കൊച്ചി : ഒമ്പതുമാസം പ്രായമുള്ള അലിയ ഫാത്തിമയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് രണ്ടു ലക്ഷം രൂപ കൂടി നല്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഫാത്തിമയെ കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യാ പിതാവും ഭാര്യയും ശസ്ത്രക്രിയക്ക് ആശുപത്രിയില്‍ എത്തിക്കുന്നില്ലെന്നും തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പണമടച്ച് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കുട്ടിയെ വിട്ടു കിട്ടണമെന്നും ചൂണ്ടിക്കാട്ടി പൂജപ്പുര സ്വദേശിയായ പിതാവ് ബഷീര്‍ നല്കിയ ഹര്‍ജിലാണ് സര്‍ക്കാരിന്റെ വിശദീകരണം.
ഹര്‍ജി പരിഗണിക്കവെ ചികിത്സയ്ക്കായി സര്‍ക്കാര്‍ കൂടുതല്‍ തുക നല്കുമെന്നു അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അറിയിച്ചൂ.നേരത്തെ സര്‍ക്കാര്‍ മൂന്നു ലക്ഷം രുപ നല്‍കിയിരുന്നുവെന്നും രണ്ടു ലക്ഷം രൂപ കൂടി അനുവദിച്ച് ചൊവാഴ്ച ഉത്തരവിറക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജിക്കാരനും ഭാര്യ സിജിനയും തമ്മിലുള്ള വിവാഹമോചന ഹര്‍ജി രമ്യതയില്‍ തീര്‍പ്പാകുന്നതിനു സാധ്യതയുണ്ടെന്നും അലിയ ഫാത്തിമയോടൊപ്പം ഇരുവരും ഒരുമിച്ചു താമസിക്കുകയാണെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി.
കുഞ്ഞിന്റെ ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന് പറഞ്ഞൂ. ഇതു സംബന്ധിച്ച രേഖകളും ഹാജരാക്കി.
ശസ്ത്രക്രിയക്കായി സ്വരൂപിക്കുന്ന പണം എസ്.ബി.ടിയുടെ പൂജപ്പുര ശാഖയില്‍ തുടങ്ങിയിട്ടുള്ള അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹീം, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചു.കുഞ്ഞിന്റെ ചികിത്സയ്ക്ക് എത്ര തുക കൂടി വേണമെന്നു അറിയിക്കാന്‍ തിരുവനന്തപുരത്തെ കിംസ് ആശുപത്രി അധികൃതര്‍ക്കും കോടതി നിര്‍ദേശം നല്കി. ഹര്‍ജി ഫെബ്രുവരി 25നു വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: