ന്യൂയോര്‍ക്ക്: തമിഴ്നാട്ടിലെ വെല്ലൂരില്‍ ബസ് ഡ്രൈവര്‍ മരിച്ചത് ഉല്‍ക്ക വീണല്ലെന്ന് നാസ. കാമരാജ് എന്നയാള്‍ മരിച്ചത് ഉല്‍ക്ക വീണാണെന്ന് മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചിരുന്നു. ഇത് ഉല്‍ക്ക വീണുള്ള ലോകത്തെ ആദ്യ മരണമാണെന്ന് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.
ഈ വാര്‍ത്ത ലോകമെങ്ങും പ്രചരിക്കുന്നതിനിടെയാണ് കാമരാജ് മരിച്ചത് ഉല്‍ക്ക വീണല്ലെന്ന് നാസ പറയുന്നത്. മറ്റെന്തെങ്കിലും സ്ഫോടനത്തിലാകാം മരണം. ഉല്‍ക്ക വീണതെന്ന് പറയപ്പെടുന്ന സ്ഥലത്തെ കുഴിയുടെയും പാറക്കഷണത്തിന്റെയും ചിത്രങ്ങള്‍ വിലയിരുത്തി നാസ ശാസ്ത്രജ്ഞര്‍ പറഞ്ഞു. സ്ഥലത്ത് അഞ്ചടി നീളവും രണ്ടടി വീതയുമുള്ള കുഴി രൂപപ്പെട്ടിരുന്നു. ഇവിടെ നിന്ന് കറുത്ത ഒരുകല്ക്കഷണവും പോലീസ് കണ്ടെടുത്തു.
ഉല്‍ക്ക ഭൂമിയില്‍ എത്തും മുന്‍പു തന്നെ അവ തണുക്കും.സ്ഥലത്തു നിന്ന് കണ്ടെടുത്ത പാറയ്ക്ക് ഏതാനും ഗ്രാം തൂക്കമേയുള്ളു. ഭൂമിയിലുള്ള പാറയുടെ ഒരു കഷണമാണിതെന്നാണ് സൂചന. നാസ ശാസ്ത്രജ്ഞര്‍ പറയുന്നു.
ഉല്‍ക്കാ വര്‍ഷം ഉണ്ടാകുമെന്ന് പ്രവചനം ഉണ്ടായിരുന്നില്ല. അത്തരമൊരെണ്ണം ഉണ്ടായിട്ടുമില്ല. അത് ഉല്‍ക്കയാണെങ്കില്‍ അപൂര്‍വ്വ പ്രതിഭാസം തന്നെ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ പ്രൊഫ. ജിസി അനുപമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: