി രണ്ടാം ദിവസത്തെ വിചാരണയിലാണ് ഇക്കാര്യം പറഞ്ഞത്. മുംബൈ ടാഡ പ്രത്യേക കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴി രേഖപ്പെടുത്തുന്നത്. മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണ്.
അല്‍ ഖ്വൊയ്ദയെ തനിക്ക് അറിയാമെന്നും ഹെഡ്ലി സമ്മതിച്ചു. ഭീകരസംഘടനയായ ലഷ്കര്‍ ഇ തൊയ്ബയ്ക്കു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്ഐ) ആണെന്നും ഹെഡ്ലി വ്യക്തമാക്കി. 2003 ഒക്ടോബറിലാണ് ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ കാണുന്നത്. സൗത്ത് ലാഹോറില്‍ നിന്ന് ഏതാനും മൈല്‍ അകലെവച്ചാണത്. അന്നവിടെ ക്ഷണിതാവായി സംസാരിക്കാനുണ്ടായിരുന്നതും മസൂദ് അസറായിരുന്നു. ഭാരതത്തില്‍ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് മസൂദ് അസര്‍ സംസാരിച്ചത്.
സക്കിയുര്‍ റഹ്മാന് ലഖ്വിയെ കാണുന്നത് 2003 ല്‍ തന്നെ. മുസഫറാബാദിലെ ലഷ്്കര്‍ ഇ തൊയ്ബ ആസ്ഥാനത്ത് വെച്ചാണ് കാണുന്നത്. ലഖ്വിയാണ് മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത്. ലഷകര്‍ ഇ തൊയ്ബയുടെ ഭീകരാക്രമണങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നതും അയാളായിരുന്നു.
ലഷകര്‍ ഇതൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ കീഴിലാണ്. ഇതെല്ലാം പാക്കിസ്ഥാനില്‍ ഭാരതത്തിനെതിരായി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്.
ഭാരത നിയമചരിത്രത്തില്‍ ഒരു വിദേശ ഭീകരന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മൊഴി നല്‍കുന്നത് ഇതാദ്യമാണ്. മുംബൈ ഭീകരാക്രമണത്തില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്ക് വ്യക്തമാക്കുന്നതാണ് ഹെഡ്ലിയുടെ മൊഴികള്‍.
2008 നവംബറിലെ ഭീകരാക്രമണത്തിനു മുമ്പു രണ്ടു തവണ മുംബൈയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും ഹെഡ്ലി തിങ്കളാഴ്ച മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: