ഡോക്ടറുടെ പ്രവൃത്തി അഹിംസയാണ്. എന്നാല്‍ കള്ളന്റെ പ്രവൃത്തി ഹിംസയാണ്. കേസില്‍ കള്ളനെ തൂക്കിക്കൊല്ലാന്‍ ജഡ്ജി വിധിച്ചു. ജഡ്ജിയുടെ വിധിയെ ഹിംസ എന്നു പറയാന്‍ പറ്റുമോ? കള്ളന്റെ പ്രവൃത്തിമൂലം വാച്ച്മാന് മരിച്ചു. ജഡ്ജി വിധി നടപ്പാക്കുന്നതിലൂടെ കള്ളന്റെ ജീവനും ഒടുങ്ങും. ജഡ്ജിയുടെ വിധിന്യായം ഹിംസയാണെന്ന് ആരെങ്കിലും പറയുമോ? ഇല്ല.
അദ്ദേഹം തന്റെ കടമ നിര്‍വ്വഹിക്കുകയാണ് ചെയ്തത്. കൊലപാതകം, മോഷണം തുടങ്ങിയ ദ്രോഹപ്രവൃത്തികളില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ നിയമത്തിന്റെ ദൃഷ്ടി ആവശ്യമാണ്.
ഒരു കര്‍മം ഹിംസയോ അഹിംസയോ എന്നു തീരുമാനിക്കേണ്ടത് ചെയ്യുന്ന പ്രവൃത്തി നോക്കിയല്ല. അതിന്റെ പിന്നിലെ മനോഭാവത്തെ അടിസ്ഥാനമാക്കിയാണ്.
ധാരാളം വിഭവങ്ങളുള്ള ഒരു വീട്ടിലെ കാര്യം തന്നെയെടുക്കാം. രുചികരങ്ങളായ പലതരം കറികളുണ്ടെങ്കിലും ആ വീട്ടിലെ ഒരംഗത്തിന് കോഴിയിറച്ചിയുണ്ടെങ്കിലേ ഭക്ഷണത്തിന് രുചിയാകുകയുള്ളൂ. വയറു നിറച്ച് ഭക്ഷണം കഴിക്കാനുള്ളപ്പോള്‍ കൂടുതല്‍ സ്വാദിനായി കറിവയ്ക്കുന്നതിന്, വളര്‍ത്തുന്ന കോഴിയെ കൊല്ലുന്നത് ഹിംസയാണ്. അനാവശ്യമായി ഒരു ചെടിയുടെ പൂവിറുക്കുന്നതുപോലും ഹിംസയാണെന്നുപറയാം.
സ്വാര്‍ത്ഥതയ്ക്കുവേണ്ടി, സ്വന്തം സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ഏതൊരു ജീവിയോടും ചെയ്യുന്ന ദ്രോഹവും ഹിംസയാണ്. തന്‍കാര്യത്തിന്, സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി മറ്റുള്ളവരെ പരിഹസിക്കുന്നതും ദ്രോഹിക്കുന്നതുമൊക്കെ ഹിംസയുടെ കൂട്ടത്തില്‍ വരും. തന്റെ കാര്യസാധ്യത്തിന് മറ്റുള്ളവരുടെ മുന്നില്‍ പ്രമാണിയാകാന്‍ അന്യരുടെ സത്കര്മങ്ങളെ കുറ്റപ്പെടുത്തുന്നവര്‍ അനുഷ്ഠിക്കുന്നതും ഇതു തന്നെയാണ്.
എന്നാല്‍ സമൂഹത്തിന്റെ ശ്രേയസ്സിനുവേണ്ടി ഒരു വ്യക്തിയെ വേദനിപ്പിക്കേണ്ടി വന്നാല്ക്കൂടി അതിനെ ഹിംസയെന്ന കൂട്ടത്തില്‍പ്പെടുത്താന്‍ കഴിയില്ല. മഹാഭാരതയുദ്ധത്തെ ധര്മ്മയുദ്ധമാക്കി പണ്ഡിതര്‍ കരുതുന്നത് ഇതുകൊണ്ടാണ്. ധര്‍മം സ്ഥാപിക്കാനായി നടത്തിയ ഹിംസയായിരുന്നു അത്. മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കാന്‍, പ്രവര്‍ത്തിക്കാന്‍ മക്കള്‍ക്കു കഴിയണം.
സ്വാര്‍ത്ഥബുദ്ധികളുടെ കര്‍മം ഒരാളെ വെട്ടി മുറിക്കുന്നതുപോലെയാണെങ്കില്, നിസ്വാര്ത്ഥനായഒരാളുടെ കര്‍മം ആ മുറിവ് മരുന്നുവച്ച് സുഖപ്പെടുത്തുന്നതുപോലെയാണ്. രണ്ടും കര്‍മം തന്നെ. പക്ഷേ രണ്ടു ഭാവവും വ്യത്യസ്തമാണ്. ഒന്ന് ദ്രോഹമനസ്സ്, മറ്റേത് കരുണമനസ്സ്. കരുണമനസ്സ് മക്കള്‍ക്ക് ഉണ്ടാവണമെന്നാണ്.
`
പ്രതികരിക്കാൻ ഇവിടെ എഴുതുക: