തൃശൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ വിവാദ ഉദ്യോഗസ്ഥന്റെ നീക്കം. പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ രക്ഷിക്കാന്‍ അന്വേഷണംതന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സിപിഎമ്മിലെ ചില നേതാക്കളുമായി വളരെ അടുത്ത ബന്ധമുള്ള ഒരു സിബിഐ ഉദ്യോഗസ്ഥന് ഇതിനായി ഒരാഴ്ചയിലേറെയായി കൊച്ചിയിലെ സിബിഐ ഓഫീസ് കേന്ദ്രീകരിച്ച് നീക്കം നടത്തുകയാണ്.
മുംബൈ എ ടു വിങ് എസ്സിബിയിലെ എഎസ്പി റാങ്കിലുള്ള ഈ ഉദ്യോഗസ്ഥന് ഇതിന് മുമ്പ് കേരളത്തിലെ കുപ്രസിദ്ധമായ പല കേസുകളും അട്ടിമറിച്ച വിവാദപുരുഷനാണ്.
കോളിളക്കം സൃഷ്ടിച്ച കവിയൂര്‍ പീഡനക്കേസ്, മലബാര്‍ സിമന്റ്സിലെ ശശീന്ദ്രന്റേയും കുട്ടികളുടേയും ദുരൂഹമരണം സംബന്ധിച്ച കേസ് എന്നിവ അന്വേഷിച്ച് കേസിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കും വിധം അന്വേഷിച്ചിരുന്നത് ഈ ഉദ്യോഗസ്ഥനാണ്. കവിയൂര്‍ കേസിലും മലബാര്‍ സിമന്റ്സ് കേസിലും സിപിഎം നേതൃത്വത്തിന്റെ താല്പര്യം സംരക്ഷിക്കാന്‍ ഇദ്ദേഹം കൂട്ടുനില്‍ക്കുന്നുവെന്ന് അന്നേ വ്യക്തമായിരുന്നു. കവിയൂര്‍ കേസില്‍ 15 വയസ്സുകാരിയായ അനഘയെന്ന പെണ്‍കുട്ടിയെ പിതാവ് നാരായണന് നമ്പൂതിരി പീഡിപ്പിച്ചുവെന്ന വിചിത്രമായ കണ്ടെത്തലും ഈ ഉദ്യോഗസ്ഥന് നടത്തിയിരുന്നു. കേസിലെ പ്രതികളായ ‘വിഐപികളെ’ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇത്. സിബിഐ കോടതിയില്‍ നിന്ന് രൂക്ഷമായ ശകാരവും ഇദ്ദേഹത്തിന് ഇതുമൂലം ഏല്ക്കേണ്ടിവന്നു. സിപിഎം സഹയാത്രികനായ വിവാദവ്യവസായിയേയും അദ്ദേഹവുമായി ബന്ധമുള്ള സിപിഎം നേതാക്കളേയും രക്ഷിക്കാനായിരുന്നു മലബാര്‍ സിമന്റ്സ് കേസില്‍ ഈ ഉദ്യോഗസ്ഥന് ഇടപെട്ടത്.
മനോജ് വധക്കേസില്‍ സെക്ഷന്‍ 18 യുഎപിഎ പ്രകാരം പി. ജയരാജനെ സിബിഐ 25-ാം പ്രതിയാക്കിയിരുന്നു. ദേശദ്രോഹ പ്രവര്‍ത്തനം തടയാനുള്ള ഈ വകുപ്പ് പ്രകാരം അറസ്റ്റിലായാല്‍ ആറുമാസത്തേക്ക് ജാമ്യം ലഭിക്കില്ല. പ്രതിയായതോടെ ജയരാജന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സക്കെന്ന പേരില്‍ കഴിയുകയാണ്. യുഎപിഎ ഒഴിവാക്കാനും പി. ജയരാജനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കാനുമുള്ള നീക്കമാണ് എഎസ്പിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത്. അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പിയുമായി ഇദ്ദേഹം മൂന്നുതവണ രഹസ്യകൂടിക്കാഴ്ച നടത്തിയതായി വിവരമുണ്ട്. പി. ജയരാജനെ ഒഴിവാക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വന്‍ പ്രതിഫലവും വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: