തിരുവനന്തപുരം: സോളാര്‍ കോഴയില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദിന്റെയും രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ സ്തംഭിച്ചു. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍തന്നെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു. നാളേക്ക് ഇത്തിരി ഊര്‍ജ്ജം എന്ന പദ്ധതിയെക്കുറിച്ചായിരുന്നു ആദ്യ ചോദ്യം. മറുപടി പറയേണ്ടിയിരുന്നത് വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദും. മറുപടി പറയാന്‍ ആര്യാടന് മുഹമ്മദിനെ ക്ഷണിച്ചതോടെ പ്രതിപക്ഷം ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളിച്ചു. സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ആര്യാടന് മുഹമ്മദിനോടുള്ള ചോദ്യങ്ങള്‍ അവസാനിക്കുന്നത് വരെ ഈ പ്രതിഷേധം തുടര്‍ന്നു.
അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിഷേധം ശക്തിയാര്‍ജ്ജിക്കുകയായിരുന്നു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടിയത്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്കെതിരെ ഇത്തരമൊരു ആരോപണം ഉണ്ടാകുന്നതെന്നും ഇതൊരു അസാധാരണ സാഹചര്യമാണെന്നും കോടിയേരി ബാലകൃഷ്ണന് കുറ്റപ്പെടുത്തി.
വിഎസ് യുഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. സരിതയ്ക്ക് ക്ലിഫ്ഹൗസില്കയറാന് പാസ് പോലും വേണ്ടായിരുന്നു. സരിത എസ് നായര്‍ മുഖ്യമന്ത്രിയുടെ വസതിയിലെ പ്രാര്‍ഥനയില്‍ പങ്കെടുത്തെന്നും ഭാര്യയെ പരിചരിച്ചെന്നും വിഎസ് പരിഹസിച്ചു. ഇതോടെ ഭരണപക്ഷ എംഎല്‍എമാര്‍ പ്രതിഷേധവുമായി എഴുനേറ്റു. ഭരണപക്ഷ ബെഞ്ചില്‍ നിന്ന് ബഹളം ഉയര്‍ന്നതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. ഇതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. തുടര്‍ന്ന് കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. വീണ്ടും സഭ ചേര്‍ന്നതോടെ പ്രതിപക്ഷ ബഹളം തുടര്‍ന്നു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്തേതീരൂവെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. എന്നാല്‍ സ്പീക്കര്‍ അനുവദിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലേക്ക് നീങ്ങി. ഇതോടെ സബ്മിഷനും ശ്രദ്ധക്ഷണിക്കലും റദ്ദാക്കിയ സ്പീക്കര്‍ നന്ദിപ്രമേയം അവതരിപ്പിച്ച ശേഷം സഭ പിരിയുന്നതായി പ്രഖ്യാപിച്ചു.
ചോദ്യോത്തരവേളയിലും ബഹളമുണ്ടായിരുന്നു. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍തന്നെ പ്രതിപക്ഷാംഗങ്ങള്‍ ബഹളവുമായി എഴുന്നേറ്റു. സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് അവര്‍ സഭയിലെത്തിയത്. ആര്യാടന് മുഹമ്മദ് ചോദ്യങ്ങള്‍ക്കുത്തരം പറയാനെഴുന്നേറ്റപ്പോള്‍ പ്രതിപക്ഷ പ്രതിഷേധം ഉച്ചത്തിലായി. ആര്യാടന് സഭയിലിരിക്കുന്നതു പോലും ലജ്ജാകരമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ.് അച്യുതാനന്ദന് പറഞ്ഞു. അഴിമതിയില്‍ മുങ്ങിയ മന്ത്രിമാര്‍ സഭയ്ക്ക് അപമാനമാണെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ ആര്യാടന് മറുപടി പറയുന്നതു തുടര്‍ന്നപ്പോള്‍ ഷെയിം വിളികളും മുദ്രാവാക്യം വിളികളും ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: