പയ്യന്നൂര്‍: കാവുകളിലും കളിയാട്ട വേദികളിലും അസുരവാദ്യത്തിന്റെ കേളികൊട്ടുയരുമ്പോള്‍, അണിയറയില്‍ മുഖത്തെഴുത്തിന്റെ ചായങ്ങള്‍ തയ്യാറാകുമ്പോള്‍, തോറ്റംപാട്ടിന്റെ ശീലുകള്‍ അന്തരീക്ഷത്തിലുയരുമ്പോള്‍ കുഞ്ഞിരാമന് കുറ്റൂരാന് തന്റെ പ്രായം മറക്കും. തന്റെ ശരീരത്തിലേക്കും മനസ്സിലേക്കും തെയ്യക്കോലത്തിന്റെ മാന്ത്രികത ഉറഞ്ഞാടുമ്പോള്‍ ജീവിതം തന്നെ ദൈവത്തിന് സമര്‍പ്പിച്ച ഒരു കലാകാരന് പ്രായം ഒരു പ്രശ്നമാകില്ല. ഓര്‍മ്മവെച്ച കാലം മുതല്‍ ആടിവേടന്‍ തെയ്യംകെട്ടി അച്ഛന് അതിയടം കോരപ്പെരുവണ്ണാന്റെ കുടെ ഗ്രാമവഴികളിലൂടെ നടക്കുമ്പോള്‍ത്തന്നെ കുഞ്ഞിരാമന് തന്റെ ദൈവനിയോഗത്തെക്കുറിച്ച് തിരിച്ചറിഞ്ഞിരുന്നു. ഇന്ന് പ്രായം എഴുപതിലെത്തിയിട്ടും തെയ്യക്കാലമാകുമ്പോള്‍ കുറ്റൂരാന് തന്റെ ചമയങ്ങളെല്ലാമൊരുക്കി ഇഷ്ടമൂര്‍ത്തികളെ മെയ്യിലേക്കും മനസ്സിലേക്കും ആവാഹിക്കാന്‍ തയ്യാറായി നില്ക്കും.
അച്ഛന്റെ ശിക്ഷണത്തില്‍ പതിമൂന്നാം വയസ്സില്‍ പറവൂര്‍ തൊണ്ടച്ചന് ദേവസ്ഥാനത്ത് തൊണ്ടച്ചന് തെയ്യം കെട്ടി അരങ്ങേറ്റം. പത്തൊമ്പതാം വയസ്സു മുതല്‍ പറവൂര്‍ പുലിയൂരുകാളി ക്ഷേത്രത്തില്‍ തുടര്‍ച്ചയായി തെയ്യം കെട്ടിയാടുന്നു. അമ്പത്തിമൂന്നാം വയസ്സില്‍ പട്ടും വളയും കുറ്റൂരാന് എന്ന സ്ഥാനപ്പേര് ലഭിക്കുകയും ചെയ്തു. ഏറെ മെയ് വഴക്കം വേണ്ടുന്ന പുലിയൂരുകാളിത്തെയ്യം ഈ എഴുപതാംവയസ്സിലും കെട്ടിയാടുന്നത് പ്രായം തളര്‍ത്താത്ത ആ അര്‍പ്പണബോധം കൊണ്ടു മാത്രമാണ്. കതിവന്നൂര്‍ വീരന്റെ തോറ്റംപാട്ടുകളിലും ഒഴിവാക്കാന്‍ പറ്റാത്ത ഒരു പ്രതിഭയാണ് കുഞ്ഞിരാമന് കുറ്റൂരാന്. ചെക്കിച്ചേരി ഭഗവതി, കണ്ടനാര്കേളന്, ചുകന്നമ്മ, മുത്തപ്പന് എന്നീ തെയ്യക്കോലങ്ങളും കുറ്റൂരാന്റെ മികവ് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്നു. കണ്ണൂര്‍ കാനത്തൂര്‍ കാവിലെ ദൈവത്താറീൗശ്വരന്റെ മുടി ഇന്നും അണിയുന്നത് കുറ്റൂരാനാണ്. ഭാരതത്തിന്റെ വിവിധ പ്രദേശങ്ങള്‍ കൂടാതെ റഷ്യയിലും തെയ്യക്കോലം കെട്ടിയാടിയ കുറ്റൂരാന് പ്രായത്തിന്റെ അവശതകളൊന്നും മുഖത്തെഴുത്തിനിരുന്നാല് പിന്നെ അറിയില്ല.തികഞ്ഞ അര്‍പ്പണബോധത്തോടും അനുഷ്ഠാനത്തോടും കൂടി കോലം കെട്ടിയാടുകയും അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന കുറ്റൂരാന് തെയ്യം കലയോടുള്ള ആത്മസമര്‍പ്പണം തന്നെയാണ് കാല്ച്ചിലമ്പണിയുമ്പോള് ദൈവസാന്നിദ്ധ്യം മെയ്യിലേക്കാവാഹിച്ച് തിരുമുറ്റം നിറഞ്ഞാടാന്‍ സാധിക്കുന്നത്
ഭാര്യ രോഹിണി. കണ്ടനാര്‍ കേളന്, കതിവന്നൂര്‍ വീരന് തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്നതില്‍ വിദഗ്ദരായ ശശിധരന് പെരുവണ്ണാന്, സതീഷ് പറവൂര്‍, കമലാക്ഷി, ദീപാ ഷീബ എന്നിവരും അടങ്ങുന്നതാണ് കുറ്റൂരാന്റെ കുടുബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: