ഞാന്‍ ജനിക്കുമ്പോള്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്നത് ബാലരാമവര്‍മ്മ മഹാരാജാവായിരുന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ ഭരണം നടത്തിയിരുന്നത് അദ്ദേഹത്തിന്റെ ദിവാന് സര് സി.പി.രാമസ്വാമി അയ്യരും. വഞ്ചീശമംഗളം പാടി ക്ലാസുകള്‍ തുടങ്ങിയിരുന്ന കാലം. സര് സിപി ആയിരുന്നു കേരളത്തില്‍ എഫ്എസിടി കൊണ്ടുവന്നതും പള്ളിവാസലില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി കൊണ്ടുവന്നതും. ബാലരാമവര്‍മ്മയുടെ ഭരണകാലത്താണ് അയിത്തം ഒഴിവാക്കി എല്ലാവര്ക്കും ക്ഷേത്രപ്രവേശനം അനുവദിക്കുന്ന ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്.
അന്ന് മഹാത്മജി ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സമരംചെയ്യുന്ന കാലമായിരുന്നു. എന്നത്തെയുംപോലെ വിദ്യാര്‍ത്ഥികള്‍ ആ സമരം ഏറ്റെടുത്തു. ‘സി.പി രാജ് ഗുണ്ടാ രാജ്’ എന്നുദ്ഘോഷിച്ച് കലാശാലകള്‍ സ്തംഭിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ പഠിത്തംമുടക്കി ഘോഷയാത്രകള്‍ നയിച്ചു. പത്താം ക്ലാസ്സിലായിരുന്ന ഞാനും ആ ജാഥയില്‍ ചേര്‍ന്ന് സി.പി രാജ് ഗുണ്ടാരാജ് എന്ന മുദ്രാവാക്യം വിളിയോടെ മാര്‍ച്ചുചെയ്ത് പോലീസ് സ്റ്റേഷന് മുന്പില് സത്യഗ്രഹമിരുന്നു. വൈകി വീട്ടിലെത്തിയപ്പോള്‍ അമ്മയുടെ കൈയില്‍നിന്നും പൊതിരെ തല്ലും കിട്ടി.
അതെല്ലാം എന്തിനായിരുന്നു? ജനാധിപത്യഭരണം എന്ന ലക്ഷ്യത്തോടെ(?) ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നു, ജനം ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നു. നിയമസഭയിലും പാര്‍ലമെന്റിലും ജനപ്രതിനിധികളാണ് മെമ്പര്‍മാര്‍. ഭാരിച്ച ആനുകൂല്യങ്ങള്‍ കൈപ്പറ്റി, ആനുകൂല്യങ്ങള്‍ നല്കാന് കോഴവാങ്ങി, സ്ത്രീപീഡനം ജീവിതശൈലിയാക്കി ഭരണം നടത്തുന്ന രാഷ്ട്രീയക്കാര്‍. അവരുടെ അധഃപതനത്തിന്റെ ജീവിക്കുന്ന തെളിവായി മാറി സരിതാ എസ്. നായര്‍ എന്ന അഭിനവ താത്രിക്കുട്ടി.
ഇന്ന് മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും നിറഞ്ഞുനില്ക്കുന്നത് സരിതാ നായരുടെ വെളിപ്പെടുത്തലും കോഴകൊടുത്ത കോടികളുടെ കണക്കും സഹശയനം നടത്തിയവരുടെ ലിസ്റ്റും തന്നെ എത്രപേര്‍ എത്ര പ്രാവശ്യം വിളിച്ചു എന്നതിന്റെ കോള്‍ലിസ്റ്റും മറ്റുമാണ്. സരിത ആകസ്മിക അവതാരമോ സമൂഹം സൃഷ്ടിച്ച താടകയോ?
സരിതയുടെ വെളിപ്പെടുത്തലുകള്‍ പരമ്പരയായാണ് പുറത്തുവരുന്നത്. ഓരോ ദിവസവും ടിവി തുറക്കുമ്പോള്‍ ഓരോ പുതിയ പേരുകള്‍! മൊത്തത്തില്‍ കേരളത്തിന്റെ, സാക്ഷര മലയാളിയുടെ സംസ്കാരത്തിന്റെയും ജീവിതശൈലിയുടെയും പ്രത്യേകിച്ച് രാഷ്ട്രീയ നേതാക്കളുടെയും മുഖത്ത് കരിഓയിലൊഴിക്കുന്ന സംഭവം. ശതകോടീശ്വരിയായി സ്വയം ഉയര്‍ത്തിക്കാട്ടുന്ന സരിത കോടികളാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് നല്കിയതത്രെ! എന്തിനുവേണ്ടി! തന്റെ ശരീരം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നവര്‍ പണം ഇങ്ങോട്ട് വാങ്ങാറാണ് പതിവ്. ഇപ്പോള്‍ അതിനുവേണ്ടി തയ്യാറുള്ളവര്‍ അങ്ങോട്ട് പണം നല്കുന്നു! സോളാര്‍ വെളിച്ചം മുഖ്യനടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ കണ്ണ് മഞ്ഞളിപ്പിച്ചുവോ?
‘സ്മാര്‍ത്ത വിചാര കമ്മീഷന്’ മുന്പില് തെളിവുകളുടെ കുത്തൊഴുക്കാണ് സരിത സൃഷ്ടിക്കുന്നത്. ഇന്റര്‍നെറ്റിനെയും മറ്റുസാങ്കേതിക വിദ്യകളെയും എളുപ്പം വശത്താക്കിയ ഈ ബുദ്ധിശാലി അതെല്ലാം പെന്‍ഡ്രൈവിലാക്കിയാണ് കമ്മീഷന് മുന്പില് സമര്‍പ്പിച്ചത്. തമ്പാനൂര്‍ രവിയുമായുള്ള സംഭാഷണ സിഡി പുറത്തുവന്നപ്പോള്‍ രവി സരിതയോട് നിര്‍ദ്ദേശിക്കുന്നത് മുഖ്യമന്ത്രിയുമൊത്തുള്ള ചില ദൃശ്യങ്ങള്‍ അടങ്ങിയ സിഡി സോളാര്‍ കമ്മീഷനും ബിജു രാധാകൃഷ്ണനും എത്തുന്നതിന് മുന്‍പ് മാറ്റുക എന്നായിരുന്നു. ഉത്തരവ് നിറവേറ്റിയ സരിത കമ്മീഷനെയും ബിജു രാധാകൃഷ്ണനെയും കേരളത്തെയും ഗോപിതൊടുവിച്ചു.
കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദന് പറഞ്ഞത് ഇവിടെ നിലനിന്നിരുന്ന തീണ്ടല്-തൊടീല്മൂലമായിരുന്നു. ഇപ്പോള്‍ കേരളം ഒരു കാമഭ്രാന്താലയമായിത്തീര്ന്നിരിക്കുന്നു. ഇതിന്റെ ബഹുമതി സരിതക്കും അവകാശപ്പെടാം. മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസിലും സൈ്വരസഞ്ചാരം നടത്തിയ സരിത എന്തിനുവേണ്ടിയാണ് സ്വയം വില്‍പ്പനച്ചരക്കായത്? സോളാര്‍ എനര്‍ജി എന്ന മഹാത്ഭുതം മലയാളികള്‍ക്ക് നല്‍കാനോ? ഹാ! എന്തു സൗമനസ്യം!
സരിതയാണ് ഇന്ന് ടിവി താരം. ദിവസവും മനോഹരങ്ങളായ സാരിയും ബ്ലൗസും മാച്ചിങ് ആഭരണങ്ങളും അണിഞ്ഞ് മോഡലിനെപ്പോലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നു. കല്യാണ്‍ സില്‍ക്സും ശീമാട്ടിയും മറ്റും എന്തേ തങ്ങളുടെ സാരികള്‍ സരിതയെ ഉടുപ്പിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നില്ല എന്ന് ചിലപ്പോഴൊക്കെ ഞാന്‍ ആലോചിക്കാറുണ്ട്.
ഇപ്പോള്‍ കേരളത്തില്‍ വികസിക്കുന്നത് വേശ്യാവൃത്തിയും ചുവന്ന ഫഌറ്റുകളും സ്ത്രീപീഡനങ്ങളും മറ്റുമാണ്. ഇടതുകക്ഷികളുടെ മുദ്രാവാക്യം ”അതിവേഗം വളരുന്ന കേരളം” എന്നാണത്രെ. രാഷ്ട്രപതിയായിരുന്ന എ.പി.ജെ.അബ്ദുള്‍ കലാം നിര്‍ദ്ദേശിച്ച പത്തിനവികസന പരിപാടിക്ക് പകരം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏകവികസന അജണ്ടയാണ് മുന്നോട്ടുവയ്ക്കുന്നത്-ലൈംഗിക ദുരാചാരം.
കക്ഷിരാഷ്ട്രീയത്തിനതീതമായി എ.പി.ജെ. അബ്ദുള്‍ കലാം നിര്‍ദ്ദേശിച്ച പത്തിനവികസന പരിപാടിയില്‍ക്കൂടി പുതിയൊരു വികസനസംസ്കാരം ഉണ്ടാകണമായിരുന്നു. തടസ്സങ്ങളില്ലാത്ത തൊഴില്‍സംസ്കാരം, കേരളത്തിന്റെ പ്രതിശീര്‍ഷവരുമാനം 23,000 രൂപയില്‍നിന്ന് 50,000 രൂപയാക്കുക മുതലായവയായിരുന്നു അത്. അന്നത്തെ കേരളസര്‍ക്കാര്‍ അതില്‍ ആറിനപരിപാടികൂടി ചേര്‍ത്ത് പതിനാറിന വികസനപരിപാടിയും പ്രഖ്യാപിച്ചു. അത് നടപ്പാക്കാത്ത സര്‍ക്കാരിനോട് അന്ന് അദ്ദേഹം ചോദിച്ചത് ‘കേരളമാണോ പാര്‍ട്ടിയാണോ വലുത്?’ എന്നായിരുന്നു.
പക്ഷെ ഇവിടെ ഇപ്പോള്‍ വികസിക്കുന്നത് ബിജു രമേശ് ആരോപിക്കുന്ന കോഴവാങ്ങലും സരിത ആരോപിക്കുന്ന ലൈംഗിക ദുരാചാരവും ആണെന്നുമാത്രം! ടിവിയില്‍ ഈ ദൃശ്യങ്ങള്‍ വരുമ്പോള്‍ ഇത് മറ്റ് സംസ്ഥാനക്കാരും കാണുമെന്നുറപ്പ്. കേരളത്തിന് സംസ്കാരമല്ല, സംസ്കാരശൂന്യതയാണുള്ളതെന്നും വിളിച്ചുപറയുകയല്ലേ?
മലയാളികള്‍ മറുനാട്ടില്‍ പോയി അധ്വാനിച്ച് വിദേശനാണ്യം വര്‍ധിപ്പിക്കുമ്പോള്‍ ഇവിടെ രാഷ്ട്രീയക്കാര്‍ ബാറുകള്‍ പൂട്ടിയശേഷം അത് തുറക്കാന്‍ കോഴയാവശ്യപ്പെട്ട് സ്വന്തം നിക്ഷേപം വര്‍ധിപ്പിക്കാനുള്ള തത്രപ്പാടിലാണ്. സരിതയുടെ കമ്പനി കോടികള്‍ മുടക്കിയിട്ടും ഒരിടത്തും സോളാര്‍ പാനല്‍ സ്ഥാപിക്കുകയോ സോളാര്‍ എനര്‍ജി ഉല്പാദിപ്പിച്ച് ഉപയോഗിക്കുകയോ ചെയ്യുന്നില്ല. കൊച്ചി വിമാനത്താവളത്തില്‍ മാത്രമാണ് സൗരോര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. ഇതുമായി സരിതക്ക് യാതൊരു ബന്ധവുമില്ല.
ഫറൂഖ് കോളേജിലെ ആണും പെണ്ണും ഒരേ ബെഞ്ചിലിരിക്കരുതെന്നാണ് വിദ്യാഭ്യാസ വിചക്ഷണനായ മന്ത്രി അബ്ദുറബ്ബിന്റെ നിര്‍ദ്ദേശം. അങ്ങനെ ഇരുന്നാല്‍ സദാചാരം തകരുമത്രെ. ഇതിനെതിരെ എഴുത്തുകാരി കെ.ആര്. മീര പറയുന്നത് ആണ്-പെണ് വിവേചനം വളരെ അനാരോഗ്യകരമായ കാഴ്ചപ്പാടാണെന്നാണ്. ഇത് വ്യക്തിത്വവികാസത്തെ മുരടിപ്പിക്കും. ലൈംഗികാതിക്രമങ്ങള്‍ വര്‍ധിപ്പിക്കും. ആണിനും പെണ്ണിനും തുല്യാവകാശമുണ്ടെന്നാണല്ലോ വയ്പ്. ‘എന്ന് നിന്റെ മൊയ്തീന്’ എന്ന ചിത്രത്തിലെ ജീവിച്ചിരിക്കുന്ന നായിക കാഞ്ചനമാലയും പറയുന്നത് സ്ത്രീയും പുരുഷനും ചേര്‍ന്നതാണ് പ്രകൃതി എന്നാണ്.
മഹദ്വചനങ്ങളുടെ കുറവല്ല ഇവിടെ അഴിമതിയും അവിഹിതവും വളരാന്‍ കാരണം. മറിച്ച് അധികാരത്തിലേറുന്ന രാഷ്ട്രീയക്കാര്‍ അഞ്ചുകൊല്ലംകൊണ്ട് ഉണ്ടാക്കാവുന്ന സമ്പത്തിനെ മാത്രം ലക്ഷ്യമിടുന്നതിനാലാണ്. അബ്കാരി ബിജുരമേശ് പുറത്തുവിട്ട തെളിവുകള്‍ സൂചിപ്പിക്കുന്നതും ഇതാണ്. ഒരു മന്ത്രിസഭ എന്നാല്‍ പരസ്പര സഹകരണത്തോടും സ്നേഹത്തോടും വിശ്വാസ്യതയോടും പ്രവര്‍ത്തിക്കുന്ന സംഘടന എന്നല്ലേ? പക്ഷെ നിയമ-ധനമന്ത്രിയായിരുന്ന, ദീര്‍ഘകാലത്തെ ഭരണപരിചയമുള്ള കെ.എം. മാണി പറയുന്നത് കെട്ടിപ്പിടിച്ചുകൊണ്ട് കുതികാല് വെട്ടുന്നവരാണ് തന്റെ സഹപ്രവര്‍ത്തകര്‍ എന്നാണ്. രാഷ്ട്രീയം എന്നാല്‍ കോഴ, കുതികാല്‍വെട്ട്, പരസ്ത്രീഗമനം, സ്വജനപക്ഷപാതം മുതലായവയാണെന്ന് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ തെളിയിക്കുന്നു.
ബിജെപിയെ ഹൈന്ദവപാര്ട്ടി എന്ന് വിമര്‍ശിക്കുന്നവര്‍ ബിജെപി ഭരിക്കുന്ന കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കേരളത്തിലേതുപോലുള്ള സാമൂഹ്യ അപച്യുതിയും അഴിമതിയും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല എന്ന വസ്തു മറക്കുന്നു. ബിജെപി ഹിന്ദുക്കളുടെമാത്രം പാര്‍ട്ടിയല്ല, ഭാരതത്തിലെ മുഴുവന്‍ ജനങ്ങളുടെയും പാര്‍ട്ടിയാണ്- മൂല്യങ്ങളുള്ള, സംസ്കാരം കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടിയാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്.
മാധ്യമങ്ങള്‍ സരിതാവിഷയത്തിന് ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത് തെറ്റായ സന്ദേശം പുതുതലമുറയില്‍ എത്തിക്കുകയില്ലേ എന്ന സംശയവും എനിക്കുണ്ട്. ഇന്റര്‍നെറ്റിലെ നീലകണ്ട് ലൈംഗികാഭ്യാസങ്ങള്ക്കൊരുങ്ങുന്ന പുതുതലമുറയില്‍നിന്നും സരിതമാരുണ്ടാകല്ലേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്.
ഇതെഴുതുമ്പോള്‍ ഞാന്‍ വിചാരിക്കുന്നത് ”ദൈവമേ കൈ തൊഴാം കേള്‍ക്കുമാറാകണം, പാവമാമെന്നെ നീ കാക്കുമാറാകണം” എന്ന് പ്രാര്‍ത്ഥിച്ചിരുന്നല്ലോ എന്നാണ്. മാധ്യമങ്ങള്‍ക്ക് പ്രചുരപ്രചാരമില്ലാതിരുന്ന, ടിവി രംഗപ്രവേശം ചെയ്യാതിരുന്ന രാജഭരണ കാലഘട്ടത്തിലെ സാമൂഹിക മാനസികാരോഗ്യം ഇന്ന് നമുക്ക് കൈമോശംവന്നില്ലേ എന്ന് ഞാന്‍ സംശയിക്കുന്നു. ജനായത്തഭരണം ലൈംഗികചൂഷണ ഭരണമാണോ? അഴിമതി നടത്താനുള്ള ലൈസന്‍സ് ആണോ തെരഞ്ഞെടുപ്പുകള്‍ നല്‍കുന്നത്? ബിജു രമേശിന്റെയും സരിതയുടെയും മുമ്പില്‍ ചൂളുന്ന രാഷ്ട്രീയനേതൃത്വത്തെ കാണുമ്പോള്‍ സഹതാപമല്ല, പുച്ഛമാണ് തോന്നുക!
പ്രതികരിക്കാൻ ഇവിടെ എഴുതുക: