മുണ്ടക്കയം: ബോയിസ് എസ്റ്റേറ്റില്‍ കിഴക്കേപറമ്പില്‍ പ്രവീണിന്റെ ഭാര്യ ആതിര(23) തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടന്നും ഭര്‍തൃ പീഡനമാണ് ഇതിനു കാരണമായതെന്നും ആരതിയുടെ മുത്തശ്ശി ഇ.ഡി.കെ.ഡിവിഷനില്‍ താമസക്കാരി വളളിക്കുട്ടി(66) ബന്ധുക്കളായ എല്‍.വിജയന്, മാധുരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപെടുത്തി.
തിങ്കളാഴ്ച രാത്രി 9ന് ബോയിസിലെ ഭര്‍തൃവീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ ഇല്ലാതെ മുത്തശ്ശി വളളിക്കുട്ടിയുടെ സംരക്ഷണയില്‍ വളരുകയും 2012 മെയ് ഏഴിന് ബോയിസ് സ്വദേശി പ്രവീണുമായി വിവാഹം നടത്തുകയുമായിരുന്നു. പ്രേമ വിവാഹമായിരുന്നു ഇരുവരുടെയും. വിവാഹ ശേഷം ആരതിയുടെ ഭര്‍ത്താവ് പ്രവീണ്‍ സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദ്ദിക്കുക പതിവായിരുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ഇതു സംബന്ധിച്ചു നിരവധി തവണ പൊലീസിലും വനിത കമ്മീഷനിലും പരാതി നല്‍കുകയും പ്രവീണിനു താക്കീത് നല്‍കുകയും ചെയ്തിരുന്നുവത്രെ. എന്നിരുന്നാലും ഇയാള്‍ യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കല്‍ തുടരുകയായിരുന്നു. ഇവര്‍ക്കു രണ്ടര വയസ്സുളള ആണ്‍കുട്ടിയുമുണ്ട്.
തിങ്കളാഴ്ച രാത്രി എഴരയോടെ ആരതി മുത്തശ്ശിയെ ഫോണില്‍ വിളിക്കുകയും ഭര്‍ത്താവ് പ്രവീണ്‍ തന്നെ പരപുരുഷ ബന്ധം ആരോപിച്ചു അപവാദം പറയുന്നതായും മര്‍ദിക്കുന്നതായും കരഞ്ഞു പറഞ്ഞിരുന്നു. രാത്രി ഒന്‍പതരയോടെ പ്രവീണിന്റെ പിതാവ് പീതാംബരന് ആരതി മരിച്ച വിവരം പറയുകയായിരുന്നു. വിവരം അറിഞ്ഞ് തങ്ങള്‍ മൃതദേഹം സൂക്ഷിച്ചിരുന്ന മുപ്പത്തിയഞ്ചാംമൈലിലെ സ്വകാര്യാശുപത്രിയിലെത്തിയെങ്കിലും പ്രവീണോ അടുത്ത ബന്ധുക്കളോ സ്ഥലത്തില്ലായിരുന്നു.
ഇതാണ് മരണത്തില്‍ സംശയത്തിനിടയാക്കിയത്. മര്‍ദിച്ചു കൊലപ്പെടുത്തി കെട്ടി തൂക്കുകയോ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുകയോ ആയിരുന്നുവെന്ന് ബന്ധുക്കള്‍ ആ രോപിച്ചു. ആതിരയുടെ മരണത്തിനുത്തരവാദിയായ ഭര്‍ത്താവ് പ്രവീണിനെ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: