ആലപ്പുഴ: സംസ്ഥാനത്തെ കയര്‍ വ്യവസായത്തിന്റെ ആധുനികവത്കരണവും പുനഃസംഘാടനവും സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച കയര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കല്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഏഴു വര്‍ഷത്തെ സമയക്രമമാണ് നിശ്ചയിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് ഇത് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടാന്‍ കാരണം.
ഉത്പാദനമേഖലയുടെ ആധുനികവത്കരണത്തിന് നടപ്പിലാക്കേണ്ട കര്‍മ്മപദ്ധതികളെ കുറിച്ച് നിര്‍ദേശങ്ങള്‍ കയര്‍ കമ്മീഷന് നല്‍കിയിരുന്നു. അതില്‍തന്നെ പ്രധാനമായും അവര്‍ ചൂണ്ടിക്കാണിച്ചത് അതിന് മുന്‍പുള്ള 20 വര്‍ഷത്തെ യന്ത്രവത്കരണ ശ്രമങ്ങളുടെ ദയനീയമായ പരാജയമാണ്. ഇതാവര്‍ത്തിക്കരുതെന്ന് കമ്മീഷന് മുന്നറിയിപ്പും നല്‍കിയിരുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും രണ്ട് ബജറ്റുകളിലായി ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭ്യമാക്കുകയും ചെയ്തിരുന്നു. അന്ന് വകയിരുത്തിയ 22 കോടിയിലേറെ രൂപ മുതല്‍മുടക്കി കയര്‍ യന്ത്രനിര്‍മ്മാണ ഫാക്ടറി സാങ്കേതികമായി പ്രവര്‍ത്തനമാരംഭിച്ചു. ആധുനിക വത്ക്കരണത്തിനും യന്ത്രവല്‍കരണത്തിനും നേതൃത്വം നല്‍കേണ്ട ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഇന്ന് കാര്യക്ഷമമല്ല.
മുന്‍ കാലങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി സംസ്ഥാന കയര്‍വകുപ്പ്, കയര്‍ബോര്‍ഡ്, കേന്ദ്രസര്‍ക്കാരിന്റെ ഇന്സ്ട്രിയല് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അപ്ഗ്രഡേഷന് സ്കീമില്‍ ഉള്‍പ്പെടുത്തി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി ആരംഭിച്ച ആലപ്പുഴ കയര്‍ ക്ലസ്റ്റര്‍ ഡവലപ്പ്മെന്റ് സൊസൈറ്റി എന്നിവയുടെയെല്ലാം ചുമതലയില്‍ ചെറുകിട ഉത്പാദകര്‍ക്കും തൊഴിലാളികള്‍ക്കും കുറെയേറെ യന്ത്രങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഭൂരിപക്ഷം യന്ത്രങ്ങളും കേരളത്തിന് പുറത്തുനിന്നും വാങ്ങിയവയായിരുന്നു. ഇവയൊക്കെതന്നെ സാങ്കേതിക തകരാറുകള്‍ മൂലം പ്രവര്‍ത്തനരഹിതമായി. കൃത്യമായ സ്ഥാപനാനന്തര സേവനത്തിന് സംവിധാനമില്ലാത്തത് മൂലം അവ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയ യന്ത്രങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് കയര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കയര്‍ യന്ത്രനിര്‍മ്മാണ ഫാക്ടറി തുടങ്ങിയത്.
എന്നാല്‍ ഭരണകര്‍ത്താക്കള്‍ക്ക് താല്‍പ്പര്യമുള്ള ചില ഉദ്യോഗസ്ഥരെയും രാഷ്ട്രീയ അടിസ്ഥാനത്തില്‍ ചെയര്‍മാനെയും നിയമിച്ച് പണം പാഴാക്കാനുള്ള സ്ഥാപനമായി ഇതും അധ:പതിച്ചതായാണ് ആക്ഷേപം.
ഇതോടെ അട്ടിമറിക്കപ്പെട്ടത് കയര്‍ കമ്മീഷന്റെ പ്രധാന ശുപാര്‍ശയാണ്. നാമമാത്രമായി ചകിരിപിരി യന്ത്രങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയതാണ് സ്ഥാപനത്തിന്റെ നേട്ടമായി കൊട്ടിഘോഷിക്കുന്നത്. ചെയര്‍മാനും പ്രധാന ഉദ്യോഗസ്ഥര്‍ക്കുമായി ചെലവഴിച്ച പണത്തിന്റെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് പരിതാപകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: