ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം കാരണം ഭവന നിര്‍മാണ പദ്ധതികളുടെ താളം തെറ്റുന്നു. ഭവന രഹിതരായ പാവപ്പെട്ടവര്‍ ദുരിതത്തില്‍. പിന്നാക്ക വിഭാഗക്കാരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച ഐഎവൈ അടക്കമുള്ള പദ്ധതികളില്‍ ഉള്‍പ്പെടുത്തിയുള്ള ഭവനനിര്‍മാണമാണ് പ്രതിസന്ധിയിലായത്.
സര്‍ക്കാരിന്റെ മെല്ലെപ്പോക്കു നയവും തുക ലഭിക്കുന്നതിലെ കാലതാമസവുമാണു പ്രധാന പ്രശ്നം. വീടു നിര്‍മ്മാണത്തിന് മൂന്നു ഗഡുക്കളായാണു പണം അനുവദിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്ക്കനുസൃതമായാണു വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടത്. ഓരോ ഘട്ടങ്ങളിലേയും പണിപൂര്‍ത്തിയായ ശേഷമാണ് അടുത്ത ഗഡു അനുവദിക്കുക. നിര്‍മാണത്തിന്റെ ഓരോഘട്ടങ്ങളും പൂര്‍ത്തിയാക്കി തുക ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചു മാസങ്ങള്‍ കഴിഞ്ഞാലും ഗഡു നല്‍കാറില്ലെന്നാണ് ഗുണഭോക്താക്കളുടെ പരാതി.
ഭവനപദ്ധതിയുടെ പ്രാരംഭമായി ജനറല്‍ വിഭാഗത്തിന് എഴുപത്തയ്യായിരം രൂപയും എസ്സി വിഭാഗത്തിന് ഒരുലക്ഷം രൂപയുമാണു നല്‍കിയിരുന്നത്. നിര്‍മാണ ചെലവു ഗണ്യമായി ഉയര്‍ന്നതോടെ 2011ല്‍ തുക ഇരുവിഭാഗത്തിനും രണ്ടുലക്ഷമായി ഉയര്‍ത്തി. 2014ല്‍ വീണ്ടും തുക മൂന്ന് ലക്ഷമായി ഉയര്‍ത്തിയിരുന്നു. നേരത്തെ ഭവന പദ്ധതിയില്‍ അംഗമാകുകയും നിര്‍മാണം മുടങ്ങുകയും ചെയ്ത ഗുണഭോക്താക്കള്‍ക്കു പുതുക്കിയ തുക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട.്
വീടു നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച ഗുണഭോക്താക്കള്‍ സ്വന്തമായി പണം കണ്ടെത്തി പണി പൂര്‍ത്തിയാക്കുകയോ അല്ലെങ്കില്‍ കൈപ്പറ്റിയ പണം പന്ത്രണ്ടു ശതമാനം പലിശസഹിതം തിരിച്ചടയ്ക്കണമെന്നുമാണു വ്യവസ്ഥ.
ഇങ്ങനെ ചെയ്താല്‍ ബാക്കി തുക കിട്ടുകയോ അല്ലെങ്കില്‍ അടുത്തവര്‍ഷത്തെ പദ്ധതിയില്‍പെടുത്തി വീണ്ടും അംഗീകാരം നല്‍കുകയോ ചെയ്യും. ഭവനനിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചവര്‍ അനവധിയാണ്. അടുത്ത മാര്‍ച്ച് 31 നു ശേഷം സര്‍ക്കാര്‍ ഭവനപദ്ധതികള്‍ നടപ്പാക്കുന്നത് ഐഎവൈ പദ്ധതി മുഖേനയായിരിക്കുമെന്നാണു വിവരം. നിയമ നടപടികള്‍ക്കു വിധേയമാകുന്ന ഗുണഭോക്താക്കള്‍ക്കു വീണ്ടും ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ല. പാവപ്പെട്ടവര്‍ക്കായി വിഭാവനം ചെയ്ത പദ്ധതിയില്‍ അനര്‍ഹര്‍ കടന്നുകൂടിയതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: