കൊച്ചി: എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ സ്വാമി ഉദിത്ചൈതന്യ നയിക്കുന്ന ഭഗവദ്ഗീതാമൃതം യജ്ഞവേദിയില്‍ അഞ്ചാമത് സുകൃതം ഭാഗവത പുരസ്കാരം മെട്രോന്മാന് ഇ. ശ്രീധരന് മലയാളം സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. കെ. ജയകുമാര്‍ ഐഎഎസ് സമര്‍പ്പിച്ചു.
ഡോ. കെ. ജയകുമാര്‍ തന്റെ ഉദ്ഘാടനപ്രഭാഷണത്തില്‍ ഡോ. ശ്രീധരന് ഒരു വ്യക്തിക്കപ്പുറം കര്മ്മശ്രേഷ്ഠതയുടെയും ധീരതയുടെയും പര്യായമാണെന്നും അദ്ദേഹത്തിന്റെ മഹിമ മൂല്യങ്ങളെ മാനിക്കുന്ന എന്നതാണ് എന്നും അഭിപ്രായപ്പെട്ടു. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പറയുന്ന സമയത്ത് ചെയ്തുതീര്‍ക്കുന്ന വ്യക്തിത്വം കേരളത്തിന് മാതൃകയാണ്. കേരളത്തില്‍ നിര്‍വ്വഹണകാര്യങ്ങളില്‍ കൃത്യമായ ഒരു കാഴ്ചപ്പാട് കാണുവാന്‍ സാധിക്കുന്നില്ല. ഈ അവസരത്തിലാണ് ശ്രീധരന്റെ പ്രസക്തി. ഒരു മഹദ്വ്യക്തിക്കുവേണ്ട അഞ്ച് മൂല്യങ്ങളായ വ്യക്തത, സമര്‍പ്പണം, ബോധ്യം, ആത്മവിശ്വാസം, ധൈര്യം ഇവ ചേര്‍ന്നതാണ് ശ്രീധരന്റെ വ്യക്തിത്വം.
ഭഗവദ്ഗീത ആത്മവിശ്വാസം പ്രദാനംചെയ്യുന്ന മഹദ്ഗ്രന്ഥമാണ്. സമൂഹത്തിന്റെ ദീപശിഖകളാകാന് ഭഗവദ്ഗീത നമ്മെ പ്രാപ്തരാക്കുന്നു. ഭഗവദ്ഗീതക്ക് തന്റെ ജീവിതത്തില്‍ പ്രഥമസ്ഥാനമാണുള്ളതെന്നും ഭഗവദ്ഗീതയിലെ ശ്ലോകങ്ങള്‍ എന്നും തന്റെ വ്യക്തിജീവിതത്തില്‍ വഴികാട്ടിയായിരുന്നുവെന്നും ഇ. ശ്രീധരന് തന്റെ മറുപടിപ്രസംഗത്തില്‍ പറഞ്ഞു. അഹങ്കാരവും അസൂയയും വെടിഞ്ഞ് കര്‍മ്മം ചെയ്യാന്‍ ഗീത തന്നെ പ്രാപ്തനാക്കിയെന്നും കര്‍മ്മം ചെയ്യുക ഫലത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും അതാണ് ഏറ്റെടുക്കുന്ന പ്രവൃത്തികളില്‍ താന്‍ കാത്തുസൂക്ഷിച്ച മൂലമന്ത്രം.
തന്റെ സഹ്രപവര്ത്തകര്ക്കും സുഹൃത്തുക്കള്‍ക്കും ഭഗവദ്ഗീത താന്‍ കൈമാറിയിരുന്നു. പ്രത്യേകിച്ച് തന്നോടൊപ്പം പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഗീത നല്‍കുകയും ദിവസേന ഒരു ശ്ലോകമെങ്കിലും പാരായണം ചെയ്യണമെന്നും മൂന്ന് ശ്ലോകമെങ്കിലും ഹൃദിസ്ഥമാക്കി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും ഉപദേശിക്കാറുള്ളതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ആത്മീയസ്പന്ദനമുള്ള ആദ്യപുരസ്കാരമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീധരന് ഭഗവദ്ഗീതയിലൂടെ കടന്നുപോയതുകൊണ്ടടാണ് റെയില്‍വേയുടെ വിജയത്തിന്റെ കാരണമെന്നും കാവിവസ്ത്രം ധരിക്കാത്ത വിശ്വഋഷിയുടെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളതെന്നും സ്വാമി ഉദിത്ചൈതന്യ തന്റെ അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു. ജീവിതവിജയത്തിന്റെ തിളങ്ങുന്ന പ്രതീകമാണ് ശ്രീധരന് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ പി.വി. അതികായന്, സരളാ വിജയന്, എന്‍. ജയകൃഷ്ണന്, ഡോ. സി.പി. താര, ഹേമ ദയാനന്ദന്, കെ.എല്‍. മോഹനവര്‍മ്മ, എം. മോഹനന്, കെ.ജി. വേണുഗോപാല്‍, അഡ്വ. എ. ബാലഗോപാല്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
രാവിലെ 6 മണിയോടെ ആരംഭിച്ച ചടങ്ങില്‍ സ്വാമിജിയുടെ പ്രഭാഷണവും ജ്ഞാനപ്പാന, ഗീതാപാരായണം എന്നിവയും വൈകിട്ട് 7 ന് വരയും നാട്ടുമൊഴിയും (സത്കലാ വിജയന്, മുളന്തുരുത്തി) അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: