ഗുവാഹത്തി: ഇന്ത്യയുടെ മലയാളി താരങ്ങളായ സാജന് പ്രകാശിനും പി.എസ്. മധുവിനും ഇരട്ട സ്വര്‍ണ്ണം. നീന്തല്‍ക്കുളത്തില്‍ ഇന്നലെ നടന്ന എട്ട് ഫൈനലുകളില്‍ ഏഴിലും ഇന്ത്യ പൊന്നണിഞ്ഞു.
കഴിഞ്ഞ ദിവസം 1500 മീറ്റര്‍ ഫ്രീസ്റ്റെലില്‍ റെക്കോര്‍ഡ് സ്വര്‍ണ്ണം നേടിയ സാജന് ഇന്നലെ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലും നേട്ടം ആവര്‍ത്തിച്ചു. 02:03.02 സെക്കന്റില്‍ നീന്തിയെത്തിയാണ് സാജന് തന്റെ നേട്ടം ഗംഭീരമാക്കിയത്. 2006ലെ കൊളംബോ മീറ്റില്‍ ഇന്ത്യയുടെ തന്നെ അര്ജുന് മുരളീധരന് സ്ഥാപിച്ച 2:05.06 സെക്കന്റിന്റെ റെക്കോര്‍ഡാണ് സാജന് തിരുത്തിയത്.
ശ്രീലങ്കയുടെ കെ.ടി. ചെരാന്ത ഡി സില്‍വ 02:11.10 സെക്കന്റില്‍ നീന്തിയെത്തി വെള്ളിയും ബംഗ്ലാദേശിന്റെ ജുവല്‍ അഹമ്മദ് 02:13.02 സെക്കന്റില്‍ വെങ്കലവും നേടി.
50 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ പൊന്നണിഞ്ഞാണ് പി.എസ്. മധു തന്റെ രണ്ടാം സ്വര്‍ണ്ണം നേടിയത്. 26.86 സെക്കന്റിലായിരുന്നു റെക്കോര്‍ഡോടെ മധു ഫിനിഷ് ചെയ്തത്. 27.18 സെക്കന്റില്‍ നീന്തിയെത്തി ഇന്ത്യയുടെ തന്നെ എം. അരവിന്ദ് വെള്ളി നേടിയപ്പോള്‍ ശ്രീലങ്കയുടെ മാത്യു അഭേയ്സിംഗെ വെങ്കലം കൊണ്ട് തൃപ്തനായി.
കഴിഞ്ഞ ദിവസം 100 മീറ്റര്‍ ബാക്ക്സ്ട്രോക്കിലായിരുന്നു മധുവിന് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം ലഭിച്ചിരുന്നത്.
പുരുഷന്മാരുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സാജന് പ്രകാശിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സൗരഭ് സാംഗ്വേക്കര് 03:58.84 സെക്കന്റില്‍ പൊന്നണിഞ്ഞു. 04:03.79 സെക്കന്റാണ് സാജന് എടുത്ത സമയം. സാജന്റെ മൂന്നാം മെഡല്‍. ശ്രീലങ്കയുടെ കെയ്ല്‍ അഭേയ്സിംഗെ വെങ്കലം നേടി.
പുരുഷ വിഭാഗത്തില്‍ സൗരഭ് സാംഗ്വേക്കര്, രാജ് ഭന്വാഡിയ, നീല്‍ കോണ്ട്രാക്ടര്, സാജന് പ്രകാശ് എന്നിവരടങ്ങിയ ടീമാണ് 07:43.42 സെക്കന്റില്‍ രാജ്യത്തിനായി പൊന്നണിഞ്ഞത്.
ശ്രീലങ്ക വെള്ളിയും ബംഗ്ലാദേശ് വെങ്കലവും നേടി.
പുരുഷ-വനിതാ 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും സ്വര്‍ണ്ണം ഇന്ത്യക്ക് തന്നെ. വനിതകളുടെ വിഭാഗത്തില്‍ ശ്രദ്ധ സുധീര്‍, വി. മാളവിക, ഡാമിനി ഗൗഡ, ശിവാനി കടാരിയ എന്നിവരടങ്ങിയ ടീം 08:55.98 സെക്കന്റില്‍ നീന്തിയെത്തി സ്വര്‍ണ്ണം നേടിയപ്പോള്‍ 09:26.47സെക്കന്റില്‍ ഫിനിഷ് ചെയ്ത് ശ്രീലങ്ക വെള്ളിയും 09:48.04 സെക്കന്റില്‍ നീന്തിയെത്തി പാക്കിസ്ഥാന് വെങ്കലവും നേടി.
വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ പൊന്നണിഞ്ഞാണ് വി. മാളവിക ഇരട്ട സ്വര്‍ണ്ണം തികച്ചത്് 04:30.08 സെക്കന്റില്‍ മാളവിക നീന്തിയെത്തിയപ്പോള്‍ 04:38.43 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഇന്ത്യയുടെ തന്നെ ശിവാനി കടാരിയ വെള്ളിയും നേപ്പാളിന്റെ ഗുരിക സിങ് വെങ്കലവും നേടി. വനിതകളുടെ 800 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് വി. മാളവിക നേരത്തെ സ്വര്‍ണം നേടിയിരുന്നത്. 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ സ്വര്‍ണ്ണം നേടിയ ടീമിലും മാളവിക അംഗമായിരുന്നു.
വനിതകളുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ ഇന്ത്യയുടെ ദാമിനി ഗൗഡ 02:21.12 സെക്കന്റില്‍ സ്വര്‍ണ്ണം നേടി. ശ്രീലങ്കയുടെ റിദ്മി രണ്കോത്കെ വെള്ളിയും ബംഗ്ലാദേശിന്റെ സോണിയ അക്തര്‍ വെങ്കലവും ഈയിനത്തില്‍ സ്വന്തമാക്കി.
വനിതകളുടെ 50 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ ശ്രീലങ്കയുടെ കിമികോ റഹീമിന് സ്വര്‍ണ്ണം. 29.75 സെക്കന്റില്‍ നീന്തിയെത്തിയാണ് ശ്രീലങ്കന്‍ താരം സ്വര്‍ണ്ണമണിഞ്ഞത്. ഇന്ത്യന്‍ താരം മന്ന പട്ടേല്‍ 30.06 സെക്കന്റില്‍ വെള്ളിയും പാക്കിസ്ഥാന്റെ ബിസ്മ ഖാന് വെങ്കലവും നേടി. കഴിഞ്ഞ ദിവസം 50 മീറ്റര്‍ ഫ്രീസ്റ്റൈലിലും കിമികോ റഹീം പൊന്നണിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: