കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ചു. ബാക്കി തെളിവുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ അഭിഭാഷകന് മുഖേന സമര്‍പ്പിക്കുമെന്ന് സരിത അറിയിച്ചു. കമ്മീഷന് മുന്നില്‍ സരിതയുടെ ക്രോസ് വിസ്താരം തുടരുകയാണ്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായും മറ്റു മന്ത്രിമാര്‍ക്കെതിരായും താന്‍ നടത്തിയ ആരോപണങ്ങള്‍ സാധൂകരിക്കുന്നതിനുള്ള തെളിവുകള്‍ കമ്മീഷനില്‍ ഹാജരാക്കുമെന്നും സരിത പറഞ്ഞു. ദൃശ്യ, ശബ്ദ തെളിവുകള്‍ അടക്കമുള്ള തെളിവുകള്‍ ഹാജരാക്കുമെന്നും സരിത വ്യക്തമാക്കി.
ബിജു രാധാകൃഷ്ണന് സിഡി മാറ്റിയത് തന്റെ അറിവോടെയല്ലെന്നു സരിത മൊഴി നല്കി. സിഡി എടുക്കാനായി ബിജുവിനെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ ദിവസം താന്‍ തിരുവനന്തപുരത്തായിരുന്നു. അന്നായിരുന്നു തമ്പാനൂര്‍ രവി തന്നെ വിളിച്ചത്. തന്റെ വീട്ടില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ട തെളിവുകള്‍ ബിജു പറഞ്ഞ തെളിവുകളല്ല. അത് സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട മറ്റു ചില തെളിവുകളാണ്. ബിജു രാധാകൃഷ്ണന്റെ കയ്യില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ഉണ്ടോ എന്നറിയില്ലെന്നും സരിത മൊഴി നല്കി.
എഡിജിപി പത്മകുമാറിനെതിരെ ഡിജിപിക്ക് കൊടുത്ത പരാതി സത്യമാണ്. ആ പരാതിയില്‍ മൊഴി പോലും എടുത്തിട്ടില്ല.അറസ്റ്റ് ചെയ്യുമ്പോള്‍ തന്റെ പക്കല്‍ നിന്നും ലാപ്ടോപ്പും പെന്‍ഡ്രൈവും പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇത് കോടതിയില്‍ ഹാജരാക്കിയിട്ടില്ല. വാട്ട്സ്ആപ്പിലൂടെ പ്രചരിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നത് പത്മകുമാറിലൂടെയാണെന്നും സരിത വ്യക്തമാക്കി.
ഐജി പത്മകുമാറിന്റെ നിര്‍ദേശപ്രകാരമാണ് പെരുമ്പാവൂര്‍ ഡിവൈഎസ്പി തന്നെ അറസ്റ്റ് ചെയ്തതെന്നും സരിത സോളാര്‍ കമ്മീഷന് മുന്നില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: