കോട്ടയം: എസ്എഫ്ഐ ക്യാമ്പസുകളില്‍ അരാജകത്വം വളര്‍ത്തുന്നുവെന്ന് എബിവിപി സംസ്ഥാന ജോയന്റ് സെക്രട്ടറി ആര്. കൃഷ്ണരാജ് പറഞ്ഞു. ആര്‍എല്‍വി കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം ഉടന്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു കൃഷ്ണരാജ്. കാലങ്ങളായി എസ്എഫ്ഐയും ഇടതുപക്ഷ അദ്ധ്യാപകരും ചേര്‍ന്ന് കേരളത്തിലെ കലാലയങ്ങളില്‍ നടത്തുന്ന അരാജകാവസ്ഥയെ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി നേരിടണം. കോളേജില്‍ നിരന്തരമായി വിദ്യാര്‍ത്ഥികളെ മാനസ്സിക പീഡനത്തിനിരയാക്കുന്ന എസ്എഫ്ഐ നിലപാട് തുടച്ചു നീക്കണമെന്നും കൃഷ്ണരാജ് പറഞ്ഞു. ദേശിയ നിര്‍വ്വാഹക സമിതി അംഗം എസ്. ശരത്ത്, കോട്ടയം ജില്ലാ ജനറല്‍ കണ്‍വീനര്‍ കെ.സി. അരുണ്‍, വിഷ്ണു വി.എസ്. എന്നിവര്‍ സംസാരിച്ചു. ആത്മഹത്യാശ്രമം നടന്നിട്ട് പോലീസ് അന്വേഷണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി രമേശ് ചെന്നിത്തലയുടെ കോലം കത്തിച്ചു. വിപിന്‍, ഗോകുല്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: