ഈശ്വരന് അരൂപിയായതിനാല്‍ രൂപസങ്കല്‍പ്പത്തില്‍ ഈശ്വരനെ കാണുന്നതും ആരാധിക്കുന്നതും തെറ്റാണെന്നു കരുതുന്ന ചിലരുണ്ട്. ഈശ്വരനെ രൂപഭാവനചെയ്ത് ആരാധിക്കുന്നതിനെ വിമര്ശിക്കുന്നവരാവട്ടേ പലപ്പോഴും ഇടുങ്ങിയ വ്യക്തിത്വമാണ് ഈശ്വരനില്‍ ആരോപിക്കാറുള്ളത്. സര്‍വ്വവ്യാപകവും വിശ്വത്തിനടിസ്ഥാനവുമായ ഉണ്മയായി ആ സത്യത്തെ മനസ്സിലാക്കുന്നതിനു പകരം ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ അനുയായികളെ മാത്രം സ്നേഹിക്കുന്നവനും, അവരില്‍ മാത്രം കൃപചൊരിയുന്നവനും മറ്റുള്ളവരോടെല്ലാം വിദ്വേഷം പുലര്‍ത്തുന്നതുമായ ഒരു ഇടുങ്ങിയ വ്യക്തി എന്ന സങ്കല്‍പ്പമാണ് ഇവര്‍ക്ക് ദൈവത്തെകുറിച്ചുള്ളത്.
ഈശ്വരസത്തയെകുറിച്ച് കൂടുതല്‍ വിശാലമായ വീക്ഷണമുള്ള മറ്റുചിലരുടെ അഭിപ്രായം അപരിമേയമായ ഒരു രൂപത്തില്‍ ഉണ്മയെ പരിമിതപ്പെടുത്തുന്നത് ശരിയല്ലെന്നാണ്.
അനന്തമായ രൂപങ്ങളുടെ അന്തമില്ലാത്ത വേദിയാണ് പ്രപഞ്ചം. ഇവയെല്ലാം ഒരേ ഉണ്മയുടെ വൈവിദ്ധ്യമാര്‍ന്ന ആവിഷ്ക്കാരങ്ങളല്ലാതെ മറ്റൊന്നുമല്ല. ഈവെളിച്ചത്തില് ഒരു മണ്തരിപോലും മനുഷ്യനുള്‍പ്പെടെയുള്ള മറ്റെന്തിനേയും അപേക്ഷിച്ച് അപ്രധാനമല്ല. അഹംബോധത്തിന്റെ പരിമിതികളാല്‍ ഇടുങ്ങിപ്പോകുന്ന മനുഷ്യമനസ്സ് പ്രകൃതിയുടെ മറ്റ് ആവിഷ്ക്കാരങ്ങളേയും യുക്തിരഹിതമായ ഒരുതരം അവജ്ഞയേടുകൂടി വീക്ഷിക്കാറുണ്ട്.
കല്ലും ലോഹങ്ങളുമെല്ലാം. പ്രകൃതിയുടെ ഭാഗങ്ങള്‍തന്നെ. ഹിന്ദുത്വ ദര്‍ശനത്തിന്റെ വിശ്വജനീനമായ കാഴ്ചപ്പാടില്‍ സര്‍വ്വതും അടിസ്ഥാനപരമായി ദൈവികമാണ്. അതിന്റെ വീക്ഷണത്തില്‍ വസ്തുവും ആത്മസത്തയും തമ്മില്‍ യഥാര്‍ത്ഥത്തില്‍ യാതൊരുഭിന്നതയുമില്ല; ആത്മസത്തയുടെ ഒരു ആവിഷ്ക്കാരം തന്നെദ്രവ്യം അഥവാ വസ്തു. മനുഷ്യശരീരം തന്നെ വസ്തവല്ലാതെ മറ്റെന്താണ്? അതിലെ ജലാംശം ഊറ്റിക്കളഞ്ഞിട്ട് ആകെ ഒന്നൊതുക്കിയാല് ഒരു ടീസ്പൂണില്‍ കൊള്ളാനുള്ള ദ്രവ്യമേ മനുഷ്യ ശരീരത്തില്‍ ഉള്ളൂ വത്രേ! അങ്ങനെയിരിക്കെ കല്ലിനോടും ലോഹത്തോടുമെല്ലാം പുച്ഛംതോന്നേണ്ട വല്ലകാര്യവുമുണ്ടോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: