കൊച്ചി: കതിരൂര്‍ മനോജ് വധക്കേസിന്റെ സൂത്രധാരനും ബുദ്ധികേന്ദ്രവും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണെന്നതിനു തെളിവുണ്ടെന്നും മുന്‍കൂര്‍ജാമ്യം അനുവദിക്കുന്നതു കേസിനെ ദോഷകരമായി ബാധിക്കുമെന്നും വ്യക്തമാക്കി സിബിഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ജയരാജന് ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ജാമ്യാപേക്ഷയെ എതിര്‍ത്താണ് സത്യവാങ്മൂലം. ജസ്റ്റീസുമാരായ കെ.ടി. ശങ്കരന്, കെ.പി. ജ്യോതിന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
അന്വേഷണം സ്വതന്ത്രവും നീതിയുക്തവുമാണ്. ഹര്‍ജിക്കാരനെ കേസില്‍ പ്രതി ചേര്‍ത്തത് ദുരുദ്ദേശപരമല്ല. പക്ഷപാതപരമായും, ബാഹ്യപ്രേരണയാലുമാണ് സിബിഐയുടെ നടപടിയെന്ന വാദം അന്വേഷണം അട്ടിമറിക്കാനും പ്രതികള്‍ക്കെതിരായ നടപടികള്‍ തടയാനുമാണ്. സിബിഐ അറിയിച്ചു.
കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ആരോപിക്കുന്നത് ശരിയല്ല. മനോജിനെ ഇല്ലാതാക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ ജയരാജനു പങ്കുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം തടസപ്പെടുത്താനാണ് ഹര്‍ജി. അന്വേഷണം ഏറ്റവും പ്രധാനഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. പ്രതിയെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തു നിര്‍ണായക തെളിവുകള്‍ പുറത്തു കൊണ്ടു വരുന്നതു തടയാനുള്ള ശ്രമം അനുവദിക്കരുത്.
പല മൃഗീയ കുറ്റകൃത്യങ്ങളിലും ജയരാജന് പങ്കുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം അനുസരിച്ച് പ്രതിക്കെതിരെ കേസെടുക്കാന്‍ ആവില്ലെന്ന വാദം അംഗീകരിക്കാനാവില്ല. പ്രതിയുടെ പങ്കാളിത്തം തെളിയിക്കുന്ന തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം 43(ഡി) പ്രകാരം മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ല. ഇത്തരം ഹീനമായ കൊലപാതകം ആവര്‍ത്തിക്കാതിരിക്കേണ്ടത് ആവശ്യമാണ്.
കേസ് അട്ടിമറിക്കാന്‍ ജയരാജന് ശ്രമിച്ചിരുന്നു
പോലീസിനെ ഭീഷണിപ്പെടുത്തി അന്വേഷണം തടസപ്പെടുത്താന്‍ മുന്‍പും ജയരാജന് ശ്രമിച്ചിരുന്നുവെന്ന് സിബിഐ. സിപിഎം നേതാവായ ജയരാജന് അണികളെ ഉപയോഗിച്ച് അന്വേഷണത്തെ അട്ടിമറിക്കാനും എതിര്‍ക്കാനുമാണ് ശ്രമിക്കുന്നത്. സിബിഐ വ്യക്തമാക്കി.
പൊതുവഴിയില്‍ ബോംബ് പൊട്ടിച്ച് ഭീതി പരത്തിയ ശേഷം കതിരൂര്‍ മനോജിനെ വെട്ടിക്കൊന്ന കേസിലാണ് ജയരാജനെ പ്രതി ചേര്‍ത്തിരിക്കുന്നത്. എന്‍ഐഎ ആക്ടിലും (നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ആക്ട്), ഡിഎസ്പിഇ ആക്ടിലും(ഡല്‍ഹി പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട്), ഇന്ത്യന്‍ശിക്ഷാ നിയമത്തിലും ഉള്‍പ്പെടെ വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിലെ പ്രതിയാണ് ഹര്ജിക്കാരന്.
കൊലപാതകവുമായി ബന്ധപ്പെട്ടു ശശിധരന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2014 ഒക്ടോബര്‍ 28നു അന്വേഷണം സിബിഐ ഏറ്റെടുത്തു. അന്വേഷണ സംഘം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ 19 പ്രതികള്‍ക്കെതിരെ ആദ്യം കുറ്റപത്രം നല്കി. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച തുടരന്വേഷണം നിലനിനിര്ത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തുടരന്വേഷണത്തില്‍ കേസുമായി ബന്ധപ്പെട്ടു ആറു പേര്‍ക്കു കൂടി ബന്ധമുണ്ടെന്നു കണ്ടെത്തി. ഇവരെ 20 മുതല്‍ 25 വരെയുള്ള പ്രതികളാക്കി. 20-ാം പ്രതി പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ മുരളീധരന്, 21-ാം പ്രതി രാജേഷ്, 22-ാം പ്രതി മഹേഷ്, 23-ാം പ്രതി സുനില്‍കുമാര്‍, 24-ാം പ്രതി വിപി സജിലേഷ്, 25-ാം പ്രതി പി ജയരാജന് എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.
കീഴ്കോടതി നേരത്തെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയത് ന്യായമാണ്, പ്രതിക്ക് മുന്‍കൂര്‍ജാമ്യത്തിനു അര്‍ഹതയില്ല. ഹീനമായ കൊലപാതകത്തിന്റെ ബുദ്ധി കേന്ദ്രവും ആസൂത്രകനും ജയരാജനാണ്. കേസ് ഡയറിയും മറ്റു തെളിവുകളും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്കുന്നതിനു മുമ്പു ലഭിക്കുന്നതിനും ഹര്ജിക്കാരന് അര്‍ഹതയില്ല. കേസിലെ അന്തിമ റിപ്പോര്‍ട്ടു നല്കുന്നതിനു മുമ്പു തെളിവുകള്‍ ചര്‍ച്ച ചെയ്യുന്നതു കേസിനെ ബാധിക്കും. കേസിലെ രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതുണ്ട്. കൊലപാതക കേസുമായി ബന്ധപ്പെട്ട ഇത്തരം നടപടി പൊതുതാല്‍പര്യത്തിനെതിരാണ്. നീതിയെ തടസപ്പെടുത്തി തെളിവു നശിപ്പിച്ച് പ്രതികള്‍ രക്ഷപെടുന്നതിനു അനുവദിക്കാനാവില്ലെന്നും സിബിഐ വ്യക്തമാക്കി.
എന്നാല്‍ ഹര്‍ജിക്കാരനെ കേസിലെ 25-ാം പ്രതിയാക്കിയനടപടി നിയമവിരുദ്ധമാണെന്നുഹര്ജിക്കാരനു വേണ്ടി ഹാജരായ എം.കെ ദാമോദരന്‍ പറഞ്ഞൂ. മനോജ് വധക്കേസുമായി ബന്ധപ്പെട്ടു പലതവണ പല അന്വേഷണ ഏജന്‍സികളും ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധമില്ലാത്ത സാഹചര്യത്തില്‍ ജാമ്യം നിഷേധിക്കുന്നത് ശരിയല്ല. മാത്രമല്ല ഹര്‍ജിക്കാരനെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ഉള്‍പ്പെട്ട വകുപ്പ് ചേര്‍ക്കുന്നതിനു ന്യായീകരണമില്ല. പ്രഥമദൃഷ്ട്യാ തെളിവില്ലാതെയാണ് ഇത്തരം വകുപ്പ് ഉപയോഗിച്ച് കുറ്റം ചുമത്തിയിരിക്കുന്നതെന്നും ജാമ്യ അനുവദിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെടുന്നു. ഹൈക്കോടതി ഹര്‍ജിയില്‍ ഇന്നു വാദം പൂര്‍ത്തിയാക്കി ഉത്തരവ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: