ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്ര വിഷയങ്ങളില്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്ന് രാഷ്ട്രപതി പ്രണബ്മുഖര്‍ജി.
ഗവര്‍ണ്ണര്‍മാരുടെ 47-ാമതു സമ്മേളനം രാഷ്ട്രപതി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംഭരണഘടനയുടെ വിശുദ്ധി കാക്കാന്‍ ഭരണഘടനാ പദവികളിലിരിക്കുന്നവര്‍ ബാധ്യസ്ഥരാണെന്ന് രാഷ്ട്രപതി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നമ്മുടെ രാജ്യം കരുത്തില്‍ നിന്ന് കരുത്തിലേയ്ക്ക് വളര്‍ന്നത് ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ള പ്രമാണങ്ങളില്‍ മുറുകെപ്പിടിച്ചതുമൂലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2015 ബുദ്ധിമുട്ടേറിയ വര്‍ഷമായിരുന്നു. ആഗോള സാമ്പത്തികമാന്ദ്യം, കാലാവസ്ഥവ്യതിയാനം, ആന്തരികവും ബാഹ്യവുമായ സുരക്ഷാവെല്ലുവിളികള്‍ തുടങ്ങിയവയൊക്കെ നാം നേരിട്ടു. അന്താരാഷ്ട്ര അതിര്ത്തിയുള്ളസംസ്ഥാനങ്ങള് ബാഹ്യസഹായത്തോടെയുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ മൂലം കഷ്ടനഷ്ടങ്ങള്‍ സഹിച്ചു.
ദുരന്ത നിവാരണ സംവിധാനങ്ങള്‍ സുസജ്ജമാക്കി, പ്രകൃതി ദുരന്തമുണ്ടാകുമ്പോള്‍ നാശനഷ്ടങ്ങള്‍ പരമാവധി കുറയ്ക്കാനും ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കാനും കഴിയണമെന്ന് രാഷ്ട്രപതി പറഞ്ഞു.
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
23 ഗവര്ണ്ണര്മാര്യോഗത്തില് സംബന്ധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: