ചിരിക്കാനും ചിരിപ്പിക്കാനുമുള്ള പിണറായി വിജയന്റെ വ്യഗ്രത അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളിലും നിഴലിക്കുന്നുണ്ട്. ആര്.എസ്.എസ് നേതാക്കള്‍ മുസ്ലീം ലീഗ് ഓഫീസില്‍ പോയി ഗൂഢ ചര്‍ച്ച നടത്തിയെന്നാണ് അദ്ദേഹത്തിന്റെ പുതിയ കണ്ടുപിടിത്തം. ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത അനുസരിച്ചാണെന്ന് തോന്നുന്നു പിണറായിയുടെ പരാമര്‍ശം വന്നത്. ആദ്യം നുണ ദേശാഭിമാനിയിലെഴുതുക പിന്നീട് നേതാക്കളിലൂടെ പ്രചരിപ്പിക്കുക എന്ന സ്ഥിരം അടവിന് ഇപ്പോഴും മാറ്റമൊന്നുമില്ല. രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന വ്യാപകമായി കഴിഞ്ഞ ജനുവരി 26 ന് റിപ്പബ്ളിക്ക് ദിനത്തില്‍ നടത്തിയ സമ്പര്‍ക്ക യജ്ഞത്തിന്റെ ചിത്രം കാണിച്ചാണ് ഗൂഢനീക്കം എന്നൊക്കെ പിണറായി വിജയന് പറയുന്നത്. സംസ്ഥാനത്തെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ സമ്പര്‍ക്കം ചെയ്യാനായിരുന്നു സംഘടനയുടെ തീരുമാനം. അതനുസരിച്ച് കോഴിക്കോട് എം പി വീരേന്ദ്രകുമാറിനെ പ്രാന്തകാര്യവാഹ് ഗോപാലന് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘവും ബഹുമാനപ്പെട്ട കോഴിക്കോട് മേയറും സിപിഎം നേതാവുമായ വി കെ സി മമ്മദ് കോയയെ ആര്.എസ്.എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് എന്‍.പി. സോമന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും സന്ദര്‍ശിച്ചിരുന്നു. ഡി.സി.സി പ്രസിഡന്റ് കെ.സി.അബുവിനെയും സി.പി.എം ജില്ലാ സെക്രട്ടറി മോഹനന് മാസ്റ്ററേയും സന്ദര്‍ശിക്കാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. എന്നാല്‍ ആ നേതാക്കളുടെ അസൗകര്യം മൂലം കൂടിക്കാഴ്ച നടന്നില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പം വൈകിട്ട് കാണാമെന്ന് മോഹനന് മാസ്റ്റര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അസൗകര്യമുണ്ടെന്നും പിന്നീട് ആര്.എസ്.എസ് പ്രാന്തകാര്യവാഹ് ഗോപാലന് കുട്ടി മാസ്റ്ററെ ഇങ്ങോട്ടു വന്ന് കാണാമെന്ന് മോഹനന് മാസ്റ്റര്‍ ഫോണിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. എളമരം കരീം പിറ്റേന്ന് കാണാന്‍ സൗകര്യമുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും സമ്പര്‍ക്കയജ്ഞം അന്നു വൈകിട്ട് അവസാനിക്കുന്നതിനാല്‍ കൂടിക്കാഴ്ച നടന്നില്ല. മുസ്ളിം ലീഗിന്റെ നേതാക്കള്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ യാത്രയുമായി ബന്ധപ്പെട്ട് ലീഗ് ഓഫീസില്‍ തന്നെ ഉണ്ടായിരുന്നതിനാല്‍ അവരെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞു .മാത്രമല്ല സംസ്ഥാനത്ത് എല്ലാ ജില്ലയിലും വിവിധ രാഷ്ട്രീയ നേതാക്കളേയും സാംസ്കാരിക നായകന്മാരെയും ആര്.എസ്.എസ് അന്നേ ദിവസം സമ്പര്‍ക്കം ചെയ്തിട്ടുണ്ടെന്നുള്ളതും സ്പഷ്ടമാണ് . സംഘടനയുടെ തീരുമാനം അനുസരിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ ഒരു സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായുള്ള സന്ദര്‍ശനം മാത്രമായിരുന്നു അത് . അതും പരസ്യമായി പകല്‍ വെളിച്ചത്തില്‍ . എന്തിനേറെ ദേശാഭിമാനി വാര്‍ത്തയ്ക്കൊപ്പം കൊടുത്ത ഫോട്ടോ പോലും ആര്.എസ്.എസ് കാരന് എടുത്ത , ജനുവരി 26 ന് തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ ചിത്രമാണ്. കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോകുമ്പോള്‍ ഇങ്ങനെയൊക്കെ ചില സ്ഥലജലവിഭ്രാന്തികള്‍ തോന്നിയേക്കാം .സ്വാഭാവികമാണത്. എങ്കിലും ആരോപണത്തിനും മിനിമം അന്തസ്സ് വേണ്ടതല്ലേ ? മുസ്ളിം ജനസാമാന്യത്തിന്റെയും പ്രവര്‍ത്തകരുടേയും ആശങ്കകള്‍ പരിഹരിക്കാന്‍ തയ്യാറാകണമെന്നൊക്കെയാണ് ശ്രീ പിണറായി വിജയന് പറഞ്ഞിരിക്കുന്നത്. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍ .. സത്യത്തില്‍ ആശങ്ക ആര്‍ക്കാണെന്ന് പൊതുജനം മനസ്സിലാക്കി കഴിഞ്ഞു. സഹകരണത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പാതയില്‍ മുന്നോട്ടുപോകാനുള്ള ആര്.എസ്.എസിന്റെയും ബിജെപിയുടേയും ശ്രമങ്ങളെ എന്നും തുരങ്കം വച്ചിട്ടുള്ളതാരെന്നും ജനങ്ങള്‍ക്കറിയാം. അതുകൊണ്ട് സമൂഹങ്ങളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി കാര്യം നേടാനുള്ള അടവുകള്‍ പഴയതു പോലെ ഇനി ഫലിക്കില്ലെന്ന് മാത്രം അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: