അംഗദന്റെ നേതൃത്ത്വത്തിലുള്ള വാനരസംഘം സീതയെ തിരക്കി സമുദ്രതീരത്തുള്ള മഹേന്ദ്രപര്വതത്തിനടുത്തെത്തി. അഗാധവും ഭീതിജനകവുമായ അപാരസമുദ്രത്തെക്കണ്ട് വാനരന്മാര് ഇനിയെന്ത് എന്നുപറഞ്ഞ് ഭയന്നു വിറച്ചിരുന്നു. ഭീകരമായ സമുദ്രം കടക്കാന്വഴിയൊെന്നുമില്ല.
വസന്തം വന്നു. അതായത് ഒരുമാസത്തെ കാലാവധി കഴിഞ്ഞു. കാലാവധി കഴിഞ്ഞ് സീതയെ കാണാതെ മടങ്ങിയാല്‍ സുഗ്രീവന് വധശിക്ഷ വിധിക്കും. വീണ്ടും അംഗദന് എല്ലാവരേയും വന്ദിച്ചുകൊണ്ടു പറയുന്നു. ”നാം ഏറ്റെടുത്ത കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു. സ്വതേ കഠിനഹൃദയനായ സുഗ്രീവന് നമ്മോടു പൊറുക്കയില്ല. മടങ്ങിപ്പോയി സുഗ്രീവന്റെ കൈയാല്‍ മരിക്കുന്നതിനെക്കാള്‍ ഇവിടെക്കിടന്ന് മരിക്കുന്നതാണ് നല്ലത്.” മറ്റു വാനരന്മാരും അതിനോടനുകൂലിച്ചു.
വാല്മീകി ഈ സന്ദര്‍ഭത്തില്‍ ഹനുമാനെക്കൊണ്ട് അംഗദനെ വീണ്ടും കര്‍ത്തവ്യനിരതനാക്കാന്‍ ഒരു പരിശ്രമംകൂടി നടത്തുന്നുണ്ട്. മടങ്ങിപ്പോയി നടന്ന സത്യം തുറന്നുപറയാമെന്നാണ് ഹനുമാന്റെ നിര്‍ദ്ദേശം. ഹനുമാന് അംഗദനോട് പറയുന്നു. ”അംഗദാ, ഞങ്ങളോടുകൂടി വരുന്നവനും വിനയവാനുമായ നിന്നെ സുഗ്രീവന് സ്വീകരിക്കും. താവഴി ക്രമമനുസരിച്ച് രാജാവായി വാഴിക്കും. ധര്‍മ്മരാജാവും എല്ലാവരേയും സന്തോഷിപ്പിക്കുന്നവനും തീരുമാനിച്ച കാര്യത്തിന് മാറ്റം വരുത്താത്തവനുമാണ് സുഗ്രീവന്. സത്യസന്ധനായ നിന്റെ ഇളയച്ഛന് നിന്നെ ഒരിക്കലും നശിപ്പിക്കുകയില്ല. നിന്റെ അമ്മയുടെ അഭീഷ്ടം അനുസരിച്ച് നിന്നെ സ്വീകരിക്കും. അദ്ദേഹം ജീവിക്കുന്നത് അവര്‍ക്കുവേണ്ടിയാണ്. അദ്ദേഹത്തിന് വേറെ മക്കളുമില്ല. അതിനാല്‍ ഞങ്ങളോടൊപ്പം വരൂ.”
പക്ഷേ തന്റെ പിതാവായ ബാലിയെ വധിച്ച സുഗ്രീവന്റെ അടുത്തേക്ക് അപരാധിയായി മടങ്ങിച്ചെല്ലാന്‍ അംഗദന് തയ്യാറായില്ല. അംഗദനില്ലെങ്കില് തങ്ങളുമില്ലെന്ന് മറ്റു വാനരന്മാരും നിശ്ചയിച്ചു. പ്രായോപവേശം ചെയ്ത് മരിക്കാന്‍ തന്നെയാണ് അവരുടെ തീരുമാനം. ഹനുമാനു വഴങ്ങേണ്ടിവന്നു. വാനരശ്രേഷ്ഠന്മാര്‍ എല്ലാവരും തെക്കോട്ടു തലയായി ദര്‍ഭവിരിച്ച് കിഴക്കോട്ടു തിരിഞ്ഞിരുന്നു.
പട്ടിണികിടന്നു മരിക്കാന്‍ തയ്യാറായി. അവര്‍ രാമനെപ്പറ്റിയുള്ള കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. ഈശ്വരകാര്യത്തിന് പുറപ്പെട്ടവര്‍ വഴിമുട്ടിയപ്പോള്‍ മരണം വരിക്കാന്‍ തീരുമാനിക്കുന്നു. ഒന്നുകില്‍ ഈശ്വരന്, അല്ലെങ്കില്‍ മരണം എന്ന ദൃഢനിശ്ചയം ഒരു സാധകനുണ്ടെങ്കില് ഈശ്വരന് നിശ്ചയമായും സഹായത്തിനെത്തും എന്ന് തുടര്‍ന്നുള്ള സംഭവങ്ങള്‍ തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: