കൊച്ചി: എട്ടു കോടിയുടെ മയക്കുമരുന്നുമായി കൊച്ചിയില്‍ പിടിയിലായ ആഫ്രിക്കക്കാരന് പൗരന് ഉത്തരേന്ത്യയില്‍ നിന്ന് കേരളം വഴി വിദേശരാജ്യങ്ങളിലേക്ക് മയക്കുമരുന്നു കടത്തുന്ന ശൃംഖലയിലെ മുഖ്യകണ്ണി. എറണാകുളത്ത് നിന്ന് കൊറിയര്‍ സര്‍വീസ് വഴി മുമ്പും ഇയാള്‍ മയക്കുമരുന്നു കടത്തിയിരുന്നതായി കണ്ടെത്തി.
ഏഴ് കോടി രൂപ അന്താരാഷ്ട്ര വിപണിയില്‍ വിലയുള്ള 4.05 കിലോ ഹെറോയിനും ഒരു കോടി രൂപയുള്ള 300 ഗ്രാം മരുന്നുമാണ് കസ്റ്റംസ് തിങ്കളാഴ്ച പിടികൂടിയത്. എറണാകുളം എം ജി റോഡിലെ കൊറിയര്‍ ഏജന്‍സിയില്‍ വിദേശരാജ്യങ്ങളിലേക്ക് അയക്കാനായി കൊണ്ടുവന്ന പാര്‍സലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
കൊറിയര്‍ ഏജന്‍സിയില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് എട്ട് പെട്ടികളില്‍ ഒളിപ്പിച്ചു വെച്ചിരുന്ന മയക്കുമരുന്നു പൊതികള്‍ കണ്ടെടുത്തത്. തുടര്‍ന്ന് പാര്‍സല്‍ ബുക്കിംഗിനെത്തിച്ച ആഫ്രിക്കന്‍ പൗരനെ അറസ്റ്റ് ചെയ്തു.
ജൂഡി മിഷേല്‍ എന്നാണ് പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിന്‍ റിപ്പബ്ലിക്കില്‍ നിന്ന് നല്‍കിയിട്ടുള്ള ഇയാളുടെ പാസ്പോര്ട്ടില് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റൊരു പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സിറാ ലിയോണില്‍ നിന്ന് ബോബ്സണ്‍ സീസി എന്ന പേരില്‍ എടുത്ത പാസ്പോര്‍ട്ട് ഉപയോഗിച്ചും ഇയാള്‍ നേരത്തെ ഇതേ കൊറിയര്‍ ഏജന്‍സിയില്‍ നിന്ന് പാര്‍സല്‍ ബുക്ക് ചെയ്തിട്ടുള്ളതായി പരിശോധനയില്‍ കണ്ടെത്തി.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 22 വരെ റിമാന്‍ഡ് ചെയ്തു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ നമ്പര്‍ പരിശോധിച്ച് ഇയാളുമായി ബന്ധപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് കസ്റ്റംസിന്റെ ശ്രമം. കസ്റ്റംസ് കമ്മീഷണര്‍ കെ എന്‍ രാഘവന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് ഡല്‍ഹി കസ്റ്റംസ് പിടികൂടിയ ഹെറോയിന്‍ എറണാകുളം എം ജി റോഡിലെ കൊറിയര്‍ ഏജന്‍സി വഴി അയച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ദല്‍ഹി കസ്റ്റംസ് കൊച്ചി കസ്റ്റംസിന് വിവരം കൈമാറിയതിനെ തുടര്‍ന്ന് കൊറിയര്‍ ഏജന്‍സി നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ഇവിടെ പാര്‍സല്‍ അയക്കാനെത്തിയ മിഷേലിനെക്കുറിച്ച് കൊറിയര്‍ ഏജന്സിക്കാര് കസ്റ്റംസിന് വിവരം നല്കി. രണ്ടാഴ്ച മുമ്പ് ഇവിടെ നിന്ന് മറ്റൊരു പേരില്‍ കൊറിയര്‍ അയച്ചത് ഇയാളാണെന്ന് കൊറിയര്‍ ഏജന്‍സി തിരിച്ചറിയുകയും ചെയ്തു.
നെതര്‍ലാന്റ്സ്, ഗ്രീസ്, സ്പെയിന്, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് മിഷേല്‍ പാര്‍സല്‍ ബുക്ക് ചെയ്തത്. വളകള്‍, പേഴ്സുകള്‍, ചെരിപ്പുകള്‍, ഹെയര്‍ ക്ലിപ്, ടൈ, ഹെഡ്ഫോണുകള് തുടങ്ങിയവയാണ് പാര്‍സലില്‍ ഉണ്ടായിരുന്നത്. ഇവക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്റെയും മെതാംഫെറ്റമിന്റെയും പൊതികള്‍. സമ്പന്നരുടെ പാര്‍ട്ടികളില്‍ റിക്രിയേഷന്‍ ഡ്രഗായി ഉപയോഗിക്കുന്ന മെതാംഫെറ്റമിന്‍ കൊച്ചിയില്‍ പിടികൂടുന്നത് ഇതാദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കസ്റ്റംസ് എ ഡി സി അനില്‍കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍മാരായ മാത്യു ജോണ്‍, ആര് ആര് ഗോസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ സിനോയ് കെ മാത്യു, സുധീര്‍ ബാബു, കെ ബാബു, സി പത്മരാജന്, സണ്ണി തോമസ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പോലീസിലെ നാര്‍ക്കോട്ടിക് സെല്ലിന്റെ ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്സാണ്ടര്‍, മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ ജി വേണു എന്നിവരും പ്രതിയെ ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: