കൊച്ചി: നാനോ എക്സല്‍ തട്ടിപ്പു കേസുകളിലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
മണി ചെയിന്‍ മാതൃകയില്‍ നടത്തിയ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 643 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 494 കേസുകള്‍ ക്രൈംബ്രാഞ്ചിന്റെ കോട്ടയത്തെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും 146 കേസുകള്‍ കോഴിക്കോട്ടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും മൂന്നു കേസുകള്‍ കൊല്ലത്തെ വിഭാഗവുമാണ് അന്വേഷിക്കുന്നത്.
ഇതില്‍ കോട്ടയത്തെ അന്വേഷണ സംഘം 48 കേസുകളിലും കോഴിക്കോട്ടെ സംഘം 11 കേസുകളിലും കുറ്റപത്രം നല്കി. ആറു കേസുകള്‍ എഴുതിത്തള്ളിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: പി.പി. ഷംസ് സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു. ഹരീഷ് ബാബു മദിനീനിയില് നിന്ന് പിടിച്ചെടുത്ത ലാപ് ടോപ്പും കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കും ശാസ്ത്രീയ പരിശോധനയ്ക്കായി സി-ഡാക്കിന് നല്‍കിയിട്ടുണ്ടെന്നും പരിശോധനാ റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ലെന്നും വിശദീകരണ പത്രികയില്‍ പറയുന്നു.
നാനോ എക്സല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹരീഷ്ബാബു മദിനീനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ നിലവിലുള്ള കേസുകള്‍ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിക്കു വിടണമെന്നാവശ്യപ്പെട്ട് എം.എല്‍. അഗസ്തി ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ വിശദീകരണ പത്രിക നല്‍കിയത്. ഹര്‍ജിക്കാരുടെ ആവശ്യം അനുവദിച്ചാല്‍ കേസന്വേഷണം ഇനിയും വൈകുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: