പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ ദാർശനികവും സാമൂഹികവുമായ കാഴ്ച്ചപ്പാടുകൾ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അറിയപ്പെടുന്ന ദീനദയാൽജിയേക്കാൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതകൾ അടുത്തറിയാൻ വായനക്കാർക്ക് താൽപ്പര്യമുണ്ടാകും.
ദീനദയാൽജിയുടെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങളെപ്പറ്റി പ്രശസ്തരായ പലരും എഴുതിയിട്ടുണ്ട്. ഒരുകാര്യം ഉറപ്പിച്ചുപറയാം. രാഷ്ട്രത്തിനായി സ്വയം സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അദ്ദേഹം എന്നും ഒരു മാതൃകയായിരിക്കും. ദീനദയാൽജിയെന്ന രാഷ്ട്രീയ നേതാവിൽ കാണാൻ കഴിയുന്ന ഗുണങ്ങൾ ഒരുപക്ഷേ മഹാത്മജിയിൽ മാത്രമേ കണ്ടെത്താൻ കഴിയൂ. ദീനദയാൽജി ഒരേസമയം ഒരു രാഷ്ട്രീയനേതാവും മനീഷിയുമായിരുന്നു. ഒരു താപസന്റെ നിഷ്ഠയോടെയാണ് അദ്ദേഹം ജീവിച്ചത്. ഭാരതീയ ജനസംഘം എന്ന രാഷ്ട്രീയപാർട്ടിയുടെ അസംഖ്യം പ്രവർത്തകരെ അദ്ദേഹം ഭാവി നേതാക്കളായി വളർത്തിയെടുത്തു.
ദീനദയാൽ ഉപാധ്യായ എന്ന നേതാവിന്റെ ഏറ്റവും വലിയ പ്രത്യേകത ജീവിതത്തിൽ അദ്ദേഹം പുലർത്തിയ ലാളിത്യമായിരുന്നു. പാസഞ്ചർ വണ്ടികളിലെ മൂന്നാം ക്ലാസ്സ് കമ്പാർട്ടുമെന്റുകളിലാണ് പതിവായി യാത്രചെയ്യാറുള്ളത്. പണം ലാഭിക്കാൻവേണ്ടി മാത്രമല്ല, വായിക്കുവാനും എഴുതുവാനും അധികസമയം കണ്ടെത്തുവാൻകൂടിയായിരുന്നു ഇത്. ~ഒരിക്കൽ ബലിയായിൽ നിന്ന് ബനാറസിലേക്കു യാത്രവേണ്ടിവന്നു. കംപാർട്ട്മെന്റ് നിറയെ യാത്രക്കാർ. മൂന്നാംക്ലാസിൽ ടിക്കെറ്റടുത്ത ദീനദയാൽജി പ്രവർത്തകരുടെ നിർബന്ധംമൂലം തന്റെ ബെഡിംഗ് രണ്ടാംക്ലാസ് കംപാർട്ട്മെന്റിൽ കൊണ്ടുവിരിച്ചു. എന്നാൽ ബനാറസിൽ എത്തിയപ്പോൾ ടിടിയുടെ അടുത്തെത്തി രണ്ടുക്ലാസുകൾ തമ്മിലുള്ള നിരക്കിലെ വ്യത്യാസം തിരിച്ചെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അയാൾ വിസമ്മതിച്ചപ്പോൾ സ്റ്റേഷൻ മാസ്റ്ററെ കണ്ട് പണം തിരികെനൽകി. മുപ്പതുവർഷത്തെ സേവനത്തിനിടയിലെ ആദ്യസംഭവമാണിതെന്ന് ആ സ്റ്റേഷൻ മാസ്റ്റർ അത്ഭുതംകൂറി.
ദീനദയാൽജിയുടെ ഓർമശക്തിയും കർമശക്തിയും കാലം ചെല്ലുംതോറും തീഷ്ണമായിവന്നു. അതിനൊരിക്കലും വാർദ്ധക്യം ബാധിച്ചതായി ആർക്കും തോന്നിയില്ല. അദ്ദേഹം ഒരു സാധാരണക്കാരനായിരുന്നു. വാക്കിലും പ്രവൃത്തിയിലും ചിന്തയിലും സാധാരണക്കാരനെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. 1967 ലെ തെരഞ്ഞെടുപ്പുസമയം. ഒരുമിനിട്ടുപോലും പാഴാക്കാനില്ലാത്ത അക്കാലത്ത് ‘രാഷ്ട്രധർമ’ വാരിക ദീനദയാൽജിയോട് ഒരു ലേഖനം ആവശ്യപ്പെട്ടു. തിരക്കിന്റെ കാര്യം അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ രണ്ടാഴ്ചകഴിഞ്ഞ് ദീനദയാൽജിയെ വീണ്ടും കണ്ട വാരികയുടെ പ്രതിനിധിക്ക് തന്റെ ബാഗിൽനിന്നും എഴുതിതീർത്ത ലേഖനം അദ്ദേഹം എടുത്തുനൽകി! ഓടുന്ന തീവണ്ടിയിൽവച്ച് എഴുതിയതായിരുന്നു അവയെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമായി. നിരന്തരമായി എഴുതേണ്ടിയിരുന്നതിനാൽ അദ്ദേഹം മൂന്നുപേനകൾ ഉപയോഗിച്ചിരുന്നു.
ആർഎസ്എസിന്റെ ആദർശങ്ങളാണ് ദീനദയാൽജിയെ സ്വദേശി ആശയത്തിന്റെ ശക്തനായ വക്താവാക്കിയത്. സ്വദേശി ഉൽപ്പന്നം ലഭിക്കുമെങ്കിൽ അദ്ദേഹം ഒരിക്കലും അതിനുപകരം വിദേശി ഉൽപ്പന്നം സ്വീകരിക്കുമായിരുന്നില്ല. ‘സ്വദേശിമനഃസ്ഥിതി സർവവ്യാപിയാകണം.’ സ്വദേശിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ സങ്കൽപ്പം ഇത്തരത്തിലായിരുന്നു:
”ഭാരതത്തിൽ ഉൽപ്പാദിപ്പിച്ചതുകൊണ്ടുമാത്രം അത് സ്വദേശിയാകുന്നില്ല. വിദേശമൂലധനശക്തികൾ ഭാരതത്തിൽ ഉൽപ്പാദനം നടത്തിയാലും കോടിക്കണക്കിന് രൂപ ലാഭമായി വിദേശത്തേക്ക് പോകുമല്ലോ.” അതുകൊണ്ട് അത്തരം നീക്കങ്ങളെ മിഥ്യാ സ്വദേശിസങ്കൽപ്പമായാണ് അദ്ദേഹം കണ്ടത്. അതായത് സ്വദേശിയെന്നത് ഒരു മനഃസ്ഥിതിയെന്നതുപോലെതന്നെ രാജ്യത്തിനു ഗുണകരമാവുകയും വേണം. നരേന്ദ്രമോദി സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ദീനദയാൽജിയുടെ സ്വദേശിസങ്കൽപ്പത്തിന്റെ ആധുനിക രൂപമായി കണക്കാക്കാം.
1963 ലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ശ്രദ്ധേയമായിരുന്നു. ഉത്തര്‍പ്രദേശിലെ കനൗജ്, അമ്റോഹ, ജാന്പൂര് എന്നീ മണ്ഡലങ്ങളില്‍ യഥാക്രമം ഡോ. ലോഹ്യ, ആചാര്യ കൃപലാനി, ദീനദയാല്‍ ഉപാധ്യായ എന്നിവര്‍ മത്സരിച്ചതായിരുന്നു കാരണം. അതിനുമുന്പുനടന്ന തെരഞ്ഞെടുപ്പില്‍ അടല്‍ബിഹാരി വാജ്പേയിയുടെ അപ്രതീക്ഷിത പരാജയം ജനസംഘത്തിന് ഒരു പ്രഹരമായി. അതുകൊണ്ടുതന്നെയാണ് ദീനദയാല്‍ജിയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. അദ്ദേഹമാണെങ്കില്‍ മത്സരിക്കുന്നതില്‍ വിമുഖനും. എന്നാല്‍ ഒരു പ്രചാരകന് എന്നനിലയില്‍ ഭാവുറാവു ദേവറസിന്റെ നിര്ബ്ബന്ധത്തിനുവഴങ്ങിയാണ് അദ്ദേഹം മത്സരിക്കാന്‍ തയ്യാറായത്. തന്റെ ആദര്‍ശത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് ദീനദയാല്‍ജി പ്രചാരണത്തില്‍ ഏര്‍പ്പെട്ടത്. രാഷ്ട്രീയത്തിന്റെ മാര്‍ഗ്ഗം വ്യത്യസ്തമാണല്ലോ. ദീനദയാല്‍ജി അപ്രതീക്ഷിതമായി പരാജയപ്പെട്ടു. എന്നാല്‍ പരാജയം അദ്ദേഹത്തെ ബാധിച്ചതേയില്ല. ഫലം അറിഞ്ഞദിവസംതന്നെ അദ്ദേഹം വാരാണസിയില്‍ എത്തുകയും അക്ഷോഭ്യനായി ഒരു ബൈഠക്കില്‍ പങ്കെടുക്കുകയും ചെയ്തായി ഭാവുറവുജി രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് ലഭിച്ച അംഗീകാരവും പ്രശസ്തിയും ദീനദയാല്‍ജിയില്‍ ഒരുമാറ്റവും ഉണ്ടാക്കിയില്ല. വ്യക്തിബന്ധങ്ങളും ജീവിതത്തിലെ ലാളിത്യവും അതുപോലെ തന്നെ തുടര്‍ന്നു. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ഏതുവിഷയത്തിലും ഉണ്ടാകാവുന്ന സംശയങ്ങള്‍ അദ്ദേഹം ദൂരീകരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ നേതൃഗുണം അനുപമമായിരുന്നു. ഗുരുജി ഗോള്‍വല്‍ക്കര്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടത്, ദീനദയാല്‍ജിക്ക് ഊഷ്മളമായ ഹൃദയവും ശാന്തമായ തലച്ചോറുമാണുള്ളത് എന്നാണ്. ഹൃദയത്തിന്റെ ഊഷ്മളത അദ്ദേഹത്തിന്റെ മനോനിലയെ അലട്ടിയില്ല. അതുപോലെതന്നെ ശാന്തമായ മസ്തിഷ്കം ഹൃദയത്തിലെ അഗ്നിയെ കെടുത്തിയുമില്ല.
1963 ല്‍ ദീനദയാല്‍ ഉപാധ്യായ അമേരിക്ക സന്ദര്‍ശിച്ചു. മടക്കയാത്രയില്‍ അദ്ദേഹം ലണ്ടനില്‍ എത്തി. അവിടെ അദ്ദേഹത്തിന്റെ പത്രസമ്മേളനം സംഘടിപ്പിച്ചിരുന്നു. അന്ന് ജനസംഘം യൂറോപ്പില്‍ അറിയപ്പെട്ടിരുന്നില്ല. മാത്രമല്ല, ഒരു നെഹ്രൂവിയന് പദപ്രയോഗമായ ‘എ ഹിന്ദു കമ്മ്യൂണല്‍ പാര്‍ട്ടി’ എന്നാണ് പലരും പാര്‍ട്ടിയെ വിളിച്ചിരുന്നത്. ഒരു ജനസംഘം നേതാവ് ലണ്ടനില്‍ ആദ്യമായി പത്രക്കാരെ കണ്ടത് അതുകൊണ്ടുതന്നെ വലിയ വാര്‍ത്തയായി. ധാരാളം പത്രലേഖകര്‍ പത്രസമ്മേളനത്തിന് എത്തിയിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട സമ്മേളനത്തില്‍ ജനസംഘത്തിന്റെ നയങ്ങള്‍ തലനാരിഴ കീറി ചര്‍ച്ചചെയ്യപ്പെട്ടു. വിമര്‍ശിക്കാന്‍ എത്തിയവര്‍പോലും ദീനദയാല്‍ജിയുടെ ആത്മാര്‍ത്ഥവും ഋജുവുമായ സമീപനത്തില്‍ ആകൃഷ്ടരായി. ജനസംഘത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ വലിയൊരളവുവരെ ഇല്ലാതാക്കാന്‍ ഈ പത്രസമ്മേളനത്തിന് കഴിഞ്ഞു. പല ലേഖകരും അദ്ദേഹവുമായി ഒറ്റയ്ക്ക് സംസാരിക്കാന്‍ തിരക്കുകൂട്ടി. ഊഷ്മളമായ ആ അന്തരീക്ഷം ദീനദയാല്‍ജിയെയും വികാരഭരിതനാക്കി. അടുത്ത പ്രഭാതത്തിലെ മാഞ്ചസ്റ്റര്‍ ഗാര്ഡിയന് പത്രം എഴുതിയത്, ‘എ മാന്‍ ടു ബി വാച്ച്ഡ്’ (ശ്രദ്ധിക്കപ്പെടേണ്ട ഒരു മനുഷ്യന്) എന്നായിരുന്നു.
ദീനദയാല്‍ജി ഒരു യഥാര്‍ത്ഥ ജനാധിപത്യവാദിയായിരുന്നു. ഗ്വാളിയോര്‍ സമ്മേളനത്തില്‍ ജനസംഘത്തിന്റെ ‘തത്വവും നയവും’ ചര്‍ച്ച ചെയ്ത വേളയില്‍ അതു വ്യക്തമായി. എഴുന്നൂറോളം പ്രതിനിധികള്‍ക്കും അദ്ദേഹം നോട്ടുബുക്കുകള്‍ വിതരണം ചെയ്തു. നയരേഖയിലെ ഓരോ വാചകവും ഓരോ വാക്കും ചര്‍ച്ചയ്ക്ക് വിധേയമാക്കി. നോട്ടുബുക്കില്‍ ഓരോ പേജിലും പ്രധാന പോയിന്റുകള്‍ എഴുതി അടുത്ത ഏതാനും പേജുകള്‍ ഒഴിച്ചിടാന്‍ ആവശ്യപ്പെട്ടു. അങ്ങനെ രേഖപ്പെടുത്തിയ പ്രധാന ആശയങ്ങളെ സംബന്ധിച്ച് തങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ രാത്രിയില്‍ ആലോചിച്ച് എഴുതി അടുത്ത ദിവസം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ ലഭിച്ച നിര്‍ദ്ദേശങ്ങളില്‍ രൂക്ഷമായി അഭിപ്രായഭേദങ്ങളുള്ളവ വോട്ടിനിട്ട് ഭൂരിപക്ഷം അനുസരിച്ചായിരുന്നു ‘തത്വവും നയവും’ ജനസംഘത്തിന്റെ ഒദ്യോഗിക രേഖയായി അംഗീകരിച്ചത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്ത് നിലനിര്‍ത്തിയ പല സ്ഥാപനങ്ങളും ഉടച്ചുവാര്ക്കണെമന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അതുകൊണ്ട് പഞ്ചവത്സരപദ്ധതികളും ആസൂത്രണകമ്മീഷനും ഉടച്ചുവാര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എതിരാളികളെ വിസ്മയിപ്പിച്ചുകൊണ്ട് ജനസംഘം 1952 ലെ തെരഞ്ഞെടുപ്പില്‍ തന്നെ ഒരു ദേശീയ പാര്‍ട്ടിയായി അംഗീകരിക്കപ്പെട്ടു. എന്തുകൊണ്ട് ജനസംഘത്തിന് മുസ്ലിംലീഗുമായി സഖ്യം ഉണ്ടാക്കിക്കൂടാ എന്നചോദ്യം ഉയര്‍ന്നു. ലീഗ് അവരുടെ ദേശവിരുദ്ധനയം ഉപേക്ഷിക്കുകയും ജനസംഘത്തിനോടൊപ്പം ചേരുകയും ചെയ്താല്‍ പാര്‍ട്ടിയില്‍ ആരോപിക്കപ്പെടുന്ന വര്‍ഗ്ഗീയത ഇല്ലാതാവുമെന്നായിരുന്നു ചിലരുടെ വിശ്വാസം. ഇതിനോട് ദീനദയാല്‍ജി ഇങ്ങനെയാണ് പ്രതികരിച്ചത്. ”നാം കോണ്‍ഗ്രസിനെപ്പോലെ വോട്ടുവിലപേശാനില്ല, കോണ്‍ഗ്രസാണ് ഹിന്ദു-മുസ്ലിം ഭേദഭാവന ഉണ്ടാക്കിയത്. അത് അവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനായിരുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസാണ് വര്‍ഗ്ഗീയകക്ഷി. നമുക്ക് അഹിന്ദുക്കളോട്, അവര്‍ ദേശീയ വാദികളായിരിക്കുന്നിടത്തോളം ഒരു തര്‍ക്കവുമില്ല. നാം അവരോട് സൗഹൃദം പുലര്‍ത്തിക്കൊണ്ട് അവരില്‍ രാജ്യസ്നേഹം വളര്‍ത്തുകയാണ് വേണ്ടത്. വോട്ട് നമുക്ക് പ്രശ്നമല്ല. എന്തുവന്നാലും പാര്‍ട്ടി അച്ചടക്കം നാം നിലനിര്‍ത്തുകതന്നെ ചെയ്യും. രാഷ്ട്രീയത്തില്‍ എല്ലാം നല്ലതെന്നുള്ള മുദ്രാവാക്യം നമുക്ക് സ്വീകാര്യമല്ല”.
എല്ലാതരത്തിലും അതുല്യനായ നേതാവായിരുന്നു ദീനദയാല്‍ ഉപാധ്യായ. വായന അദ്ദേഹത്തിനു ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒരിക്കല്‍ ഭാരതത്തിലെ പഞ്ചവത്സരപദ്ധതികളെപ്പറ്റി പുസ്തകമെഴുതുവാന്‍ ദീനദയാല്‍ജി ആലോചിച്ചു. ഇക്കാര്യം അദ്ദേഹം ആര്‍എസ്എസ് നേതാവായിരുന്ന ഡോ. രാജേന്ദ്രസിങ്ങുമായി പങ്കുവച്ചു. ദീനദയാല്‍ സാമ്പത്തിക ശാസ്ത്രം ഒരുവിഷയമായി പഠിച്ചിരുന്നില്ലല്ലോ എന്ന കാര്യം രജുഭയ്യ അദ്ദേഹത്തെ ഓര്‍മപ്പെടുത്തി. ആ സമയം ദീനദയാല്‍ജിയുടെ മറുപടി രജുഭയ്യയെ അത്ഭുതപ്പെടുത്തി. അദ്ദേഹം പറഞ്ഞത് സാമ്പത്തിക ശാസ്ത്രത്തില്‍ പ്രാഥമിക ഗ്രന്ഥങ്ങള്തൊട്ട് ആധികാരികഗ്രന്ഥങ്ങള്വരെ ഏതാണ്ട് 500 ല്‍ അധികം പുസ്തകങ്ങള്‍ താന്‍ വായിച്ചിട്ടുണ്ട് എന്നായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ‘ജീനിയസ്’.
ഡോ. അരവിന്ദ് ലെലെ ഓര്‍മിക്കുന്ന ഒരു സംഭവമുണ്ട്. ഒരിക്കല്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരുടെ ഒരു സെമിനാറില്‍ ദീനദയാല്‍ജി പങ്കെടുത്തു. അന്നദ്ദേഹം ഏറ്റവും പുതിയ വിദേശ ജേര്‍ണലുകളില്‍ വന്ന ലേഖനങ്ങളാണ് ഉദ്ധരിച്ചത്. അവയില്‍ പലതും പണ്ഡിതന്മാരായ ആ പ്രൊഫസര്‍മാരുടെ ശ്രദ്ധയില്‍പ്പോലും എത്തിയിരുന്നില്ല.
1967 ലെ കോഴിക്കോട് സമ്മേളനത്തെ പി. പരമേശ്വരന് ഇങ്ങനെ ഓര്‍മ്മിക്കുന്നു: ”സമ്മേളനനഗരിയിലേക്ക് ദീനദയാല്‍ജി ഒരിക്കലും കാറില്‍ പോകാറില്ല. മറ്റു പ്രതിനിധികളെപ്പോലെ നടന്നുപോകുകയും ഗെയിറ്റില്‍ തന്റെ കാര്‍ഡ് കാണിച്ച് ബോധ്യപ്പെടുത്തുകയും ചെയ്യുമായിരുന്നു. അലക്കുകാരനെപ്പോലും തോളില്‍ തട്ടി ‘പറയൂ സഹോദരാ,’ എന്നായിരിക്കും അദ്ദേഹത്തിന്റെ സംബോധന. അങ്ങനെ തന്റെ ലാളിത്യം വസ്ത്രത്തിലും ആഹാരത്തിലും യാത്രയിലും പെരുമാറ്റത്തിലും എല്ലാം വെളിവായിരുന്നു.”
വിനയാന്വിതനെങ്കിലും ആദര്ശപരമായിരുന്നു ദീനദയാലിന്റെ നിലപാടുകള്‍. ഒരിക്കല്‍ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനത്തിനായെത്തി. ക്ഷേത്രത്തില്‍ എല്ലായിടത്തും പണം കൊടുക്കേണ്ട അവസ്ഥയായിരുന്നു. ഒരിടത്ത് പൂജാരിമാര്‍ നിര്‍ബന്ധപൂര്‍വ്വം പണം അടക്കാന്‍ ആവശ്യപ്പെട്ടു. കുപിതനായ ദീനദയാല്‍ ദര്‍ശനം മതിയാക്കി ക്ഷേത്രത്തിനു പുറത്തുകടന്നു. മാത്രമല്ല വൈകുന്നേരം ക്ഷേത്രത്തിനു പുറത്തുനടന്ന പൊതുയോഗത്തില്‍ അദ്ദേഹം ഈ സംഭവത്തെ വിമര്‍ശിച്ചു.
ഒരിക്കല്‍ പഞ്ചാബില്‍നിന്ന് പര്യടനം കഴിഞ്ഞെത്തിയ അടല്‍ബിഹാരി വാജ്പേയി ക്ഷുഭിതനും ക്ഷീണിതനും ആയിരുന്നു. ആ യാത്രയില്‍ അദ്ദേഹത്തിന് വളരെ തിരക്കും കഷ്ടപ്പാടുകളും സഹിക്കേണ്ടിവന്നു. ”എന്റെ എല്ലാ യാത്രാപരിപാടികളും റദ്ദുചെയ്തിരിക്കുന്നു” അടല്‍ജി പ്രഖ്യാപിച്ചു. പാര്‍ട്ടി ഓഫീസ് പെട്ടെന്ന് നിശബ്ദമായി. എല്ലാ പ്രവര്‍ത്തകരും ദീനദയാല്‍ജിയുടെ മുഖത്തേക്ക് നോക്കി. അക്ഷോഭ്യനായി ദീനദയാല്‍ജി പറഞ്ഞു, ”അങ്ങ് ഒന്നു കുളിച്ചിട്ട് വരൂ.” അടല്‍ജി കുളികഴിഞ്ഞുവരുമ്പോഴേക്കും ദീനദയാല്‍ സ്വയം പാകപ്പെടുത്തിയ ചപ്പാത്തിയും ദാലും പച്ചക്കറിയും തയ്യാറാക്കി കഴിഞ്ഞിരുന്നു. സ്നേഹത്തോടെ അടല്‍ജിക്കു ഭക്ഷണം വിളമ്പി അദ്ദേഹത്തെ സന്തുഷ്ടനാക്കി. അല്പ്പസമയത്തെ വിശ്രമിത്തിനുശേഷം അടല്‍ജി സന്തോഷവാനായി വീണ്ടും യോഗത്തിനുപോയി.
സംഘാടകന്‍ എന്ന നിലയില്‍ ദീനദയാല്‍ എന്നും മനുഷ്യത്വ പൂര്‍ണ്ണമായേ പെരുമാറാറുള്ളൂ. ”എവിടെയും ഒട്ടിക്കാന്‍ കഴിയുന്ന പോസ്റ്റര്‍പോലെ ഒരു നിര്ജ്ജീവവസ്തുവല്ല പ്രവര്ത്തകന്” എന്ന് അദ്ദേഹം പറയുമായിരുന്നു. രാമദാസ് കലാസ്കറെ മദ്രാസില്‍ ജനസംഘം മുഴുവന്‍ സമയ പ്രവര്‍ത്തകനായി നിയമിച്ചു. എന്നാല്‍ അദ്ദേഹത്തിനു ബംഗാളില്‍ പോകാനായിരുന്നു താല്‍പ്പര്യം. രാമദാസ് ഒരു സംഘപ്രചാരകനാണെന്നും അതുകൊണ്ട് മദ്രാസും ബംഗാളും ഒരുപോലെയെന്നു കരുതണമെന്നും ഒരു നേതാവ് അഭിപ്രായപ്പെട്ടപ്പോള്‍, ”പ്രചാരകന് ഒരു ജീവനില്ലാത്ത വസ്തുവല്ല, അയാളും മനുഷ്യനായതിനാല്‍ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാകും” എന്നായിരുന്നു ദീനദയാല്‍ജിയുടെ പ്രതികരണം.
രാഷ്ട്രീയ പ്രവര്ത്തകന് സ്വന്തം അഹന്തയെ അതിക്രമിക്കുന്നവനാകണം. ദീനദയാല്‍ജി ആര്‍എസ്എസിന്റെ ഒരു ‘ശിബിര അധികാരി’യായിരുന്നപ്പോഴത്തെ സംഭവം ബാല സ്വയംസേവകനായിരുന്ന വസന്ത് അണ്ണാവൈദ്യ ഓര്‍മിക്കുന്നു: സംഘപ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ ദീനദയാലിന്റെ കണ്ണുകളില്‍നിന്നും കണ്ണീര് ഒഴുകുന്നതു കാണാം. ഒരിക്കല്‍ പിലിബിത്തില്‍ പോയതിനുശേഷം അദ്ദേഹം ലഖിംപൂരില്‍ തിരിച്ചെത്തി. തന്റെ ലഗേജുകള്‍ അദ്ദേഹം കാര്യാലയത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മരംകൊണ്ടുള്ള പെട്ടിയില്‍ നിന്നും ഒരുപേപ്പര്മാത്രം പുറത്തെടുത്തു. ശേഷിക്കുന്നതൊക്കെ കത്തിച്ചുകളയാല് വൈദ്യയോട് ആവശ്യപ്പെട്ടു. കത്തിക്കാന്‍ ഏല്‍പ്പിച്ചതൊക്കെ ദീനദയാല്‍ജിയുടെ വിലപ്പെട്ട സര്‍ട്ടിഫിക്കറ്റുകളായിരുന്നു. എല്ലാം ഒന്നാംക്ലാസില്‍ ഒന്നാം റാങ്കില്‍ പാസ്സായതിന്റെ രേഖകള്‍. ഇതുവേണ്ടിയിരുന്നോ എന്ന് ചോദിച്ച വൈദ്യയോട്, ”രാഷ്ട്രത്തിനായി സ്വയം സമര്‍പ്പിച്ച തനിക്ക് ഇനി ഇതിന്റെ ആവശ്യമില്ല” എന്നായിരുന്നു പ്രതികരണം.
1971 ലെ തെരഞ്ഞെടുപ്പില്‍ ദീനദയാല്‍ ഉപാധ്യായയുടെ അഭാവം ഭാരതീയ ജനസംഘത്തിന് നികത്താനാവാത്ത നഷ്ടമായി. 1967 ല്‍ തെരഞ്ഞെടുപ്പിനു മുമ്പ് ദീനദയാല്‍ജി പ്രവചിച്ചത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയായിരുന്നു. ഭാരതത്തിലെ പ്രതിപക്ഷ കക്ഷികളുടെ പരാജയമാണ് കോണ്‍ഗ്രസിന്റെ അധികാരം നിലനിര്‍ത്താന്‍ കാരണമെന്ന് അദ്ദേഹം പറയുമായിരുന്നു. പലസംസ്ഥാനങ്ങളിലും കൂട്ടുകക്ഷിസര്ക്കാരുകള് അധികാരത്തില്‍ വരുമെന്നും അത് ക്രമേണ കോണ്‍ഗ്രസിന്റെ അധികാരക്കുത്തക അവസാനിപ്പിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം.
(പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ:
ധര്‍മ്മരാജ്യത്തിന്റെ പ്രവാചകന് എന്ന
പുസ്തകത്തിന്റെ രചയിതാവാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: