തിരുവനന്തപുരം: മന്ത്രി കെ.ബാബുവിനെതിരായ ബാര്‍ കോഴക്കേസ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. തുടര്‍ച്ചയായ രണ്ടാം ദിനമാണ് പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ സ്തംഭിക്കുന്നത്.
സോളാര്‍ ആരോപണങ്ങളുടെ പേരില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. എന്നാല്‍ ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്ന സ്പീക്കറുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് സംയമനം പാലിച്ച പ്രതിപക്ഷം ചോദ്യോത്തര വേളയ്ക്ക് ശേഷം ബാര്‍ കോഴ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. വി.എസ് സുനില്‍ കുമാറാണ് നോട്ടീസ് നല്‍കിയത്.
ബാര്‍ കോഴക്കേസ് അട്ടിമറിയെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ എന്‍.ശക്തന് അറിയിച്ചു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസ് ആയതിനാല്‍ നിയമസഭയില്‍ ചര്‍ച്ച നടത്താന്‍ ചട്ടം അനുവദിക്കുന്നില്ലെന്ന് സ്പീകര്‍ വ്യക്തമാക്കി.
ഒരു നിയമസഭാ അംഗത്തിന്റെ അവകാശം നിഷേധിക്കരുതെന്നും നോട്ടീസില്‍ പറയുന്നത് കേള്‍ക്കാനെങ്കിലും തയ്യാറാകണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. ചര്‍ച്ച ഇല്ലങ്കില്‍ പിന്നെ സഭ എന്തിനാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ചോദ്യം.
നിയമസഭാ ചട്ടം 52 (എ) പ്രകാരം അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളിച്ചു.
പ്രതിഷേധനത്തിനിടെ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് താഴെ ബാനര്‍ കെട്ടുകയും ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, കെ.ബാബു എന്നിവര്‍ രാജി വയ്ക്കുക എന്നാവശ്യപ്പെടുന്ന ബാനറാണ് പ്രതിപക്ഷം കെട്ടിയത്.
പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ സബ്മിഷനുകള്‍ സ്പീക്കര്‍ റദ്ദാക്കി. തുടര്‍ന്ന് സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: