മുംബൈ: മാഞ്ചസ്റ്ററില്‍ 2014ല്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി ഒത്തുകളിച്ചെന്ന് ആരോപണം ഉന്നയിച്ച മുന്‍ മാനേജര്‍ സുനില്‍ ദേവിനെതിരെ ധോണി നിയമനടപടി സ്വീകരിക്കുന്നു. പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ മാനനഷ്ടത്തിന് 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദല്‍ഹി ആസ്ഥാനമായുള്ള അഭിഭാഷക സംഘമായ സി ആന്‍ഡ് സി അസോസിയേറ്റ്സ് മുഖേന ധോണി അയച്ച വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കി. സുനില്‍ ദേവിന്റെ പരാമര്‍ശത്തിലൂടെ ധോണിക്ക് അപകീര്‍ത്തിയും മാനസിക വ്യഥയും ഉണ്ടായെന്നും വിവാദം അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും നോട്ടീസില്‍ പറയുന്നു. സുനിലിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച ഹിന്ദി ദിനപത്രത്തോട് വാര്‍ത്ത പിന്‍വലിച്ച് 48 മണിക്കൂറിനകം തിരുത്ത് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മാഞ്ചസ്റ്ററിലെ മത്സരത്തില്‍ പിച്ചിന്റെ അവസ്ഥ കണക്കിലെടുത്ത് ആദ്യം ബൗള്‍ ചെയ്യാനാണ് ടീം മീറ്റിംഗില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കളത്തിലെത്തിയ ധോണി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ടീമിലുള്ളവര്‍ ആ തീരുമാനത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ധോണിയുടെ തീരുമാനം ഒത്തുകളിയുടെ ഭാഗമായിരുന്നുവെന്ന് നൂറു ശതമാനം ഉറപ്പുണ്ട്. ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ ജെഫ്രി ബോയ്ക്കോട്ടു പോലും ഈ തീരുമാനത്തില്‍ അതിശയം രേഖപ്പെടുത്തി. സുനില്‍ദേവ് സംഭാഷണത്തില്‍ പറയുന്നു. ഈ സംഭവം അന്നത്തെ ബി.സി.സി.ഐ അദ്ധ്യക്ഷന്‍ എന്‍. ശ്രീനിവാസനെ അറിയിച്ചിരുന്നു. അദ്ദേഹത്തിന് മുന്നില്‍ വച്ച് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ടൈപ്പ് ചെയ്ത് നല്കി. എന്നാല്‍ അതിന്മേല് നടപടിയുണ്ടായില്ലെന്നും സുനില്‍ ദേവ് പറഞ്ഞു. മത്സരം 54 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: