തിരുവനന്തപുരം: പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്തി വിമോചനത്തിന്റെ വിജയമന്ത്രവുമായി വിമോചനയാത്ര അനന്തപുരിയുടെ അകത്തളത്തില്‍. തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ ജനപിന്തുണ രാഷ്ട്രീയകേരളത്തിന് ദൃശ്യമാക്കിയ മണ്ഡലങ്ങളിലൂടെയായിരുന്നു യാത്രയുടെ ഇന്നലത്തെ പര്യടനം. അഞ്ചിരട്ടി വോട്ട് വര്‍ധിപ്പിച്ച അരുവിക്കരയില്‍നിന്നും തുടക്കം. വികസനം മുരടിച്ച അതിര്‍ത്തിഗ്രാമങ്ങളിലൂടെ അടിച്ചമര്‍ത്തപ്പെട്ട ദരിദ്രപക്ഷത്തിന്റെ വികസനമുന്നേറ്റമായി വെങ്ങാനൂരില്‍ സമാപനം. ഇനി രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന സമാപനസമ്മേളനത്തിന് ഒരു ദിവസത്തെ കാത്തിരിപ്പ്.
തദ്ദേശതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബിജെപി നേടിയ വന്‍വിജയത്തിന്റെ ആവേശത്തിലാണ് പ്രവര്‍ത്തകര്‍ സമരനായകന് കുമ്മനത്തെ വരവേറ്റത്. രാഷ്ട്രീയമാറ്റത്തിന് തയ്യാറെടുത്ത കേരളത്തിന്റെ ചിത്രം വ്യക്തമാക്കുന്നതായിരുന്നു സ്വീകരണകേന്ദ്രങ്ങളിലെ ജനപങ്കാളിത്തം.
അടിസ്ഥാന സൗകര്യപോലുമില്ലാതെ ദുരിതത്തിലായ വനവാസിസമൂഹം പുതുപ്രതീക്ഷകളുമായാണ് അരുവിക്കരയില്‍ വിമോചനനായകനെ വരവേറ്റത്.
പഞ്ചായത്ത് ഭരണം പിടിച്ചടക്കിയതിന്റെ ആത്മവിശ്വാസമാണ് കാട്ടാക്കടയിലെ സ്വീകരണത്തില്‍ പ്രതിഫലിച്ചത്. ഇടതിനെയും വലതിനെയും പലതവണ ഭരണത്തിലേറ്റിയ മാറനല്ലൂര്‍, വിളവൂര്‍ക്കല്‍ എന്നീ പഞ്ചായത്തുകള്‍ ഇത്തവണ ബിജെപിക്കൊപ്പമായിരുന്നു. ഇത് വരാന്‍പോകുന്ന തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയാണെന്ന് കുമ്മനം പറഞ്ഞു. ഇരുമുന്നണികളും കേരളത്തിന് സമ്മാനിച്ച ദുരന്തങ്ങളില്‍നിന്നുള്ള വിമോചനം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ യാഥാര്‍ത്ഥ്യമാകും.
കേരളത്തിലെ അവസാനത്തെ മണ്ഡലമായ പാറശാല വികസനത്തിലും ഏറ്റവും പിന്നിലെന്ന് തെളിയിക്കുന്നതായിരുന്നു യാത്രയിലെ കാഴ്ചകള്‍. അതിര്‍ത്തിഗ്രാമങ്ങളെ എന്നും അവഗണിക്കുന്ന മുന്നണിഭരണത്തിന്റെ ബാക്കിപത്രം. ഗ്രാമങ്ങളെ സംരക്ഷിച്ചിരുന്ന കൃഷിയും പരമ്പരാഗത വ്യവസായങ്ങളും നാമാവശേഷമായി. പാറശാലയെ ഒരുകാലത്തില്‍ അടയാളപ്പെടുത്തിയ കരിപ്പെട്ടി വ്യവസായം പൂര്‍ണമായും നശിച്ചു. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് അഭ്യര്‍ത്ഥിച്ച് കര്‍ഷകപ്രതിനിധികള്‍ കുമ്മനത്തിന് നിവേദനം നല്കി.
കുപ്പത്തൊട്ടിയില്‍ കൈയിട്ടുവാരി മാലിന്യം ഭക്ഷിക്കുകയും ചെയ്തിരുന്ന വനവാസികുട്ടികളുള്ള ദയനീയ സാഹചര്യമാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഭരണം കേരളത്തില്‍ സൃഷ്ടിച്ചതെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ യഥാര്‍ത്ഥ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട മുന്നണികള്‍ വിവാദമുണ്ടാക്കി ഒളിച്ചോടുകയാണ്. സര്‍വ്വമേഖലകളിലും തകര്‍ന്നടിഞ്ഞ കേരളത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, വൈസ് പ്രസിഡന്റുമാരായ കെ.പി. ശ്രീശന്‍മാസ്റ്റര്‍, പി.എം. വേലായുധന്, പ്രമീള സി. നായിക്, ബി. രാധാമണി, ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്, ശോഭാസുരേന്ദ്രന്, കെ. സുരേന്ദ്രന്, സെക്രട്ടറിമാരായ വി.വി. രാജേഷ്, സി. ശിവന്‍കുട്ടി, വി.കെ. സജീവന്, എസ്. ഗിരിജാകുമാരി, രാജി പ്രസാദ്, എസ്സി-എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു, വൈസ് പ്രസിഡന്റ് ആര്.എസ്. രാജീവ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: