കോഴിക്കോട്: വിജയത്തില്‍ കുറഞ്ഞതൊന്നും മതിയാകാത്ത ഇംഗ്ലീഷ് ടീമിന് നിര്‍ണ്ണായക മത്സരത്തില്‍ മിന്നും ജയം. നാഗ്ജി കപ്പ് ഫുട്ബോളില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് ടീമായ വാട്ട്ഫോഡ് എഫ്സി റൊമാനിയന്‍ ടീമായ റാപ്പിഡ് ബുക്കാറെസ്റ്റിനെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. 23-ാം മിനുറ്റില്‍ അലക്സ് യാക്കൂബാക്കും 57-ാം മിനുറ്റില്‍ ബെര്‍ണാഡ് മെന്സയും വാട്ട്ഫോഡിനായി ഗോളുകള്‍ നേടി.
കളിയുടെ തുടക്കത്തില്‍ തന്നെ മികച്ച മുന്നേറ്റം നടത്തിയ റാപ്പിഡ് ബുക്കാറെസ്റ്റിന് പക്ഷേ ഗോള്‍വല ചലിപ്പിക്കാനായില്ല. പോപ്പ ലുലിയാന്‍, ടുഡോറന്‍ ജോര്‍ജ്, മാര്ട്ടിന് മെഡലാന് എന്നിവര്‍ ചേര്‍ന്ന് വാട്ട്ഫോഡ് ഗോള്‍മുഖം ലക്ഷ്യമാക്കി പലതവണ പന്തു തൊടുത്തെങ്കിലും അവയെല്ലാം വാട്ട്ഫോഡിന്റെ ഗോളി ലുക്ക് സിംപ്സന്റെ കൈപ്പിടിയില്‍ ഒതുങ്ങുകയായിരുന്നു. കളിയുടെ ആദ്യ 20 മിനിറ്റ് പൂര്‍ണമായും റാപ്പിഡിന്റെ നിയന്ത്രണത്തിലായിരുന്നു.
എന്നാല്‍ 23-ാം മിനിറ്റില്‍ വാട്ട്ഫോഡിന് ലഭിച്ച കോര്‍ണര്‍ അവര്‍ ഗോളാക്കിമാറ്റുകയായിരുന്നു. വാട്ട്ഫോഡിന്റെ ജോര്‍ജ് ബയേര്സാണ് കോര്‍ണര്‍ കിക്ക് എടുത്തത്. ഉയര്‍ന്നുപൊങ്ങിയ ബാര്‍ണാഡ് മെന്‍സാ തലകൊണ്ട് പന്ത് വലയിലേക്ക് തട്ടിയിട്ടെങ്കിലും റാപ്പിഡ് ഗോളി ബോട്ടസ് പോള്‍ തട്ടിയകറ്റി. തെറിച്ചു വീണ പന്ത് റാപ്പിഡ് ഡിഫന്‍ഡര്‍മാര്‍ തട്ടിമാറ്റുംമുമ്പേ വാട്ട്ഫോഡിന്റെ അലക്സ് യാക്കൂബാക് വലയിലേക്ക് അടിച്ചിട്ടു. ഗോള്‍ വീണതോടെ മത്സരം കൂടുതല്‍ ശക്തമായി.
ഇരു ടീമുകളും കളിക്കളം നിറഞ്ഞു കളിച്ചു. ഇരു ഗോള്‍ മുഖങ്ങളിലേക്കും തുടരെ മുന്നേറ്റമുണ്ടായി. 57-ാം മിനിറ്റില്‍ ബെര്‍ണാഡ് മെന്‍സാ ഇംഗ്ലീഷ് ടീമിനായി രണ്ടാമത്തെ ഗോളും നേടി. രണ്ടാമത്തെ ഗോളും വീണതോടെ തിരിച്ചടിക്കാന്‍ റാപ്പിഡ് കൂടുതല്‍ പരിശ്രമിച്ചെങ്കിലും ലഭിച്ച അവസരം മുതലാക്കാന്‍ അവര്‍ക്കായില്ല.
ആദ്യ റൗണ്ടില്‍ തോല്‍വി വഴങ്ങിയ വാട്ട്ഫോഡ് സമ്മര്‍ദ്ദത്തിലാണ് ഇന്നലെ കളിക്കാനിറങ്ങിയത്. മുന്‍ ലിവര്‍പൂള്‍ താരം ഹാരി ക്യുവലിന്റെ കീഴില്‍ പരിശീലനം നടത്തുന്ന ടീം മീകച്ച പ്രകടനമാണ് ഇന്നലെ കാഴ്ച്ചവെച്ചത്. ആദ്യമത്സരത്തില്‍ ഉക്രെയിന് ടീമായ എഫ്സി വോളിന് ലുട്സ്ക്കുമായി ഏറ്റുമുട്ടി സമനില വഴങ്ങിയാണ് റാപ്പിഡ് ബുക്കാറസ്റ്റ് ഇന്നലെ രണ്ടാംമത്സരത്തിനിറങ്ങിയത്.
ഇന്ന് രാത്രി ഏഴിന് നടക്കുന്ന മത്സരത്തില്‍ ജര്‍മന്‍ ടീം ടിഎസ്വി 1860 മ്യൂണിക്, അലയര്ലണ്ട് ടീമായ ഷാംറോക്ക് റോവേഴ്സ് എഫ്സിയെ നേരിടും. ആദ്യ കളിയില്‍ യുക്രൈന് ക്ലബ്ബായ എഫ്സി നിപ്രോയോട് ഷാംറോക്കിന് ഇന്നത്തെ കളി ജയിച്ചില്ലെങ്കില്‍ സെമിഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കും. ആദ്യ കളിയില്‍ അര്‍ജന്റീന അണ്ടര്‍ 23നെ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് മ്യൂണിക് ഇന്ന് കളിക്കാനിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: