തിരുവനന്തപുരം: രാഷ്ട്രീയ യാത്രകളുടെ വേലിയേറ്റത്തിനിടെയാണ് കുമ്മനവും യാത്ര തുടങ്ങിയത്. അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന മുദ്രാവാക്യം കേട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ സംശയം. കക്ഷിരാഷ്ട്രീയത്തിന്റെ കള്ളികളിലൊതുങ്ങാത്ത മുദ്രാവാക്യങ്ങള്‍ക്ക് ജനങ്ങളെ ആകര്‍ഷിക്കാനാകുമോ? ഇരുമുന്നണികളെയും പ്രതിക്കൂട്ടിലാക്കുന്ന അഴിമതിയുടെയും അക്രമത്തിന്റെയും നാറുന്ന നൂറുകണക്കിന് വിവാദങ്ങള്‍ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ മലീമസമാക്കുമ്പോള്‍ രാഷ്ട്രീയ യാത്രകളില്‍ പതിവില്ലാത്ത മുദ്രാവാക്യം രാഷ്ട്രീയമായി നേട്ടമുണ്ടാക്കുമോയെന്ന സംശയം.
അനന്തപുരത്ത് നിന്നും വിമോചനത്തിന്റെ ശംഖൊലി മുഴക്കി സമരനായകന് കുമ്മനം അനന്തപുരിയിലെത്തുമ്പോള്‍ സംശയത്തിന്റെ കണിക പോലും അവശേഷിക്കുന്നില്ല. കേരളത്തിന്റെ ഭാവിരാഷ്ട്രീയത്തെ അടയാളപ്പെടുത്തിയാണ് ഓരോ ജില്ലയിലൂടെയും യാത്ര കടന്നുപോയത്.
”മറ്റെല്ലാ യാത്രകളും ജനങ്ങളെ അഭിവാദ്യം ചെയ്തു. എന്നാല്‍ വിമോചന യാത്രയെ ജനങ്ങള്‍ അഭിവാദ്യം ചെയ്തു.” തന്റെ യാത്രാനുഭവം ഒറ്റവരിയില്‍ കുമ്മനം വിവരിക്കുന്നതിങ്ങനെ. നടപ്പുരാഷ്ട്രീയ ശീലുകള്‍ക്ക് വഴങ്ങാത്ത മുദ്രാവാക്യം തന്നെയായിരുന്നു വിമോചന യാത്രയുടെ ഹൃദയം. പതിറ്റാണ്ടുകളോളം ഭരിച്ച് കേരളത്തെ ഭൂതകാലത്തില്‍ തളച്ചിട്ടവര്‍ നവകേരളം സൃഷ്ടിക്കാനിറങ്ങുമ്പോള്‍, സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്ക് കേരളത്തെ രക്ഷിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞവര്‍ രാഷ്ട്രീയ നാടകം കളിക്കുമ്പോള്‍ ഇരുമുന്നണികളും മറന്ന ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളായിരുന്നു വിമോചനയാത്ര മുന്നോട്ടുവെച്ചത്. ഒത്തുതീര്‍പ്പ് രാഷ്ട്രീയം കണ്ടുമടുത്ത ജനങ്ങള്‍ തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുണ്ടെന്ന് ആകുലപ്പെടുമ്പോഴാണ് അവരുടെ ഭാഷയില്‍ സംസാരിച്ച് കേരളരാഷ്ട്രീയത്തിലേക്ക് വിമോചന യാത്രയുമായി കുമ്മനം കടന്നുവന്നത്. വര്‍ഷങ്ങളോളം ഭരണം കുത്തകയാക്കിയവര്‍ ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍പോലും നിഷേധിച്ചതിന്റെ ഹൃദയഭേദകമായ കാഴ്ചകളിലൂടെയാണ് യാത്ര സഞ്ചരിച്ചത്. അവരുടെ ശബ്ദമായിരുന്നു യാത്രയില്‍ മുഴങ്ങിയത്.
ഒരു തെമ്മാടിയുടെ അവസാനത്തെ ആശ്രയമാണ് രാഷ്ട്രീയമെന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന അശ്ലീലമായ രാഷ്ട്രീയ രംഗമാണ് കേരളത്തിലേത്. ഇവിടേക്കാണ് സംശുദ്ധരാഷ്ട്രീയത്തിന്റെ പ്രവാചകനായി വെള്ളത്താടി തടവി കുമ്മനമെത്തിയത്. വിമോചനയാത്ര പതിവ് രാഷ്ട്രീയ രീതികള്‍ക്ക് ഒരു തിരുത്തായി മാറി. എതിരാളികളുടെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിക്കുമ്പോഴും പരിധിവിട്ട ഒരു വാക്കുപോലും നൂറിലേറെ വേദികളില്‍ സംസാരിച്ച കുമ്മനത്തില്‍ നിന്നും കേരളം കേട്ടില്ല. കേരളത്തില്‍ ഒരു വ്യവസായം തുടങ്ങാന്‍ എന്തൊക്കെ ചെയ്യേണ്ടി വരുമെന്നതിന്റെ തെളിവാണെന്നായിരുന്നു സോളാര്‍ അഴിമതിയെ കുമ്മനം വിശേഷിപ്പിച്ചത്. ഇത്തരത്തില്‍ ഏത് വിഷയത്തിലും ജനങ്ങളുടെ പക്ഷം അദ്ദേഹം യാത്രയിലുടനീളം അവതരിപ്പിച്ചു.
കുമ്മനമെന്ന നേതാവിനെ കേരളം എത്രമാത്രം നെഞ്ചേറ്റിയിരുന്നുവെന്നതിന്റെ ഉദാഹരണമായിരുന്നു സ്വീകരണ കേന്ദ്രങ്ങളിലെ ജനപങ്കാളിത്തം. നാല് മണിക്കൂറിലേറെ വൈകി സ്വീകരണ കേന്ദ്രങ്ങളിലെത്തുമ്പോഴും ജനങ്ങള്‍ യാത്രാനായകനെ കാണാനും സംസാരിക്കാനും ഒന്ന് തൊടാനും തിക്കിത്തിരിക്കി. മാവേലിക്കരയിലെ സ്വീകരണ കേന്ദ്രത്തില്‍ പരിപാടി അവസാനിക്കുമ്പോള്‍ അര്‍ദ്ധരാത്രി 12 മണിയോടടുത്തിരുന്നു. പകുതിയോളം സ്ത്രീകളായിരുന്നു ഉണ്ടായിരുന്നത്. ഒരാള്‍പോലും കുമ്മനമെത്താതെ പോയില്ല. കുമ്മനത്തെ വര്‍ഗീയവാദിയായി മുദ്രകുത്താന്‍ പരിശ്രമിച്ച സിപിഎമ്മിനും കോണ്‍ഗ്രസ്സിനും കേരളത്തിന്റെ മതേതര മനസ്സ് മറുപടി നല്‍കുന്നതും യാത്രയില്‍ കണ്ടു. മലപ്പുറത്ത് അതികയെന്ന മുസ്ലിം യുവതി കുമ്മനത്തിന്റെ കാല്‍തൊട്ട് വന്ദിച്ച് സ്വീകരിച്ചത് പിണറായിക്കും ഉമ്മന്‍ചാണ്ടിക്കുമുള്ള വ്യക്തമായ സന്ദേശമാണ്. ക്രൈസ്തവ, മുസ്ലിം കുടുംബങ്ങള്‍ സമരനായകന് അഭിവാദ്യമര്‍പ്പിക്കാനെത്തി. പുനലൂര്‍ വെഞ്ചേമ്പില്‍ 15 മുസ്ലിം കുടുംബാംഗങ്ങളാണ് ബിജെപിയില്‍ ചേര്‍ന്നത്.
അശരണരുടെ കണ്ണീരൊപ്പി ജീവകാരുണ്യ പദ്ധതികള്‍ നടപ്പിലാക്കിയാണ് യാത്ര മുന്നേറിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായം വിതരണം ചെയ്ത് തുടങ്ങിയ സേവനയാത്ര അമ്പലക്കുഴി വനവാസി കോളനി ഏറ്റെടുത്ത് രാഷ്ട്രീയ രംഗത്ത് മാതൃക തീര്‍ത്തു. ഇടുക്കിയില്‍ തോട്ടം തൊഴിലാളികളുടെ ലയം സന്ദര്‍ശിച്ച് അടിസ്ഥാന സൗകര്യമൊരുക്കുമെന്ന് പ്രഖ്യാപിച്ചു. യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നതിന് മുന്നോടിയായി തൊഴിലാളികള്‍ക്ക് ശൗചായലങ്ങള്‍ നിര്‍മ്മിച്ച് നല്കി പ്രവര്‍ത്തകര്‍ ആഹ്വാനം യാഥാര്‍ത്ഥ്യമാക്കി. മൂന്ന് ലക്ഷത്തിന്റെ കുടിവെള്ള പദ്ധതി ഉള്‍പ്പെടെ വ്യക്തിപരമായി നൂറ് കണക്കിനാളുകള്‍ക്കും അഗതി മന്ദിരങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കിയും യാത്ര വ്യത്യസ്തമായി. കഴിവ് തെളിയിച്ചവരെ അംഗീകരിക്കാനും മറന്നില്ല. അഗതി മന്ദിരങ്ങളിലും വനവാസികള്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം ഭക്ഷണം കഴിച്ചും കുമ്മനം രാഷ്ട്രീയത്തിന് പുതിയ മാനം നല്കി.
സമൂഹത്തിന്റെ ഒരു പരിഛേദമായിരുന്നു യാത്രയില്‍ കണ്ടത്. അരിപ്പ ഭൂസമരനായകന്‍ ശ്രീരാമന് കൊയ്യോന്‍, എന്‍ഡോസള്‍ഫാന്‍ സമരനായിക ലീലാകുമാരിയമ്മ, സുരേഷ് ഗോപി, കേന്ദ്രമന്ത്രിമാര്‍, ആത്മീയ നേതാക്കള്‍, മതപുരോഹിതര്‍ തുടങ്ങി വിവിധ രംഗത്തുള്ളവര്‍ യാത്രയെ അനുഗ്രഹിക്കാനെത്തി. പുനലൂരില്‍ അരിപ്പയുടെ മക്കള്‍ പാട്ടുപാടിയാണ് യാത്രയെ വരവേറ്റത്. കേരളത്തിലെ അധികാര രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ തിരുത്താന്‍ നവരാഷ്ട്രീയം ഉദയം ചെയ്തതിന്റെ പ്രഖ്യാപനവുമായാണ് യാത്ര ഇന്ന് സമാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: