തൊടുപുഴ : കിഴക്കനാട്ട് ബാലന്‍പിള്ളയുടെ വിയോഗത്തോടെ കാപട്യമില്ലാത്ത പൊതുപ്രവര്‍ത്തനത്തിന്റെ ഒരേടാണ് കൊഴിഞ്ഞു വീണത്… ജീവിതം മുഴുവന്‍ നാടിന്റെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കനായി മാറ്റിവച്ച ഒരു വ്യക്തിത്വം, അതായിരുന്നു ബാലന്‍പിള്ള…പൊതുപ്രവര്ത്തകന്, രാഷ്ട്രീയ പ്രവര്ത്തകന്, പത്രപ്രവര്ത്തകന് എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച് സാമൂഹ്യ നീതിക്കായി പോരടിച്ചു…. മരണം വരെയും, പോര്‍ക്കളം വിട്ടോടാത്ത പോരാളിയെപ്പോലെ മുന്നേറി… ഈ പോരാട്ട യാത്രക്കിടെ അന്തിയുറങ്ങാന്‍ ഇടമില്ലാതായിട്ടും നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല… സ്വന്തമായി ഒന്നും നേടാന്‍ ശ്രമിക്കാതെ മരണത്തിന് കീഴടങ്ങിയപ്പോഴും ഇദ്ദേഹം തെളിച്ചു തുടങ്ങിയ വഴി ഇനിയും ലക്ഷത്തിലേക്ക് തുറക്കേണ്ടതുണ്ട്.തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് തൊടുപുഴ താലൂക്ക് ജോയിന്റ് സെക്രട്ടറിയായിരുന്ന കോലാനി കിഴക്കനാട്ട് കെ പത്മനാഭപിള്ളയുടേയും നെടുമറ്റം പുതിയവീട്ടില്‍ പാറുക്കുട്ടിയമ്മയുടേയും മകനായിരുന്നു ബാലന്‍പിള്ള. 1954 മുതല്‍ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. സ്വതന്ത്ര രാഷ്ട്രീയ നിലപാടുകളിലൂടെയുള്ള യാത്രയില്‍ സജീവമായി നിലകൊണ്ടു. നാലു പ്രാവശ്യം ലോകസഭയിലേക്കും രണ്ട് പ്രാവശ്യം നിയമ സഭയിലേക്കും ഒരു തവണ ജില്ലാ പഞ്ചായത്തിലേക്കും രണ്ട് തവണ തൊടുപുഴ നഗരസഭയിലേക്കും മത്സരിച്ചു. ഇന്ദിരാഗാന്ധിക്കെതിരെ മത്സരിക്കാന്‍ ചിക്കമംഗ്ലൂരില്‍ പോയെങ്കിലും മത്സരിക്കാനായില്ല. 1970മുതല്‍ 76 വരെ തൊടുപുഴ അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചു. ഇടുക്കി രൂപീകരണത്തിനായി നേതൃത്വ പരമായ പങ്ക് വഹിച്ചു. 1963 മുതല്‍ പ്രസിദ്ധീകരണം ആരംഭിച്ച മിന്നല്‍ സെമി വീക്കലിയുടെ മാനേജിംഗ് എഡിറ്ററായി. 1954 മുതല്‍ ആര് എസ് പി യില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബാലന്‍പിള്ള 1977 ലാണ് ആദ്യ അങ്കത്തിനിറങ്ങിയത്. അന്ന് ഇടുക്കി പാര്‍ലമെന്റിലേക്കാണ് മത്സരിച്ചത്. 1980 ല്‍ തൊടുപുഴ നിയമസഭാ സീറ്റിലും 1986 ല്‍ ഇടുക്കി ലോക്സഭാ സീറ്റിലും 1991 ല്‍ മുവാറ്റുപുഴ ലോക്സഭാ സീറ്റിലും 1996 ല്‍ ഇടുക്കി ലോക്സഭാ സീറ്റിലും മത്സരിച്ചിരുന്നു. റെയില്‍ ചിഹ്നത്തിലായിരുന്നു ബാലന്‍പിള്ളയുടെ മത്സരം. റെയില്‍വേയുടെ കാര്യത്തില്‍ കേന്ദ്രം എന്നും കേരളത്തെ അവഗണിക്കുന്നു എന്നതാണ് റെയില്‍ ചിഹ്നം തെരഞ്ഞെടുക്കാന്‍ കാരണം. കേരളത്തില്‍ ജില്ലാ കൗണ്‍സില്‍ രൂപം കൊണ്ടപ്പോള്‍ വണ്ണപ്പുറം ഡിവിഷനില്‍ നിന്നും ജനവിധി തേടിയിരുന്നു. കേരളത്തിന്റെ വികസനത്തെക്കുറിച്ച് ഒട്ടേറെ സ്വപ്നങ്ങളുമായാണ് ബാലന്‍പിള്ള വാര്‍ദ്ധക്യത്തിലും സഞ്ചരിച്ചത്.
തന്റെ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയായതെന്നും പറഞ്ഞിരുന്നു. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ട ബാലന്പിള്ളഅനാരോഗ്യം വകവെയ്ക്കാതെയും തൊടുപുഴ ടൗണിലുണ്ടായിരുന്നു. ജന്മഭൂമി ഓഫീസില്‍ രണ്ട് തവണ എത്തിയിരുന്നു. ലോഡ്ജുകളിലായിരുന്നു താമസം. ഏതാനും നാള് മുമ്പ് റോഡ് വക്കില്‍ വീണതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നാണ് മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിലെത്തിയത്. സ്വന്തമായി ഒരു കിടപ്പാടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാതെയാണ് ബാലന്‍പിള്ള യാത്രയാകുന്നത്. നടന്നെത്താവുന്നിടത്ത് വീട് ലഭിക്കുന്നതിനായി വില്ലേജ് ഓഫീസര്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് നിരവധി നിവേദനങ്ങളും നല്‍കിയിരുന്നു.
നീതിക്കായി കേഴുന്നവരെ പുറംകാലു കൊണ്ട് ചവിട്ടിമെതിക്കുന്ന ചീഞ്ഞളിഞ്ഞ രാഷ്ടീയത്തിന്റെ ഒടുവിലത്തെ ഇരയായിരുന്നു ബാലന്‍പിള്ള. ബാലന്‍പിള്ളയുടെ സംസ്കാരം ഇന്ന് ഉച്ചയോടെ തൊടുപുഴയില്‍ നടക്കും. രാവിലെ 11ന് മുനിസിപ്പല്‍ മൈതാനിയില്‍ പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: